അവസാന ഓവറിൽ കളി പിടിക്കണം, എല്ലാം നിയന്ത്രിച്ച് രോഹിത് ശർമ; കാഴ്ചക്കാരനായി ഹാര്‍ദിക് പാണ്ഡ്യ
Mail This Article
മുല്ലൻപുർ∙ ഇന്ത്യന്‍ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരെ അവസാന ഓവറിലായിരുന്നു മുംബൈ ഇന്ത്യൻസ് വിജയമുറപ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത മുംബൈ ഏഴു വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തപ്പോൾ, ശശാങ്ക് സിങ്ങിന്റേയും അശുതോഷ് ശർമയുടെയും തകർപ്പൻ ബാറ്റിങ്ങിൽ പഞ്ചാബ് വിജയത്തിന്റെ അടുത്തുവരെ എത്തിയതാണ്. എന്നാൽ അവസാന ഓവറിലെ ആദ്യ പന്തിൽ കഗിസോ റബാദ റൺഔട്ടായതോടെ പഞ്ചാബിന്റെ പ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു. ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനായ മുംബൈ ഇന്ത്യൻസിനു വേണ്ടി അവസാന ഓവറിൽ തന്ത്രങ്ങൾ ആവിഷ്കരിച്ചത് മുൻ ക്യാപ്റ്റൻ രോഹിത് ശർമയായിരുന്നു.
അവസാന ഓവർ എറിയാനെത്തിയ ഇന്ത്യൻ പേസർ ആകാശ് മഡ്‍വാളിന് രോഹിത് നിർദേശങ്ങൾ നൽകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ കാഴ്ചക്കാരനാക്കിയാണ് രോഹിത് ശര്‍മയുടെ ഇടപെടൽ. രോഹിത് ആകാശ് മഡ്‌വാളിന് നിർദേശങ്ങൾ നല്‍കുമ്പോള്‍ നോക്കിനിൽക്കുക മാത്രമാണ് ഹാർദിക് പാണ്ഡ്യ ചെയ്യുന്നത്. അവസാന ഓവറിൽ 12 റൺസായിരുന്നു പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത്.
ഒൻപതു വിക്കറ്റുകൾ നഷ്ടമായ പഞ്ചാബിന്റെ പ്രതീക്ഷ ദക്ഷിണാഫ്രിക്കൻ താരം കഗിസോ റബാദയിലായിരുന്നു. എന്നാൽ ആദ്യ പന്തിൽ തന്നെ ഡബിൾ ഓടാനുള്ള റബാദയുടെ ശ്രമം പിഴച്ചു. റബാദ റൺഔട്ടായതോടെ മുംബൈ ഇന്ത്യൻസിന് 9 റൺസ് വിജയം. 19.1 ഓവറില്‍ 183 റൺസ് എടുക്കാൻ മാത്രമാണു പഞ്ചാബിനു സാധിച്ചത്. 2024 സീസണിനു തൊട്ടുമുൻപാണ് രോഹിത് ശർമയെ മുംബൈ മാനേജ്മെന്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയത്.
ഗുജറാത്ത് ടൈറ്റൻസ് നായകനായിരുന്ന പാണ്ഡ്യയെ കോടികള്‍ ചെലവാക്കി മുംബൈ ടീമിലെത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ക്യാപ്റ്റൻ സ്ഥാനവും നൽകി. സീസണിന്റെ തുടക്കത്തിൽ മുംബൈ ഇന്ത്യൻസ് പരാജയങ്ങൾ ഏറ്റുവാങ്ങിയപ്പോൾ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ വൻ വിമർശനം ഉയർന്നിരുന്നു. ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ് ആരാധകർ പാണ്ഡ്യയെ കൂകിവിളിച്ചത് നാണക്കേടായി. ആർസിബി താരം വിരാട് കോലി അടക്കം പാണ്ഡ്യയ്ക്കെതിരായി പ്രതിഷേധിക്കുന്ന ആരാധകരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു.
സീസണിലെ മൂന്നാം വിജയം സ്വന്തമാക്കിയെങ്കിലും മുംബൈ ഇന്ത്യൻസിന് ഇതുവരെ പോയിന്റ് പട്ടികയിൽ മുന്നിലെത്താൻ സാധിച്ചില്ല. ഏഴു മത്സരങ്ങൾ പൂർത്തിയാക്കിയ മുംബൈ ആറു പോയിന്റുമായി ഏഴാമതാണ്. നാലു കളികൾ ടീം തോറ്റു. ഗുജറാത്ത് ടൈറ്റൻസ്, പഞ്ചാബ് കിങ്സ്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമുകളാണ് മുംബൈ ഇന്ത്യൻസിനു താഴെയുള്ളത്. 22 ന് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ സവായ് മാൻ സിങ് സ്റ്റേഡിയത്തിൽവച്ചാണു കളി.