ADVERTISEMENT

ഇന്ത്യൻ വിപണി ചാഞ്ചാട്ടങ്ങളിലുലഞ്ഞ കഴിഞ്ഞ ആഴ്ചയിൽ കുറഞ്ഞ നിരക്കുകളിൽ വാങ്ങൽ വന്നതും, അമേരിക്കൻ ഫെഡ് റിസർവിന്റെ പിന്തുണയും അവസാന ദിനങ്ങളിൽ വിപണിക്ക് അനുകൂലമായി വന്നപ്പോൾ നഷ്ടങ്ങളൊഴിവാക്കി ഫ്ലാറ്റ് ക്ളോസിങ് നടത്തി. മുൻ ആഴ്ചയിൽ 22023 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി 21800 പോയിന്റിനും താഴെ പോയ ശേഷം 22090 പോയിന്റിലാണ് വെള്ളിയാഴ്ച അവസാനിച്ചത്. മുൻ ആഴ്ചയിൽ 72643 പോയിന്റിലവസാനിച്ച സെൻസെക്സ് 72831 പോയിന്റിലും ക്ളോസ് ചെയ്തു. 

മുൻ ആഴ്ചയിലെ വൻ തകർച്ചക്ക് ശേഷം കഴിഞ്ഞ ആഴ്ചയിൽ റിയൽറ്റി സെക്ടർ 5.2%വും, മെറ്റൽ 4.2%വും, ഓട്ടോ സെക്ടർ 2.6%വും നേട്ടം സ്വന്തമാക്കിയപ്പോൾ ഐടി സെക്ടർ 6.6% വീണതാണ് ഇന്ത്യൻ വിപണിയുടെ മുന്നേറ്റം തടഞ്ഞത്. മുൻ ആഴ്ചയിൽ തകർന്നു വീണ നിഫ്റ്റി സ്‌മോൾ ക്യാപ് സൂചിക 1.8%വും, മിഡ് ക്യാപ് സൂചിക 0.9%വും മുന്നേറ്റവും കഴിഞ്ഞ ആഴ്ചയിൽ നേടി. 

റിസൾട്ട്, ഇലക്ഷൻ, ബജറ്റ്, ഫെഡ്, ചൈന

നാലാം പാദ റിസൾട്ടുകളും, തുടർന്ന് പൊതു തിരഞ്ഞെടുപ്പും, തിരഞ്ഞെടുപ്പ് ഫലവും, ബജറ്റും ചേർന്ന് ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിക്കുമ്പോൾ അമേരിക്കൻ ഫെഡ് നിരക്ക് കുറയ്ക്കുന്നതും, ചൈനയുടെ സാമ്പത്തിക ഉത്തേജന പാക്കേജും  ചേർന്ന് രാജ്യാന്തര വിപണിയിലും അനുകൂലകാലം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ബുള്ളുകൾ. ഓരോ ഓഹരിയിലും ചെറുവാർത്തകൾ പോലും ‘കാറ്റലിസ്റ്റു’കളാകുന്ന അതിപ്രതികരണ കാലഘട്ടത്തിലൂടെയാണ് ഇന്ത്യൻ വിപണിയുടെ സഞ്ചാരം. 

തെരെഞ്ഞെടുപ്പ് തന്ത്രങ്ങളും, ആരോപണപ്രത്യാരോപണങ്ങളും, വിപണിയിലും വിഷയമാകുമ്പോൾ വാർത്തകളുടെ ‘എഫെക്റ്റീവ് ലൈഫും’ തിരഞ്ഞെടുപ്പ് കാലത്ത് കുറവായിരിക്കുമെന്നതും നിക്ഷേപകർ ഓർക്കണം. തിരഞ്ഞെടുപ്പ് ചാഞ്ചാട്ടങ്ങൾ നേരിടാൻ അധികപണം കരുതുന്നതും, പെട്ടെന്നുള്ള നേട്ടങ്ങൾ പണമാക്കി മാറ്റുന്നതും നിക്ഷേപകരെ തുണച്ചേക്കാം. 

കേന്ദ്ര ബാങ്ക് നയങ്ങൾ

പതിനേഴ് വർഷങ്ങൾക്ക് ശേഷം നെഗറ്റീവ് പലിശ നിരക്കിൽ നിന്നും പിന്മാറിയ ബാങ്ക് ഓഫ് ജപ്പാൻ അടിസ്ഥാന പലിശ നിരക്ക് 0.00% ആയി നിജപ്പെടുത്തിയപ്പോൾ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയും, ബാങ്ക് ഓഫ് ഇംഗ്ലണ്ടും അടിസ്ഥാന പലിശ നിരക്കുകൾ 5.25%ത്തിലും അമേരിക്കൻ ഫെഡറൽ റിസർവ് 5.50%ലും നിലനിർത്തിയത് വിപണിക്ക് അനുകൂലമായി. 

share-shutter

ഫെഡ് പ്രതീക്ഷയിൽ ലോക വിപണി 

ഇത്തവണയും നിരക്കിൽ മാറ്റമില്ലാതെ വിട്ട ഫെഡ് റിസർവ് 2024ൽ മൂന്ന് തവണയെങ്കിലും ഫെഡ് നിരക്ക് കുറയ്ക്കുമെന്ന ധാരണ ശക്തമാക്കിയത് അമേരിക്കൻ വിപണിയ്ക്കൊപ്പം ലോക വിപണിക്ക് തന്നെയും കഴിഞ്ഞ ആഴ്ചയിൽ മുന്നേറ്റം നൽകി. ഫെബ്രുവരിയിലെ പണപ്പെരുപ്പ വളർച്ചയെക്കുറിച്ച് പ്രതിപാദിച്ച ഫെഡ് ചെയർമാൻ കടുത്ത പ്രയോഗങ്ങൾ നടത്താതിരുന്നതും ‘’സോഫ്റ്റ് ലാൻഡിങ്’’ സൂചന നൽകിയതും വിപണി ശുഭസൂചനയായി പരിഗണിക്കുകയും ജൂണിൽ തന്നെ 0.25% നിരക്ക് കുറക്കുമെന്നും, സെപ്റ്റംബറിലും, ഡിസംബറിലും ഫെഡ് നിരക്ക് കുറയ്ക്കൽ ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. 

ഈ ആഴ്ചയിലെ ഫെഡ് അംഗങ്ങളുടെയും, ഫെഡ് ചെയർമാന്റെയും പ്രസ്താവനകളും, പിന്നീട് വരുന്ന ഫെഡ് മിനുട്സും വിപണിയുടെ തുടർഗതി നിർണയിക്കും. 

ലോക വിപണിയിൽ അടുത്ത വാരം 

∙അടുത്ത ആഴ്ചയിൽ ഫെഡ് നിരക്കിളവ് സാധ്യതകളെക്കുറിച്ചുള്ള ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളാകും അമേരിക്കൻ വിപണിയെയും, ലോക വിപണിയെയും കൂടുതൽ സ്വാധീനിക്കുക. ഇന്ന് ഫെഡ് അംഗം റാഫേൽ ബോസ്റ്റിക്കും, ഫെഡ് റിസർവ് സിസ്റ്റം ഗവർണർ ലിസ ഡി കുക്കും സംസാരിക്കുന്നതും വെള്ളിയാഴ്ച ഫെഡ് ചെയർമാൻ ജെറോം പാവൽ സംസാരിക്കാനിരിക്കുന്നതും വിപണിക്ക് പ്രധാനമാണ്. 

∙വെള്ളിയാഴ്ച ദുഃഖ വെള്ളി പ്രമാണിച്ച് അമേരിക്കയും, ഇന്ത്യയുമടക്കമുള്ള പ്രധാനവിപണികളെല്ലാം അവധിയായിരിക്കെ വ്യാഴാഴ്ച വരുന്ന അമേരിക്കൻ ജിഡിപി കണക്കുകളും, ജോബ് ഡേറ്റയും, വെള്ളിയാഴ്ച വരുന്ന അമേരിക്കയുടെ പിസിഇ ഡേറ്റയും വിപണിയുടെ തുടർ ചലനങ്ങളെ സ്വാധീനിക്കും. 

∙ബാങ്ക് ഓഫ് ഇംഗ്ലണ്ട് മീറ്റിങ് മിനുട്സും, ബ്രിട്ടീഷ് ജിഡിപി അടക്കമുള്ള ഡേറ്റകളും,  യൂറോസോൺ ഡേറ്റകളും അടുത്ത ആഴ്ചയിൽ യൂറോപ്യൻ വിപണിക്കും പ്രധാനമാണ്. 

∙വെള്ളിയാഴ്ച ജപ്പാന്റെയും, കൊറിയയുടെയും വ്യവസായികോല്പാദനക്കണക്കുകൾ അടക്കമുള്ള ഡേറ്റകൾ വരാനിരിക്കുന്നതും ഏഷ്യൻ വിപണികൾക്ക് പ്രധാനമാണ്. 

∙ഇന്നത്തെ ഹോളിയും വെള്ളിയാഴ്ച ദുഃഖവെള്ളിയും കാരണം ഇന്ത്യൻ വിപണിയിൽ മൂന്ന് ദിവസത്തെ പ്രവർത്തി ദിനമേ ഈ ആഴ്ച ഉള്ളൂ

ഓഹരികളും സെക്ടറുകളും 

share-market

∙ആഗോള ഐടി ഭീമനായ ആക്സഞ്ചർ വരുമാന-അനുമാനത്തിൽ കുറവ് വരുത്തിയത് വെള്ളിയാഴ്ച ഇന്ത്യൻ ഐടി ഓഹരികളിലും വൻവില്പനക്ക് വഴിവെച്ചു. മാർച്ചിലവസാനിക്കുന്ന നാലാം പാദത്തിലെ പ്രവർത്തനഫലങ്ങൾ ഇന്ത്യൻ കമ്പനികൾ, ഏപ്രിൽ രണ്ടാമത്തെ ആഴ്ച മുതൽ പ്രഖ്യാപിച്ചു തുടങ്ങുന്നത് ഇന്ത്യൻ വിപണിയിലെ അടുത്ത അവസരമാണ്. ഇന്ത്യൻ ഐടി ഓഹരികളിൽ റിസൾട്ട് പ്രഖ്യാപനങ്ങൾ ലക്‌ഷ്യം വെച്ചുള്ള നിക്ഷേപങ്ങൾ പരിഗണിക്കാം.

∙ടാറ്റ സൺസ് 4001 രൂപയ്ക്ക് ടിസിഎസിന്റെ 110 കോടി ഓഹരികൾ വില്പന നടത്തിയത് ടിസിഎസ് ഓഹരി വീണതും കഴിഞ്ഞ ആഴ്ചയിൽ വീണ്ടും ഇന്ത്യൻ ഐടി സെക്ടറിന് ക്ഷീണമായി. 

∙തിരിച്ചു കയറിയ റിയൽറ്റി സെക്ടർ അഞ്ച് ശതമാനം നേട്ടത്തോടെ ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ ആഴ്ചയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. ദീർഘകാല നിക്ഷേപകർക്ക് റിയൽ എസ്റ്റേറ്റ് സെക്ടർ തീർച്ചയായും പരിഗണിക്കാം. 

∙ഫെഡ് നിരക്കിളവ് പ്രതീക്ഷയിൽ  ഡോളറും, ബോണ്ട് യീൽഡും ഇറങ്ങിയതും യുദ്ധവ്യാപന ഭീതിയും രാജ്യാന്തര വിപണിയിൽ സ്വർണവില ഉയർത്തിയത് സ്വർണാഭരണ വില്പന കമ്പനികൾക്കും, സ്വർണപണയ ഓഹരികൾക്കും മുന്നേറ്റം നൽകി. സ്വർണഓഹരികളിൽ അടുത്ത തിരുത്തലിന് കാത്തിരിക്കാം.  

∙റബർ ഇറക്കുമതിച്ചുങ്കം ഇളവ് ചെയ്യാൻ പദ്ധതിയില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെ ക്രൂഡ് ഓയിലിന്റെ മുന്നേറ്റവും ടയർ മേഖലക്കും തിരുത്തൽ നൽകി. ജെകെ ടയർ, അപ്പോളോ ടയർ, എംആർഎഫ് എന്നിവ അടുത്ത തിരുത്തലിൽ പരിഗണിക്കാം. 

share-4-

∙പൊതുതിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ബൈക്ക് വില്പനയിൽ വർദ്ധന പ്രതീക്ഷിക്കുന്നത് ഇരുചക്രവാഹന ഓഹരികൾക്ക് പ്രതീക്ഷയാണ്. ടിവിഎസ് മോട്ടോഴ്സ്, ഹീറോ എന്നിവ പരിഗണിക്കാം. 

∙കഴിഞ്ഞ ആറു മാസത്തിൽ 18% മാത്രം മുന്നേറിയ മാരുതി കഴിഞ്ഞ ആഴ്ചയിൽ മാത്രം 8%ൽ കൂടുതൽ മുന്നേറി റെക്കോർഡ് ഉയരവും കുറിച്ചു. സുസുക്കിയുടെ പറക്കും കാർ വാർത്തയും, സിഎൻജി കാറുകൾ ടാറ്റ മോട്ടോഴ്സിനൊപ്പം മാരുതിക്കും അനുകൂലമാണെന്ന സിഎൽഎസ്എയുടെ വിലയിരുത്തലും ഓഹരിക്ക് അനുകൂലമായി. 

∙ഭാരത് ഡൈനാമിക്സ് പത്ത് രൂപ മുഖവിലയുള്ള ഓഹരി അഞ്ച് രൂപ മുഖവിലയിലേക്ക് വിഭജിക്കുന്നത് ഓഹരിക്ക് മുന്നേറ്റം നൽകി. 

∙ജെബിഎം ഓട്ടോയുടെ ഉപകമ്പനിയായ ജെബിഎം ഇക്കോലൈഫ് മൊബിലിറ്റിക്ക് 1390 ഇലക്ട്രിക് ബസുകൾക്കായുള്ള ഓർഡർ ലഭിച്ചത് ഓഹരിക്ക് അനുകൂലമാണ്. 

∙പ്രസ്റ്റീജ് എസ്റ്റേറ്റ്സ് പ്രോജക്ട് ഗോവയിലും, കർണാടകയിലുമായി മൊത്തം 801 മുറികളുള്ള ആറ് പുതിയ ഹോട്ടലുകൾക്കായി മാരിയറ്റുമായി ധാരണയായത് ഓഹരിക്ക് മുന്നേറ്റം നൽകി. 

∙സ്നീഡർ ഇലക്ട്രിക് ഇന്ത്യയിൽ 3200 കോടി രൂപയുടെ നിക്ഷേപം കൂടി നടത്തി ഇന്ത്യയെ അവരുടെ ആഗോള ഉല്പാദനകേന്ദ്രമായി ഉയർത്താൻ പദ്ധതിയിടുന്നത് ഓഹരിക്ക് അനുകൂലമാണ്. ഓഹരി അതി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം. 

∙അനിൽ അംബാനിയുടെ റിലയൻസ് പവർ ഐസിഐസിഐ ബാങ്കിന്റെയും, ആക്സിസ് ബാങ്കിന്റെയും, ഡിസിബി ബാങ്കിന്റെയും ബാധ്യതകൾ തീർത്തത് ഓഹരിക്കും, ബാങ്കുകൾക്കും അനുകൂലമാണ്. കഴിഞ്ഞ വര്‍ഷം റിലയൻസ് പവർ 133% മുന്നേറ്റം നേടി. 

∙റിലയൻസ് എനർജിയുടെ 35മെഗാവാട്ട് വിൻഡ് എനർജി പ്രോജക്ട് ജെ എസ് ഡബ്ലിയു എനർജി132 കോടി രൂപക്ക് വാങ്ങിയത് ഇരു ഓഹരികൾക്കും അനുകൂലമാണ്. 

∙എച്എഫ്സിഎൽ പോളണ്ടിൽ 144 കോടി രൂപ മുതൽ മുടക്കിൽ ഒപ്റ്റിക് ഫൈബർ കേബിൾ നിർമാണ കേന്ദ്രം നിർമിക്കുന്നത് കമ്പനിക്ക് രാജ്യാന്തരമാനം നൽകും. 

∙മാൻ ഇൻഫ്രാ മുംബൈയിൽ പുതിയ പ്രോജെക്ടിനായി സ്ഥലമേറ്റെടുത്തത് ഓഹരിക്ക് അനുകൂലമാണ്. മുംബൈയിലെ ഏറ്റവും ഉയരമേറിയ പ്രൊജെക്ടുകളിലൊന്നാണ് 22 ലക്ഷം ചതുരശ്ര അടിയിലായി ഒരുങ്ങുന്നത്. 

ഓഹരികളുടെയും സെക്യൂരിറ്റികളുടെയും വിൽപനയിൽ നിന്നുള്ള വരുമാനവും നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭവും ഇന്ത്യയ്ക്കു പുറത്തേക്കു മാറ്റാം. (Representational Image, Credit: ismagilov/istockphoto.com)
ഓഹരികളുടെയും സെക്യൂരിറ്റികളുടെയും വിൽപനയിൽ നിന്നുള്ള വരുമാനവും നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭവും ഇന്ത്യയ്ക്കു പുറത്തേക്കു മാറ്റാം. (Representational Image, Credit: ismagilov/istockphoto.com)

ക്രൂഡ് ഓയിൽ 

ആഗോള എണ്ണ ഉപഭോഗം വർദ്ധിക്കുമെന്ന ഒപെകിന്റെ റിപ്പോർട്ടും, സൗദിയുടെയും, ഇറാക്കിന്റെയും എണ്ണ കയറ്റുമതിയിലും, അമേരിക്കയുടെ എണ്ണ ശേഖരത്തിലും കുറവ് വന്നതും കഴിഞ്ഞ ആഴ്ചയുടെ ആദ്യദിനങ്ങളിൽ ക്രൂഡ് ഓയിൽ വിലയിൽ മുന്നേറ്റമുണ്ടാക്കി. ഗാസ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതും, ഡോളർ മുന്നേറി നിൽക്കുന്നതും ക്രൂഡ് ഓയിലിന് ക്ഷീണമായി. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡിലെ വീഴ്ചയും ഒപ്പം രാജ്യാന്തര സംഘർഷങ്ങൾ കടുത്തതും രാജ്യാന്തര സ്വർണവിലയിൽ റെക്കോർഡ് മുന്നേറ്റമുണ്ടാക്കി. എങ്കിലും ഗാസയിലെ സംഘർഷം അയയുന്നതടക്കമുള്ള ഘടകങ്ങൾ രാജ്യാന്തര സ്വർണവിലയിൽ ലാഭമെടുക്കലിനും വഴിവെച്ചു. അടുത്ത ആഴ്ചയിലെ അമേരിക്കൻ ഡേറ്റകളും, ഫെഡ് അംഗങ്ങളുടെയും, ചെയര്‍മാന്റെയും പ്രസ്താവനകളും സ്വർണത്തിനും പ്രധാനമാണ്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Loksabha Elections and Share Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com