പ്രചാരണം ഭരണവിലാസം
Mail This Article
തിരുവനന്തപുരത്ത് കുടുബശ്രീയുടെ പ്രാദേശിക വാട്സാപ് ഗ്രൂപ്പിൽ കഴിഞ്ഞ ദിവസം ഒരു അറിയിപ്പെത്തി: ‘നാളെ മൂന്നു മണിക്കു തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിൽ ചെയർപഴ്സൻ, വൈസ് ചെയർപഴ്സൻ, അക്കൗണ്ടന്റ് എന്നിവരുടെ യോഗമുണ്ടെന്നു ജില്ലാ മിഷനിൽനിന്ന് അറിയിപ്പുണ്ട്. കൃത്യമായി പങ്കെടുക്കുക’. തിരഞ്ഞെടുപ്പു പ്രവർത്തനത്തിനായി ആശാവർക്കർമാരുടെ യോഗം എൽഡിഎഫ് പഞ്ചായത്ത് പ്രസിഡന്റ് പത്തനംതിട്ടയിൽ വിളിച്ചുചേർക്കുന്നതിന്റെ ശബ്ദസന്ദേശം തന്നെ പുറത്തുവന്നു. തലസ്ഥാനത്തു സാംസ്കാരിക സ്ഥാപനങ്ങളിലെ പ്രധാനികളുടെ യോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മന്ത്രി സജി ചെറിയാനും പങ്കെടുത്തുകൊണ്ടു ചേർന്നതിന്റെ ലക്ഷ്യവും തിരഞ്ഞെടുപ്പുതന്നെ. കുടുംബശ്രീ യോഗത്തിൽ പോയതിന്റെ പേരിൽ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിനു വരണാധികാരിയുടെ മുന്നറിയിപ്പു ലഭിച്ചു. ഭരണത്തെയും സർക്കാർ സംവിധാനത്തെത്തന്നെയും തിരഞ്ഞെടുപ്പിനുവേണ്ടി പ്രയോജനപ്പെടുത്താനുള്ള ഈ രാഷ്ട്രീയനീക്കം മുഖ്യമന്ത്രിയുടെ ആശയമായ നവകേരള സദസ്സിലൂടെയാണു പുറത്തുവന്നത്. ഭരണാനുകൂല്യങ്ങൾ ലഭിക്കുന്നവരുടെയും സർക്കാരിൽനിന്ന് ആവശ്യങ്ങൾ നേടിയെടുക്കാൻ ആഗ്രഹിക്കുന്നവരുടെയും കൂട്ടായ്മ സദസ്സുകളിൽ രൂപംകൊണ്ടു. എൽഡിഎഫിനു പുറത്തുള്ള ഈ വിഭാഗങ്ങളെ ചേർത്തുനിർത്താൻ തുടർനടപടികളുണ്ടായി. കുടുംബശ്രീ, ആശാവർക്കർമാർ, തൊഴിലുറപ്പു തൊഴിലാളികൾ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവരുടെ യോഗങ്ങൾ സിപിഎം ഇതിനായി വ്യാപകമായി വിളിച്ചു ചേർക്കുന്നു. വാർഡ്, പഞ്ചായത്ത് തലങ്ങളിലെ കുടുംബശ്രീ ഭാരവാഹികളിലൂടെ ആനുകൂല്യങ്ങൾ നൽകിയവരുടെ വോട്ടുറപ്പിക്കലാണ് അവിടെ നടക്കുന്നത്.