ADVERTISEMENT

മുല്ലൻപൂർ∙ ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ മുംബൈ ഇന്ത്യൻസ് താരങ്ങൾ ഡിആർഎസ് വിളിക്കുന്നതിൽ കൃത്രിമം കാട്ടിയെന്ന് ആരോപണം. മത്സരത്തിനിടെ ഡഗ് ഔട്ടിൽ ഇരിക്കുകയായിരുന്ന മുംബൈ താരം ടിം ഡേവിഡ് ഗ്രൗണ്ടിൽ ഉള്ള താരങ്ങൾക്ക് ഡിആർഎസ് എടുക്കാൻ നിർദേശം നൽകിയതാണു വിവാദത്തിലായത്. ടിം ഡേവിഡിന്റെ നീക്കം കൃത്യമായി ദൃശ്യങ്ങളിൽ പതിയുകയും ചെയ്തു. മുംബൈ പുറത്തുനിന്നുള്ള സഹായം സ്വീകരിക്കുന്നുണ്ടെന്ന് പഞ്ചാബ് ക്യാപ്റ്റൻ സാം കറൻ ചൂണ്ടിക്കാണിച്ചെങ്കിലും അംപയർ യാതൊരു നടപടിയുമെടുത്തില്ല.

ടിം ഡേവിഡ് ആംഗ്യം കാണിച്ചതിനു പിന്നാലെ മുംബൈ വൈഡിനു വേണ്ടി ഡിആർഎസ് എടുക്കുകയും ചെയ്തു. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പഞ്ചാബ് ബോളർ എറിഞ്ഞത് വൈഡാണെന്ന് അംപയർ വിധിച്ചു. മത്സരത്തിന്റെ 15–ാം ഓവറിലായിരുന്നു സംഭവം. ഈ സമയത്ത് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന നിലയിലായിരുന്നു മുംബൈ ഇന്ത്യൻസ്. ഡിആർഎസ് എടുക്കുന്നതിനായി രണ്ടു വട്ടമാണ് ടിം ഡേവിഡ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കു നിർദേശം നൽകിയത്. ടിവിയിൽ റീപ്ലേ കണ്ട ശേഷമാണ് മുംബൈ ഡഗ് ഔട്ടിൽനിന്ന് ടിം ഡേവിഡ് ഗ്രൗണ്ടിലുള്ള താരങ്ങളെ സഹായിച്ചതെന്നാണു വിവരം.

പഞ്ചാബ് ക്യാപ്റ്റൻ പരാതിപ്പെട്ടിട്ടുപോലും അംപയർ തീരുമാനത്തിൽനിന്നു പിൻമാറിയില്ലെന്ന് ആരാധകർ സമൂഹമാധ്യമത്തിൽ വിമർശിച്ചു. മുംബൈയെ സഹായിക്കാനുള്ള ബോധപൂർവമായ നീക്കമാണിതെന്നും ആരോപണമുയർന്നു. വൈഡിന്റെ സാങ്കേതികതയെച്ചൊല്ലിയും വിവാദം പുകയുകയാണ്. ഐപിഎല്ലിലെ അംപയറിങ് നിലവാരത്തെ ചോദ്യം ചെയ്ത് ഓസ്ട്രേലിയ മുൻ ക്രിക്കറ്റ് താരം ടോം മൂഡിയും രംഗത്തെത്തി. മത്സരം നിയന്ത്രിക്കുന്ന തേർഡ് അംപയർക്ക് ഇക്കാര്യത്തിൽ അനുഭവപരിചയം ഉണ്ടായിരിക്കണമെന്ന് ടോം മൂഡി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

പഞ്ചാബ് കിങ്സിന്റെ ഹോം ഗ്രൗണ്ടായ മുല്ലൻപൂർ സ്റ്റേ‍ഡിയത്തില്‍ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഒൻപതു റൺസ് വിജയമാണു സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത് 192 റൺസ് നേടിയ മുംബൈ, ബോളിങ്ങിൽ വെറും 14 റൺസിനിടെ പഞ്ചാബിന്റെ ആദ്യ 4 വിക്കറ്റുകൾ പിഴുതു. ശശാങ്ക് സിങ്ങിന്റെയും അശുതോഷ് ശർമയുടെയും തകർപ്പൻ ബാറ്റിങ്ങിൽ പഞ്ചാബ് കളി പിടിക്കുമെന്നു തോന്നിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. അഞ്ചു പന്തുകൾ ശേഷിക്കെ പഞ്ചാബ് ഓൾ ഔട്ടാകുകയായിരുന്നു.

English Summary:

Mumbai Indians Accused Of 'DRS Cheating'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com