കോലിയുടെ പോരാട്ടം വിഫലം; ചിന്നസാമിയിൽ ബെംഗളൂരുവിനെ തകർത്ത് കൊൽക്കത്ത
Mail This Article
ബെംഗളൂരു∙ ചിന്നസാമി സ്റ്റേഡിയത്തിൽ വിരാട് കോലിയുടെ പോരാട്ടത്തെ നിഷ്പ്രഭമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മിന്നും ജയം. ബെംഗളൂരു ഉയർത്തിയ 183 എന്ന വിജയലക്ഷ്യം കൊൽക്കത്ത 16.5 ഓവറിൽ ഏഴു വിക്കറ്റ് ശേഷിക്കേ മറികടന്നു. അർധ സെഞ്ചറി നേടിയ വെങ്കിടേഷ് അയ്യരുടെയും( 30 പന്തിൽ 50) സുനിൽ നരൈന്റെയും(22 പന്തിൽ 47) പ്രകടനമാണ് കൊൽക്കത്തയുടെ വിജയം അനായാസമാക്കിയത്.
183 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ കൊൽക്കത്തയ്ക്ക് ഓപ്പണർമാരായ ഫിലിപ് സാൽട്ടും സുനിൽ നരൈനും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 82 റൺസ് കൊൽക്കത്തയ്ക്ക് പോരാട്ടം എളുപ്പമാക്കി. 6.3 ഓവറിൽ മായങ്ക് ദാഗറിന്റെ പന്തിൽ നരൈൻ പുറത്തായി. തൊട്ടടുത്ത ഓവറിൽ തന്നെ ഫിലിപ്പും(20 പന്തിൽ 30)പവലിയനിലേക്ക് മടങ്ങി. പിന്നീടെത്തിയ ശ്രേയസ് അയ്യരെ(24 പന്തിൽ 39) കൂട്ടുപിടിച്ച് വെങ്കിടേഷ് അയ്യർ നടത്തിയ പോരാട്ടം കൊൽക്കത്തയ്ക്ക് വിജയം അനായാസമാക്കി. 15.1 ഓവറിൽ യാഷ് ദയാലിന്റെ പന്ത് കോലി പിടിച്ച് വെങ്കിടേഷ് മടങ്ങുമ്പോൾ കൊൽക്കത്ത വിജയത്തിന്റെ പടിവാതിൽക്കൽ എത്തിയിരുന്നു. റിങ്കു സിങ്ങും(5 പന്തിൽ5) ശ്രേയസും ചേർന്ന് 16.5 ഓവറിൽ ലക്ഷ്യം മറികടന്നു.
വീണ്ടും ചിന്നസാമിയിൽ കോലി ഷോ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ കോലിയുടെ അർധ സെഞ്ചറിയുടെ മികവിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് 6 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് നേടി. 59 പന്തിൽ 83 റൺസെടുത്ത കോലി തന്നെയാണ് ബെംഗളൂരുവിന്റെ ടോപ് സ്കോറർ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് എടുത്ത ബെംഗളൂരുവിന് ആദ്യം തന്നെ ക്യാപ്റ്റൻ ഫഫെ ഡുപ്ലെസി(6 പന്തിൽ 8)യെ നഷ്ടമായി. ഡുപ്ലെസിക്ക് തിളങ്ങാനാകാതെ വന്നതോടെ മത്സരത്തിന്റെ നിയന്ത്രണം വിരാട് കോലി തന്നെ ഏറ്റെടുത്തു. ഡുപ്ലെസി പുറത്തായതോടെ ക്രീസിലെത്തിയ കാമറോൺ ഗ്രീൻ കോലിക്ക് മികച്ച പിന്തുണയാണ് നൽകിയത്. ഇരുവരും രണ്ടാം വിക്കറ്റിൽ 65 റൺസ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തു. സ്കോർ 82ൽ നിൽക്കെ റസലിന്റെ പന്തിൽ ഗ്രീൻ( 21 പന്തിൽ 33) പുറത്തായി. പിന്നാലെ എത്തിയ ഗ്ലെൻ മാക്സവെലിനെ കൂട്ടുപിടിച്ച് കോലി സ്കോർ ബോർഡ് ചലിപ്പിച്ചു. 14.4 ഓവറിൽ സുനിൽ നരൈന്റെ പന്തിൽ റിങ്കു സിങ് ക്യാച്ചെടുത്ത് മാക്സ്‍വെൽ (19 പന്തിൽ 28) പുറത്തായി.
തുടർന്ന് എത്തിയ രജത് പട്ടാദാറിനും (4 പന്തിൽ 3) അനുജ് റാവത്തിനും(3 പന്തിൽ 3) കാര്യമായ സംഭാവനങ്ങൾ നൽകാനായില്ല. എന്നാൽ 17.4 ഓവറിൽ ക്രീസിലെത്തിയ ദിനേഷ് കാർത്തിക്കിനെ കൂട്ടുപിടിച്ച് കോലി സ്കോർ 182ൽ എത്തിച്ചു. കൊൽക്കത്തയ്ക്കായി ഹർഷിത് റാണയും ആന്ദ്രേ റസലും രണ്ടു വിക്കറ്റ് വീതവും സുനിൽ നരൈൻ ഒരു വിക്കറ്റും വീഴ്ത്തി.