ഐസിയു പീഡനക്കേസ്: അതിജീവിത ഐജിയുമായി ചർച്ച നടത്തി, റോഡിലെ സമരം അവസാനിപ്പിച്ചു
Mail This Article
കോഴിക്കോട് ∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ് അതിജീവിത പൊലീസ് കമ്മിഷണറുടെ ഓഫിസിന് മുന്നിൽ റോഡിൽ ആരംഭിച്ച സമരം താൽക്കാലികമായി അവസാനിപ്പിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് തരുന്നതിനും മറ്റു വിഷയങ്ങളിലും തീരുമാനമുണ്ടാക്കുമെന്ന് ഉത്തരമേഖല ഐജി നേരിട്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സമരം നിർത്തിയതെന്ന് അതിജീവിത അറിയിച്ചു.
ചൊവ്വാഴ്ചയാണ് മാനാഞ്ചിറയ്ക്ക് സമീപം റോഡിൽ അതിജീവിത സമരം ആരംഭിച്ചത്. പീഡന കേസിൽ മൊഴിയെടുത്ത ഡോ. കെ.വി. പ്രീതി മൊഴി ശരിയായി രേഖപ്പെടുത്തിയില്ലെന്ന പരാതിയിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്. കഴിഞ്ഞ 18ന് കമ്മിഷണറുടെ ഓഫിസിന് മുന്നിൽ അതിജീവിത സമരം ആരംഭിച്ചിരുന്നു. ആറ് ദിവസം സമരം നടത്തിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനാലാണ് ഇന്നലെ റോഡിലേക്ക് സമരം മാറ്റിയത്.
അതിജീവിതയുടെ പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐജിക്ക് ഡിജിപി നിർദേശം നൽകിയിരുന്നു. മുഖ്യമന്ത്രിയുെട ഓഫിസും ഇടപെട്ടിരുന്നു. അതിജീവിതയുടെ സമരത്തെ കുറിച്ചും അവർ ആവശ്യപ്പെട്ട അന്വേഷണ റിപ്പോർട്ട് കൈമാറാത്തതിനെക്കുറിച്ചുമാണ് അന്വേഷണം. അതിജീവിത മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. പരാതി തുടർ നടപടിക്കായി ഡിജിപിക്കു നൽകുകയായിരുന്നു. ഐജിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനിച്ചത്.