ഫലപ്രഖ്യാപന പ്രവാഹം കാത്ത് വിപണി
Mail This Article
ആശങ്കയും ആർത്തിയുമാണ് ഓഹരി വിപണിയുടെ എക്കാലത്തെയും പ്രധാന വികാരഭേദങ്ങളെന്ന് ആപ്‌തവാക്യം. വിപണിയെ അസ്വസ്‌ഥമാക്കാൻ ആശങ്കയുടെ തരിയേ വേണ്ടൂ. അതാണു യാഥാർഥ്യമെന്നിരിക്കെ കടന്നുപോയ വ്യാപാരവാരം വിപണി അസ്വസ്‌ഥമായതിൽ അത്ഭുതമേയില്ല. ഇസ്രയേൽ – ഇറാൻ സംഘർഷം, യുഎസ് കടപ്പത്രങ്ങളിൽനിന്നുള്ള വരുമാനക്കുതിപ്പ്, പലിശ നിരക്കുകളുടെ പടിയിറക്കത്തിനു പ്രതീക്ഷിച്ചതിലേറെ കാത്തിരിപ്പു വേണ്ടിവന്നേക്കാമെന്ന യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജറോം പവലിന്റെ മുന്നറിയിപ്പ് തുടങ്ങി വിപണിയിൽ ആശങ്ക പരത്തിയ സംഭവങ്ങൾ പലതായിരുന്നു.
ഇവയൊക്കെ ഇറക്കുമതി ചെയ്യപ്പെട്ട ആശങ്കകളായിരുന്നെങ്കിൽ നാടൻ സാഹചര്യങ്ങളും വ്യത്യസ്‌തമായിരുന്നില്ല. തിരഞ്ഞെടുപ്പു ഫലം വിപണി ഏറക്കുറെ ‘ഡിസ്‌കൗണ്ട്’ ചെയ്‌തുകഴിഞ്ഞതാണെങ്കിലും കുറച്ചൊക്കെ ആശങ്ക ഇല്ലാതില്ല. ഐടി വ്യവസായത്തിലെ ഏതാനും മുൻനിര കമ്പനികൾ പ്രസിദ്ധീകരിച്ച പ്രവർത്തന ഫലങ്ങളാകട്ടെ വിപണിക്ക് ആവേശം പകരുന്നതായില്ല. യുഎസ് ഫെഡ് റിസർവ് പലിശ നിരക്കുകൾ കുറയ്‌ക്കാൻ വൈകുന്നത് ഇവിടെ അതേ നയം സ്വീകരിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ പ്രേരിപ്പിച്ചേക്കുമെന്ന നിരീക്ഷണങ്ങളും വിപണിയിൽ അസ്വസ്‌ഥത പടർത്താനാണു സഹായകമായത്. നിഫ്‌റ്റിക്ക് ഒന്നര ശതമാനത്തിലേറെ ഇടിവു നേരിടേണ്ടിവന്നത് ഇക്കാരണങ്ങളാലൊക്കെയാണ്. നിഫ്‌റ്റി അവസാനിച്ചത് 22,147 പോയിന്റിൽ.
നിഫ്റ്റിയുടെ സാധ്യത 21,900–22,400
ഇന്നു വ്യാപാരം പുനരാരംഭിക്കുന്നത് ഈ പശ്‌ചാത്തലത്തിലാണ്. ആഗോള സാഹചര്യങ്ങളുടെ സ്വാധീനം അനുഭവപ്പെട്ടേക്കാമെങ്കിലും വിപണിയുടെ അടുത്ത ഏതാനും ദിവസത്തെ ചലനങ്ങൾ പ്രധാനമായും കോർപറേറ്റ് മേഖലയിൽനിന്നുള്ള ഫലപ്രഖ്യാപന പ്രവാഹത്തിന്റെ അടിസ്‌ഥാനത്തിലായിരിക്കാനാണു സാധ്യത. 21,900 – 22,400 പരിധിക്കുള്ളിലായിരിക്കും സൂചികയുടെ ചലന സാധ്യത എന്നു കരുതുന്നു.
ഫലം വിലയിരുത്താൻ ബോർഡ് യോഗങ്ങൾ
വ്യവസായരംഗത്തെ പല മുൻനിര കമ്പനികളുടെയും ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് പ്രവർത്തന ഫലം പരിഗണിക്കാൻ ഈ ആഴ്‌ച യോഗം ചേരുന്നുണ്ട്. റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഇന്നു ചേരുന്ന ബോർഡ് യോഗം കണക്കുകൾ പരിഗണിക്കുന്നതിനൊപ്പം അന്തിമ ലാഭവീതം സംബന്ധിച്ചു തീരുമാനമെടുക്കുകയും ചെയ്യും. ഇതേ അജൻഡയുമായാണു നാളെ ടാറ്റ കൺസ്യൂമർ, ടാറ്റ എൽക്‌സി എന്നിവയുടെ ബോർഡ് യോഗങ്ങൾ.
24ന്: ഹിന്ദുസ്‌ഥാൻ യൂണിലീവർ, ആക്‌സിസ് ബാങ്ക്, ഇന്ത്യൻ ഹോട്ടൽസ്, ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്ക്.
25ന്: നെസ്‌ലെ ഇന്ത്യ, ടെക് മഹീന്ദ്ര, ഇൻഡസ്‌ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ,് എംഫസിസ്, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര.
26ന്: മാരുതി, ബജാജ് ഫിൻസെർവ്, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, എച്ച്സിഎൽ ടെക്‌നോളജീസ്, ശ്രീരാം ഫിനാൻസ്, സിഎസ്‌ബി ബാങ്ക്, എവറെഡി ഇൻഡസ്‌ട്രീസ്.
27ന്: ഐസിഐസിഐ ബാങ്ക്.