ഹൈ പവർപ്ലേ ! ആറ് ഓവറിൽ 125 റൺസ്, ബോളർമാരെ ‘പരീക്ഷിച്ച്’ വലഞ്ഞ് ക്യാപ്റ്റൻ ഋഷഭ് പന്ത്
Mail This Article
ന്യൂഡൽഹി ∙ തൃശൂരിലെ പൂരക്കാഴ്ചകൾക്ക് കൊടിയിറങ്ങിയ ദിവസം ഡൽഹിയിൽ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ആവേശപ്പൂരത്തിന് കൊടിയേറി. ബൗണ്ടറികളുടെ മേളവും സിക്സറുകളുടെ വെടിക്കെട്ടുമായി ബാറ്റർമാർ നിറഞ്ഞാടിയ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 67 റൺസ് വിജയം. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 7 വിക്കറ്റ് നഷ്ടത്തിൽ 266 റൺസ് നേടിയപ്പോൾ ഡൽഹി 19.1 ഓവറിൽ 199 റൺസിൽ ഓൾഔട്ടായി.
ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പവർപ്ലേ സ്കോറുമായി (125) തുടക്കത്തിൽ കത്തിക്കയറിയ ഹൈദരാബാദ്, ട്രാവിസ് ഹെഡ് (32 പന്തിൽ 89), ഷഹബാസ് അഹമ്മദ് (29 പന്തിൽ 59*), അഭിഷേക് ശർമ (12 പന്തിൽ 46) എന്നിവരുടെ വെടിക്കെട്ടിന്റെ ബലത്തിലാണ് ഐപിഎലിലെ നാലാമത്തെ മികച്ച ടീം സ്കോർ നേടിയത്. പവർപ്ലേ ഓവറുകളിലെ കൂടുതൽ ബൗണ്ടറികളുടെ റെക്കോർഡും (24) അവർ ഇന്നലെ സ്വന്തമാക്കി.
അടി, തിരിച്ചടി
വാഷിങ്ടൻ സുന്ദർ എറിഞ്ഞ ആദ്യ ഓവറിൽ തുടരെ 4 ഫോറുകൾ നേടിയ പൃഥ്വി ഷായിലൂടെയാണ് 267 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ഡൽഹി ബാറ്റിങ് തുടങ്ങിയത്. ആദ്യ ഓവറിലെ അവസാന പന്തിൽ ഷായും (16) രണ്ടാം ഓവറിലെ അവസാന പന്തിൽ ഡേവിഡ് വാർണറും (1) മടങ്ങിയെങ്കിലും ജേക് ഫ്രേസറും (18 പന്തിൽ 65) ഇന്ത്യൻ താരം അഭിഷേക് പോറലും (22 പന്തിൽ 42) ചേർന്നു തിരിച്ചടിച്ചു. 15 പന്തിൽ അർധ സെഞ്ചറി നേടിയ ഫ്രേസർ ഈ സീസണിലെ വേഗമേറിയ ഫിഫ്റ്റി സ്വന്തമാക്കി. എന്നാൽ പവർപ്ലേയ്ക്കു പിന്നാലെ 2 ഓവറുകൾക്കിടെ ഇരുവരെയും പുറത്താക്കിയ മായങ്ക് മാർഖണ്ഡെ ഡൽഹിയെ തളർത്തി. ഋഷഭ് പന്ത് അവസാന വിക്കറ്റ് വരെ പിടിച്ചുനിന്നെങ്കിലും സ്കോറുയർത്താനായില്ല (35 പന്തിൽ 44). 4 വിക്കറ്റെടുത്ത പേസർ ടി.നടരാജനാണ് ഡൽഹിയെ ചുരുട്ടിക്കെട്ടിയത്.
ഹെഡ് മാസ്റ്റർ
ഏറ്റവും കൂടുതൽ സിക്സറുകൾ പറന്ന ഐപിഎൽ ഇന്നിങ്സ് (22) എന്ന റെക്കോർഡ് പിറന്ന മത്സരത്തിന്റെ ആദ്യ ഓവറിൽ 19 റൺസ് നേടിയാണ് ഹൈദരാബാദ് ആക്രമണം തുടങ്ങിയത്. രണ്ടാം ഓവറിൽ 21 റൺസ്. അടുത്ത ഓവറിൽ 22 റൺസ്. ആദ്യ 3 ഓവറിൽ ഹൈദരാബാദ് 62 റൺസ് നേടിയപ്പോൾ 16 പന്തിൽ ഹെഡ് അർധ സെഞ്ചറി പിന്നിട്ടു. പവർപ്ലേ അവസാനിക്കുമ്പോൾ സ്കോർ ബോർഡിൽ 125 റൺസ്. ആദ്യ 5 ഓവറിൽ ടീം സ്കോർ 100 കടക്കുന്നത് ഐപിഎലിൽ ആദ്യമായി. പവർപ്ലേയിൽ ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്ത് 6 വ്യത്യസ്ത ബോളർമാരെ പരീക്ഷിച്ചു. അതിൽ കുറഞ്ഞ റൺസ് വഴങ്ങിയത് ആദ്യ ഓവറിൽ 19 റൺസ് വിട്ടുകൊടുത്ത ഖലീൽ അഹമ്മദാണ്.
പവർപ്ലേയ്ക്കു തൊട്ടുപിന്നാലെ കുൽദീപ് യാദവിന്റെ പന്തിൽ അഭിഷേക് ശർമയും എയ്ഡൻ മാർക്രവും (1) പുറത്തായതോടെ ഹൈദരാബാദ് റൺറേറ്റിൽ ഇടിവുണ്ടായി. ഡൽഹി ബോളർമാരുടെ ഭീതി സ്വപ്നമായി ക്രീസിൽ നിലയുറപ്പിച്ച ഹെഡിനെ പുറത്താക്കാനും കുൽദീപ് തന്നെ വേണ്ടിവന്നു. ആദ്യ 10 ഓവറിൽ 158 റൺസുമായി ഐപിഎൽ റെക്കോർഡിട്ട ഹൈദരാബാദിന് അവസാന 10 ഓവറിൽ നേടാനായത് 108 റൺസ്. ക്ലാസനും (15) മാർക്രവും (1) നിരാശപ്പെടുത്തിയപ്പോൾ ഷഹബാസ് അഹമ്മദും (59) നിതീഷ് റെഡ്ഡിയും (37) അവസരത്തിനൊത്തുയർന്നു.