‘ബെംഗളൂരു വെന്റിലേറ്ററിൽനിന്ന് ഐസിയുവിലേക്ക്, വിജയത്തിന്റെ അവകാശികൾ കോലിയും ഡുപ്ലെസിയുമല്ല’
Mail This Article
ബെംഗളൂരു ∙ ബോളിങ് വിഭാഗം ഉണർന്നതോടെ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് (ആർസിബി) ടീം ‘വെന്റിലേറ്ററിൽനിന്ന്’ മോചിതമായെങ്കിലും ഇപ്പോഴും ഐസിയുവിൽ തുടരുകയാണെന്നു മുൻ ഇന്ത്യൻ ഓൾറൗണ്ടർ അജയ് ജഡേജ. ഗുജറാത്ത് ടൈറ്റൻസിനെതിരെ 38 പന്തുകൾ ബാക്കിവച്ചു നേടിയ 4 വിക്കറ്റ് വിജയത്തെക്കുറിച്ചു പരാമർശിക്കുകയായിരുന്നു അദ്ദേഹം.
‘‘കോലിയും ഡുപ്ലെസിയുമല്ല, ഈ വിജയത്തിന്റെ യഥാർഥ അവകാശികൾ ആർസിബി ബോളർമാരാണ്. ബോളിങ് വിഭാഗമായിരുന്നു ടീമിന്റെ തലവേദന. ബോളർമാർ ഫോമിലായി, എങ്കിലും പ്ലേ ഓഫ് ഇപ്പോഴും ദൂരെയാണ്.’’– ജഡേജ പറഞ്ഞു. ആദ്യം ബാറ്റു ചെയ്ത ഗുജറാത്തിനെ ആർസിബി 147 റൺസിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിൽ 13.4 ഓവറിൽ 6 വിക്കറ്റിനു 152 റൺസെടുത്ത് ബെംഗളൂരു ജേതാക്കളായി.
ഗുജറാത്ത് ടൈറ്റൻസിനെതിരായ വിജയത്തോടെ ആർസിബി പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. 11 മത്സരങ്ങൾ പൂർത്തിയാക്കിയ ബെംഗളൂരു തുടർച്ചയായ മൂന്നാം വിജയമാണ് കഴിഞ്ഞ ദിവസം നേടിയത്. എട്ടു പോയിന്റാണ് ഫാഫ് ഡുപ്ലേ സി നയിക്കുന്ന ടീമിന് ഇപ്പോഴുള്ളത്. പ്ലേ ഓഫിലേക്കുള്ള വിദൂര സാധ്യതയെങ്കിലും നിലനിര്‍ത്തണമെങ്കിൽ ബെംഗളൂരുവിന് ഇനിയുള്ള എല്ലാ കളികളും ജയിക്കണം.
ഒരു കളി തോറ്റാൽ അതോടെ എല്ലാ സാധ്യതകളും അടയും. ഈ സമ്മർദത്തിനിടെയാണ് അവസാനം കഴിഞ്ഞ മൂന്നു കളികളും ബെംഗളൂരു ജയിച്ചു കയറിയത്. നെറ്റ് റൺറേറ്റിൽ പഞ്ചാബ് കിങ്സ്, ഗുജറാത്ത് ടൈറ്റൻസ് ടീമുകളെ പിന്നിലാക്കിയാണ് ആർസിബി ഏഴാം സ്ഥാനത്തേക്കു കുതിച്ചത്.