ADVERTISEMENT

ആലപ്പുഴ∙ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പത്തുലക്ഷം രൂപ കൈപറ്റിയെന്ന ടി.ജി.നന്ദകുമാറിന്റെ ആരോപണത്തോട് പ്രതികരിച്ച് ബിജെപി നേതാവും സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രൻ. മാർക്സിസ്റ്റുപാർട്ടിയിലെ ഒരു പ്രമുഖനെ ബിജെപിയിലെത്തിക്കുന്നതിന്റെ കാര്യം ചർച്ച ചെയ്യുന്നതിനായാണ് ടി.ജി.നന്ദകുമാർ തന്നെ വന്നു കണ്ടിട്ടുള്ളതെന്നു ശോഭാ സുരേന്ദ്രൻ പറഞ്ഞു. 

‘‘നന്ദകുമാറിനോട് ഒരിക്കൽ സ്ഥലം വില്പനയെ കുറിച്ച് സംസാരിച്ചപ്പോൾ വില്പന നടത്താൻ തയ്യാറാണെന്നു നന്ദകുമാർ അറിയിച്ചു. അഡ്വാൻസായി കാറിൽനിന്ന് അയാൾ പത്തുലക്ഷം രൂപ അടങ്ങിയ പൊതിയുമായി വന്നു. എന്നാൽ പണം അക്കൗണ്ടിലൂടെ കൈമാറാൻ ആവശ്യപ്പെട്ടതു താനാണ്. ആ പണം മറ്റെന്തെങ്കിലും കാര്യത്തിനു വാങ്ങിയതാണെങ്കിൽ എന്താണ് അയാൾ തനിക്കെതിരെ കേസ് കൊടുക്കാത്തത്. ശോഭ ചോദിച്ചു. എന്റെ സ്ഥലം വാങ്ങാമെന്നു നന്ദകുമാര്‍ പറഞ്ഞു. അഡ്വാന്‍സായാണ് 10 ലക്ഷം വാങ്ങിയത്. പക്ഷേ, റജിസ്റ്റര്‍ ചെയ്തില്ല. ഭൂമി എഴുതിവാങ്ങാന്‍ നന്ദകുമാര്‍ തയാറായില്ല. ഭൂമി അല്ലാതെ പണം നല്‍കാന്‍ ഞാന്‍ തയാറല്ല’’ - ശോഭ പറഞ്ഞു.

‘‘പിണറായി വിജയനോളം തലപ്പൊക്കമുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ കണ്ണൂരിലെ നേതാവിനെ ഭാരതീയ ജനതാ പാർട്ടിയിൽ ചേർക്കാനായി ബിജെപിയുടെ നാഷനൽ കമ്മിറ്റി ഓഫിസിൽ നിരങ്ങിയ ആളാണ് നന്ദകുമാർ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പുതിയ അംഗങ്ങളെ ബിജെപിയിൽ ചേർക്കുന്നതിനുള്ള ചുമതല എനിക്കാണെന്നു ഡൽഹിയിൽനിന്നു മനസ്സിലാക്കിയാണ് നന്ദകുമാർ എന്നെ ബന്ധപ്പെട്ടത്. ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്ന വ്യക്തിയെ നന്ദകുമാറിന്റെ വീട്ടിൽ വച്ച് കണ്ടിരുന്നു. എന്നാൽ നേരിട്ടു സംസാരിക്കാൻ തയാറായില്ല. അങ്ങനെയല്ല നേരിട്ടു തന്നെ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. 

നേതാവിനെ ബിജെപിയിലെത്തിക്കുന്ന കാര്യം ഡൽഹിയിൽ വച്ച് ചർച്ച ചെയ്തപ്പോൾ നന്ദകുമാർ കമ്മിഷനായി വൻതുക ആവശ്യപ്പെട്ടു. ബിജെപിയിലേക്ക് ആളെ കൊണ്ടുവരുന്നത് നന്ദകുമാറിനെപ്പോലുള്ളവർക്ക് കോടിക്കണക്കിനു രൂപ കൊടുത്തിട്ടല്ലെന്നും അവർ വ്യക്തമാക്കി. പിണറായി വിജയനൊഴിച്ച് ആരെ കിട്ടിയാലും നല്ലവനാണെങ്കിൽ ബിജെപി സ്വീകരിക്കുമെന്നും അവർ പറഞ്ഞു. എന്നാൽ അതിനുമുൻപ് നേതാവിന്റെ ചരിത്രം പഠിക്കും. അതിനുശേഷം മാത്രമേ അംഗത്വം ബിജെപി നൽകൂ. ഏതു നേതാവിനെയാണു ബിജെപിയിലേക്കു കൊണ്ടുവരാൻ ശ്രമിച്ചതെന്നു മാധ്യമങ്ങൾക്കു മുന്നിൽ തുറന്നുപറയാൻ നന്ദകുമാറിനെ അവർ വെല്ലുവിളിക്കുകയും ചെയ്തു. 

തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം. അതുകഴിഞ്ഞ് എന്തിനാണു ഡൽഹിയിലേക്ക് വന്നത്. അവിടെ വച്ച് നേതാവ് പാർട്ടിയെ പിളർക്കുമെന്നായപ്പോൾ നന്ദകുമാറിന്റെ കാൽ തല്ലിയൊടിക്കുമെന്ന് കണ്ണൂരിലെ പിണറായി വിജയന്റെ ലോബി പറഞ്ഞിട്ടല്ലേ നന്ദകുമാർ ശ്രമം പാതിവച്ച് അവസാനിപ്പിച്ചത്. തന്നെയുമല്ല അയാൾ കോടിക്കണക്കിന് രൂപ ചോദിച്ചു’’ – ശോഭാ സുരേന്ദ്രൻ പറഞ്ഞു.

English Summary:

Shobha Surendran challenges Nandakumar to reveal the name of Marxist leader who wants to join BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com