മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 8 മരണം, 64 പേർക്ക് പരുക്ക്
Mail This Article
മുംബൈ∙ ശക്തമായ മഴയെയും പൊടിക്കാറ്റിനെയും തുടർന്ന് കൂറ്റൻ പരസ്യബോർഡ് തകർന്നുവീണ് എട്ടു പേർ മരിച്ചു. 64 പേർക്ക് പരുക്കേറ്റു. നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണസേന, അഗ്നിരക്ഷാ സേന, പൊലീസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.
മുംബൈ ഘട്കോപ്പറിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പെട്രോൾ പമ്പിന് എതിർ വശത്തുള്ള പടുകൂറ്റൻ പരസ്യബോർഡാണ് തകർന്നു വീണത്. ഇന്ധനം നിറയ്ക്കുന്നതിനും മറ്റുമായി എത്തിയ വാഹനങ്ങൾക്കു മുകളിലേക്കാണ് പരസ്യബോർഡ് വീണത്. രക്ഷാപ്രവർത്തനങ്ങൾക്കായി ക്രെയിനുകളും ഗ്യാസ് കട്ടറുകളും എത്തിച്ചിട്ടുണ്ടെന്ന് മുംബാ കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം വിലയിരുത്തി. പരുക്കേറ്റവർക്ക് സർക്കാർ ചെലവിൽ ചികിത്സയും മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 500,000 രൂപ നഷ്ടപരിഹാരവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും ഉത്തരവാദികളായവർക്കെതിരെ കേസെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും പറഞ്ഞു.