സിംബാബ്‍വെ മുൻ ക്രിക്കറ്റ് താരത്തിന് പുലിയുടെ ആക്രമണത്തിൽ പരുക്ക്; രക്ഷിച്ചതു വളർത്തുനായ
Mail This Article
ഹരാരെ∙ സിംബാബ്‌വെയുടെ മുൻ ക്രിക്കറ്റ് താരം ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തിൽ പരുക്ക്. എയർ ലിഫ്റ്റ് ചെയ്ത് ഹരാരെയിലെത്തിച്ച വിറ്റാലിന് അടിയന്തര ശസ്ത്രക്രിയ നടത്തി. താരം അപകടനില തരണം ചെയ്തതായാണു വിവരം. പുലിയുടെ ആക്രമണത്തെ പ്രതിരോധിച്ച വളർത്തുനായ ചിക്കാരയ്ക്കും പരുക്കേറ്റതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽവച്ചുള്ള താരത്തിന്റെ ചിത്രങ്ങൾ ഭാര്യ ഹന്ന സ്റ്റൂക്സ് വിറ്റാൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
താരത്തിന്റെ തലയിലും കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഹരാരെയിലെ മിൽറ്റൻ പാർക്ക് ആശുപത്രിയിലാണു വിറ്റാലിനെ ചികിത്സിക്കുന്നത്. രാവിലെ ട്രക്കിങ്ങിനിടെയാണ് വിറ്റാലിനെ പുലി ആക്രമിച്ചത്. 2013ൽ വിറ്റാലിന്റെ താമസ സ്ഥലത്തെ കട്ടിലിന് അടിയിൽനിന്ന് ഭീമൻ മുതലയെ കണ്ടെത്തിയത് വൻ വാർത്തയായിരുന്നു. മുതലയുണ്ടെന്ന് അറിയാതെ രാത്രി മുഴുവൻ വിറ്റാൽ കട്ടിലിൽ കിടന്നുറങ്ങുകയായിരുന്നു.
സിംബാബ്‍വെയിലെ ഹുമാനിയിൽ സഫാരി ബിസിനസ് നടത്തുകയാണ് വിറ്റാൽ ഇപ്പോൾ. സിംബാബ്‍വെ ദേശീയ ടീമിനു വേണ്ടി 46 ടെസ്റ്റുകളിലും 147 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് ഗയ് വിറ്റാൽ. 2003ലാണ് ദേശീയ ടീമിനായി ഒടുവിൽ കളിച്ചത്. ടെസ്റ്റിൽ നാലു സെഞ്ചറികളടക്കം 2207 റൺസ് താരം നേടിയിട്ടുണ്ട്. 51 വിക്കറ്റുകളും സ്വന്തമാക്കി. ഏകദിന ക്രിക്കറ്റിൽ 2705 റൺസും 88 വിക്കറ്റുകളും നേടിയിട്ടുണ്ട്.