യുക്രെയ്ൻ – റഷ്യ യുദ്ധം; ഒഡേസയിൽ പാർപ്പിടസമുച്ചയത്തിൽ റഷ്യയുടെ ആക്രമണം: 10 മരണം
Mail This Article
കീവ് ∙ തെക്കൻ യുക്രെയ്നിലെ തുറമുഖനഗരമായ ഒഡേസയിൽ പാർപ്പിടസമുച്ചയത്തിൽ റഷ്യ നടത്തിയ ഡ്രോണാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. യുവതിയുടെയും 4 മാസം പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹം ഇന്നലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു കണ്ടെടുത്തതോടെയാണിത്. ഈ കുഞ്ഞിനെ കൂടാതെ 3 വയസ്സുള്ള കുട്ടിയും കൊല്ലപ്പെട്ടു. ഇറാൻ നിർമിത ഷഹീദ് ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പാശ്ചത്യരാജ്യങ്ങൾ ആയുധങ്ങൾ നൽകുന്നതു വൈകിക്കുന്നത് യുക്രെയ്ൻ സേനയുടെ പ്രതിരോധം ദുർബലമായിട്ടുണ്ട്.
യുക്രെയ്നിലെ വിവിധ നഗരങ്ങളിൽ ഒറ്റ രാത്രിയിൽ 17 ഡ്രോണാക്രമണമാണു റഷ്യ നടത്തിയത്. ഇതിലേറെയും യുക്രെയ്ൻ സേന വെടിവച്ചിട്ടു. അതേ സമയം റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ അഞ്ചുനില പാർപ്പിട സമുച്ചയത്തിൽ ഡ്രോണാക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. ക്രൈമിയയിൽ യുക്രെയ്നിന്റെ 38 ഡ്രോണുകളെ ഇന്നലെ വെടിവച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്ൻ നയതന്ത്രത്തിന്റെ ചുമതലയുളള ചൈനീസ് പ്രത്യേക പ്രതിനിധി ലീ ഹുയി മോസ്കോയിലെത്തി റഷ്യയുടെ ഉപ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി.