ADVERTISEMENT

ന്യൂഡൽഹി∙ ക്രെഡിറ്റ് കാർഡ് അടക്കമുള്ള ഈടില്ലാത്ത വ്യക്തിഗത വായ്പകൾ പെരുകുന്നതിന് കടിഞ്ഞാണിടാൻ സുപ്രധാന നടപടിയുമായി റിസർവ് ബാങ്ക്. ഇതിനായി ബാങ്കുകളുടെയും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും (എൻബിഎഫ്സി) കരുതൽ ധന നീക്കിയിരിപ്പു (റിസ്ക് വെയ്റ്റേജ്) വ്യവസ്ഥ പരിഷ്കരിച്ചു. ഈടില്ലാത്ത വ്യക്തിഗത വായ്പകൾ അനുവദിക്കുന്നത് നിരുത്സാഹപ്പെടുത്തുകയാണ് ആർബിഐയുടെ ലക്ഷ്യം. ഭവന, വിദ്യാഭ്യാസ, വാഹന, സ്വർണപ്പണയ വായ്പകൾക്ക് പുതിയ നീക്കം ബാധകമല്ല. എന്നാൽ ക്രെഡിറ്റ് കാർഡ്, പേഴ്സനൽ വായ്പ തുടങ്ങിയവ ഇനി ലഭിക്കുക അത്ര എളുപ്പമായിരിക്കില്ല.

എന്താണ് പരിഷ്കാരം?

ഓരോ തരം വായ്പയും നൽകുമ്പോൾ ധനകാര്യ സ്ഥാപനങ്ങൾ നിശ്ചിത കരുതൽ ധനം നീക്കിവയ്ക്കണമെന്നാണ് ആർബിഐ വ്യവസ്ഥ. അപ്രതീക്ഷിത തിരിച്ചടിയുണ്ടായാലും ബാങ്കുകൾ പ്രതിസന്ധിയിലാകാതിരിക്കാനാണിത്. റിസ്ക് വെയിറ്റ് കൂട്ടിയാൽ വായ്പകൾ നൽകുന്നതിന് ധനകാര്യ സ്ഥാപനങ്ങൾ കൂടുതൽ കരുതൽധനം നീക്കിവയ്ക്കണം. ഇതുവഴി വായ്പ നൽകുന്നത് ധനകാര്യസ്ഥാപനങ്ങൾക്ക് അനാകർഷമാകുമെന്നു ചുരുക്കം. വ്യക്തിഗത, ക്രെഡിറ്റ് കാർഡ് വായ്പകളുടെ റിസ്ക് വെയ്റ്റിൽ 25% വർധനയാണ് ആർബിഐ വരുത്തിയിരിക്കുന്നത്. അതായത് ഇവ ഉപയോക്താക്കൾക്ക് നൽകാൻ ബാങ്കുകൾ കൂടുതൽ തുക നീക്കിവയ്ക്കണം. വ്യക്തിഗത വായ്പകളുടെ റിസ്ക് വെയിറ്റ് 100 ശതമാനമായിരുന്നത് 125% ആയി.  ബാങ്ക് ക്രെഡിറ്റ് കാർഡുകളുടേത് 125% ആയിരുന്നത് 150% ആക്കി. എൻബിഎഫ്സികളുടേത് 100% ആയിരുന്നത് 125% ആയി. ഇനി റിസ്ക് വെയിറ്റ് കുറച്ചാൽ വായ്പാ ലഭ്യത വർധിപ്പിക്കുകയാണ് ആർബിഐയുടെ ലക്ഷ്യമെന്നു ചുരുക്കം

എന്ത് സംഭവിക്കും?

ക്രെഡിറ്റ് കാർഡുകൾ, പേഴ്സനൽ വായ്പകൾ അടക്കമുള്ളവ പഴയരീതിയിൽ എളുപ്പത്തിൽ ധനകാര്യ സ്ഥാപനങ്ങൾ ലഭ്യമാക്കിയേക്കില്ല. കരുതൽ മൂലധനത്തിനായി നീക്കിവച്ച തുകയുടെ ഭാരം ഉയർന്ന പലിശനിരക്കായി  വായ്പക്കാരിലേക്ക് കൈമാറപ്പെടാം. വായ്പ കിട്ടാൻ കൂടുതൽ ക്രെഡിറ്റ് സ്കോർ ഉപയോക്താവിന് ആവശ്യമായും വന്നേക്കും.  

എന്തുകൊണ്ട്?

സാമ്പത്തികസുസ്ഥിരതയ്ക്ക്, ഈടുള്ള വായ്പകളും ഈടില്ലാത്ത വായ്പകളും തമ്മിൽ ആരോഗ്യകരമായ അനുപാതം ആവശ്യമാണ്. ഈടില്ലാത്ത വായ്പകൾ പരിധി വിടുന്നത് സാമ്പത്തികസ്ഥിരതയ്ക്ക് ഭീഷണിയാണ്. ഈടില്ലാത്ത വ്യക്തിഗത വായ്പകൾ പെരുകുന്നതിൽ റിസർവ് ബാങ്ക് ഒക്ടോബറിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഡിജിറ്റലായി ഇത്തരം വായ്പകൾ സ്വീകരിക്കാമെന്നതാണ് ഇവയുടെ തോത് വർധിക്കാൻ ഇടയാക്കിയത്. 10,000 രൂപയിൽ താഴെയുള്ള പേഴ്സനൽ വായ്പകൾ പെരുകിയതാണ് ആർബിഐ ഇടപെടലിനു പ്രധാന കാരണമെന്നാണ് റിപ്പോർട്ടുകൾ.2019–20ൽ 10,000 രൂപയിൽ താഴെ 2.35 കോടി വായ്പകളാണുണ്ടായിരുന്നതെങ്കിൽ 2022–23ൽ ഇത് 6.56 കോടിയായി ഉയർന്നു. മൊത്തം മൂല്യം 10,060 കോടിയായിരുന്നത് 20,650 കോടി രൂപയായി ഉയർന്നു.

English Summary:

Personal Loan May Become Costly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com