ADVERTISEMENT

ഈ സാലാ കപ്പ് നംദേ (ഈ വർഷം കപ്പ് ‍ഞങ്ങളുടേത്)– വർഷാവർഷം ഈ മുദ്രാവാക്യവുമായി ഐപിഎൽ കളിക്കാനിറങ്ങുന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മറ്റൊരു സീസണിൽ കൂടി പ്ലേ ഓഫ് കാണാതെ പുറത്താകലിന്റെ വക്കിലാണ്. ഇന്നത്തേത് ഉൾപ്പെടെ ഇനിയുള്ള 6 മത്സരങ്ങളും വൻ മാർജിനിൽ ജയിച്ച്, മറ്റു ടീമുകളുടെ മത്സരഫലം കൂടി അനുകൂലമായാൽ മാത്രമേ ബെംഗളൂരുവിനു പ്ലേ ഓഫിലേക്കു നേരിയ പ്രതീക്ഷയെങ്കിലും ഉള്ളൂ. ഇന്നത്തെ മത്സരത്തിൽ ഹൈദരാബാദിനോടു തോറ്റാൽ തുടർച്ചയായി 17–ാം വർഷവും ഐപിഎൽ കിരീടം എന്ന സ്വപ്നം അവശേഷിപ്പിച്ച് ബെംഗളൂരുവിനു മടങ്ങാം.

സാധ്യത ഇങ്ങനെ

ഇനിയുള്ള 6 മത്സരങ്ങളും വൻ മാർജിനിൽ ജയിക്കണം. ഇങ്ങനെ സംഭവിച്ചാൽ ബെംഗളൂരുവിനു 14 പോയിന്റാകും. ഒന്നാമതുള്ള രാജസ്ഥാൻ റോയൽസ്, രണ്ടാം സ്ഥാനക്കാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവർ ബാക്കിയുള്ള എല്ലാ മത്സരവും ജയിച്ച് 1,2 സ്ഥാനങ്ങളിൽ തുടരണം. ഹൈദരാബാദ് ഇന്നു ബെംഗളൂരുവിനോടു തോൽക്കുകയും ബാക്കിയുള്ള മത്സരങ്ങൾ ജയിച്ച് 3–ാം സ്ഥാനം (കൊൽക്കത്തയെ മറികടന്ന് 2–ാം സ്ഥാനമായാലും കുഴപ്പമില്ല) ഉറപ്പിക്കണം. മറ്റു ടീമുളുടെ മത്സരഫലം കൂടി അനുകൂലമായാൽ 4–ാം സ്ഥാനക്കാരായി വിരാട് കോലിയും സംഘവും പ്ലേ ഓഫിൽ കടക്കും.

എക്സ് ഫാക്ടർ

സീസണിൽ തീർത്തും നിരാശപ്പെടുത്തിയത് ബെംഗളൂരുവിന്റെ പ്രീമിയം ഓൾറൗണ്ടർ ഗ്ലെൻ മാക്സ‌്‌വെലാണ്. 6 മത്സരങ്ങളിൽ ബാറ്റ് ചെയ്ത മാക്സ്‌വെൽ, 94.11 സ്ട്രൈക്ക് റേറ്റിൽ നേടിയത് 32 റൺസ്. ശരാശരി 5.33. ഒരു സിക്സും 3 ഫോറും മാത്രമാണ് മാക്സ്‌വെലിനു നേടാനായത്. 2 മത്സരങ്ങളിൽ മാത്രം ബാറ്റ് ചെയ്ത ബെംഗളൂരു ബോളർ മുഹമ്മദ് സിറാജ് നേടിയതാവട്ടെ 2 സിക്സ്. സ്ട്രൈക്ക് റേറ്റ് 150ഉം!

ഐപിഎലിൽ ഏറ്റവും ഉയർന്ന ടോട്ടൽ വഴങ്ങുന്ന ടീം എന്ന നാണക്കേടും ആർസിബിയുടെ പേരിലായി. ഹൈദരാബാദിനെതിരായ മത്സരത്തിൽ 20 ഓവറിൽ 287 റൺസാണ് ബെംഗളൂരു ബോളർമാർ വഴങ്ങിയത്.

ബെംഗളൂരു ബോളർമാർ നിരാശപ്പെടുത്തിയ സീസണായിരുന്നു ഇതും. സീസണിലെ ഏറ്റവും ഉയർന്ന ഇക്കോണമി റേറ്റ് ബെംഗളൂരുവിന്റെ പേരിലാണ്– 10.56. സൺറൈസേഴ്സ് ഹൈദരാബാദ് (10.25) മാത്രമാണ് സീസണിൽ 10നു മുകളിൽ ഇക്കോണമി റേറ്റുള്ള മറ്റൊരു ടീം.

English Summary:

Today match is crucial for Royal Challengers Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com