ADVERTISEMENT

മാനന്തവാടി∙ നക്സലൈറ്റ് നേതാവ് കുന്നേൽ കൃഷ്ണൻ (85) അന്തരിച്ചു. അർബുദ ബാധിതനായി തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. തൊടുപുഴ ഇടമറുകിലെ കുന്നേൽ കുടുംബാംഗമായ കൃഷ്ണൻ 1948ലാണ് വയനാട്ടിൽ മാനന്തവാടിക്കടുത്ത് വാളാട് എത്തിയത്. മാനന്തവാടി ഹൈസ്കൂൾ പഠനകാലത്ത് കെഎസ്എഫിൽ എ.വർഗീസിനൊപ്പം (നക്സൽ വർഗീസ്) പ്രവർത്തിച്ചു. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും മാർക്സിസ്റ്റ് പാർട്ടിയിലും അംഗമായി. 

സിപിഎം പിളർന്നപ്പോൾ നക്സൽബാരി പക്ഷത്ത് നിലയുറപ്പിച്ച കൃഷ്ണൻ അന്ത്യംവരെ അതേ രാഷ്ട്രീയ പാത പിന്തുടർന്നു. അടിയന്തരാവസ്ഥയിലും തുടർന്നും സംസ്ഥാനത്ത് നടന്ന നക്സലൈറ്റ് പ്രക്ഷോഭങ്ങളിൽ കൃഷ്ണൻ നേതൃപരമായ പങ്ക് വഹിച്ചു. കേണിച്ചിറയിൽ മഠത്തിൽ മത്തായിയെ വധിച്ച സംഭവം, ജന്മിമാരുടെ വീട് ആക്രമിച്ച സംഭവം, കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണം തുടങ്ങിയവയിൽ നേരിട്ട് പങ്കെടുത്ത അദ്ദേഹം നിരവധി തവണ ജയിൽവാസവും അനുഭവിച്ചു. ക്രൂരമർദനത്തിനും ഇരയാകേണ്ടി വന്നു. നക്സൽ വർഗീസിനൊപ്പം പ്രവർത്തിച്ചിരുന്നവരിൽ ശേഷിച്ചിരുന്ന അവസാനത്തെ ആളായിരുന്നു കുന്നേൽ കൃഷ്ണൻ. 

വയനാട്ടിൽ ഉൾപ്പെടെ അടുത്ത കാലംവരെ അരങ്ങേറിയ ജനകീയ സമരങ്ങളിലെല്ലാം ഇദ്ദേഹം സജീവമായി നിലകൊണ്ടിരുന്നു. മരണം വരെ സിപിഐ (എംഎൽ) റെഡ് ഫ്ലാഗിന്റെ സംസ്ഥാന കൗൺസിലിൽ ക്ഷണിതാവായിരുന്നു. വർഗീസ് സ്മാരക ട്രസ്റ്റിന്റെ ട്രഷററായിരുന്നു. ഭാര്യ: കനക. മക്കൾ: അജിത് കുമാർ, അനൂപ് കുമാർ, അരുൺ കുമാർ, അനിഷ, അനീഷ്. 

English Summary:

Naxalite Leader Kunnel Krishnan passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com