ജാതി സെൻസസ്, ജനസംഖ്യാനുപാതിക സംവരണം: കോൺഗ്രസിനെ അവഗണിച്ച് ബിജെപി; ഇന്ത്യാ സഖ്യത്തിലും മുറുമുറുപ്പ്
Mail This Article
ഒന്നാംഘട്ട വോട്ടെടുപ്പു തുടങ്ങാൻ നാലു ദിവസം മാത്രം ശേഷിക്കെ, നിലവിൽ അധികാരത്തിലുള്ള ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഏപ്രിൽ 15ന് പുറത്തിറക്കിയ പ്രകടനപത്രിക ശ്രദ്ധേയമാകുന്നത് ബോധപൂർവമുള്ള മറവിയുടെ പേരിലാണ്. അതിന് 10 ദിവസം മുൻപ് ഏപ്രിൽ 5ന് മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് പ്രകടനപത്രിക പ്രസിദ്ധീകരിച്ചിരുന്നു. യുവാക്കൾക്കും വനിതകൾക്കും സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും നിരവധി വാഗ്ദാനങ്ങൾ ലോഭംകൂടാതെ നൽകിയ കോൺഗ്രസിനുള്ള മറുപടിയാവും ബിജെപിയുടെ പ്രഖ്യാപനം എന്നു കരുതിയവർ നിരാശരായി. 2019ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ, ഫ്രഞ്ച് സാമ്പത്തിക വിദഗ്ധൻ തോമസ് പിക്കറ്റിയുമായി ചർച്ച ചെയ്ത് കോൺഗ്രസ് മുന്നോട്ടുവച്ച ‘മിനിമം വരുമാനം ഉറപ്പു നൽകുന്ന പദ്ധതി’ ഉൾപ്പെടെ പിന്നീട് ബിജെപി പ്രസിദ്ധീകരിച്ച പത്രികയിലെ വാഗ്ദാന പ്രഭയിൽ മങ്ങിപ്പോയിരുന്നു. ഇത്തവണ ബിജെപി വിട്ടുകളഞ്ഞതോ അവഗണിച്ചതോ ആയ വിഷയങ്ങളിൽ പ്രധാനം ജാതി സെൻസസും അതിന്റെ അടിസ്ഥാനത്തിലുള്ള ജനസംഖ്യാനുപാതിക സംവരണവുമാണ്. 2023 അവസാനം 5 സംസ്ഥാന നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽത്തന്നെ ജാതി സെൻസസ് മുഖ്യ അജൻഡയാക്കാൻ രാഹുൽ ഗാന്ധി ശ്രമിച്ചിരുന്നു.