ADVERTISEMENT

തൃശൂർ ∙ ചുറ്റുവട്ടത്തു നിന്നു കണ്ടെടുത്ത 7 കുട്ടികളുമായി 12 വർഷം മുൻപു റെഡ്‌ലാൻഡ്സ് വോളിബോൾ സെന്റർ ആരംഭിക്കുമ്പോൾ വരന്തരപ്പിള്ളിയുടെ വോളിബോൾ പെരുമ നിറംമങ്ങിയ കാലമായിരുന്നു. രാജ്യാന്തര താരം സിറിൽ സി. വള്ളൂരിനു ജന്മംനൽകിയ നാട്ടിൽ വോളിബോൾ ഇല്ലാതാകുമോ എന്ന ചോദ്യത്തിന്റെ പ്രസക്തി ഇല്ലാതാക്കി, ഉയരങ്ങളിലെ വിജയങ്ങളിലൂടെയുള്ള യാത്രയിലാണ് റെഡ്‌ലാൻഡ്സ്. ഒരു ഡസൻ വർഷങ്ങൾക്കിടെ 124 ദേശീയ താരങ്ങളെയും 220 സംസ്ഥാന താരങ്ങളെയും ഒരു രാജ്യാന്തര താരത്തെയും വളർത്തിയെടുക്കുകയെന്ന അസാധാരണ നേട്ടത്തിന്റെ നെറുകയിലാണിവർ. ഉന്നത നിലവാരത്തിലുള്ള ഇൻഡോർ കോർട്ട് അടക്കം 2 വോളി കോർട്ടുകളും ഹോസ്റ്റൽ, വിദ്യാഭ്യാസ, പരിശീലന സൗകര്യങ്ങളും സൗജന്യമായി നൽകിയാണ് ഇവർ കുട്ടികളെ വളർത്തിയെടുക്കുന്നത്.

വ്യവസായിയായ ആഷ്‍ലിൻ ആന്റണി ചെമ്മണ്ണൂരിന്റെ മനസ്സിൽ വിരിഞ്ഞ ആശയമാണ് 2012ൽ റെഡ്‍ലാൻഡ്സ് സെന്ററായി രൂപംകൊണ്ടത്. പതിറ്റാണ്ടുകൾക്കു മുൻപൊര‍ു ട്രെയിൻ യാത്രയ്ക്കിടെ കൊൽക്കത്തയിൽ നിന്നു ദേശീയ വോളിബോൾ കിരീടം നേടി മടങ്ങുന്ന കേരള ടീം ജനറൽ കംപാർട്മെന്റിൽ ദുരിതയാത്ര നടത്തുന്ന ദൃശ്യം നേരിട്ടു കാണേണ്ടി വന്നതാണ് ആഷ്‍ലിനെ വേറിട്ടു ചിന്തിപ്പിച്ചത്. മികച്ച സൗകര്യങ്ങൾ ഒരുക്കി നൽകി പ്രതിഭകളെ വാർത്തെടുക്കുന്ന ഒരു അക്കാദമി ആരംഭിക്കാൻ ആഷ്‌ലിനും ഭാര്യ സുനിതയും മുന്നിട്ടിറങ്ങി. മുൻ ദേശീയ താരം ജോഫി ജോർജ്, ഭാര്യയും ഇന്ത്യൻ വനിതാ ടീം മുൻ ക്യാപ്റ്റനുമായ മേഴ്സി ജോഫി എന്നിവർ അക്കാദമിയുടെ ചുമതല ഏറ്റെടുത്തു. ജോഫിയായിരുന്നു ഹെഡ് കോച്ച്. എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്കു മാത്രമായിരുന്നു പരിശീലനം. വരന്തരപ്പിള്ളി സിജെഎംഎ എച്ച്എസ്എസിൽ ഇവർക്കു വിദ്യാഭ്യാസവും ഏർപ്പാടാക്കി.

ഉയരക്കാരായ കുട്ടികളെ തപ്പിയെടുത്തു കൊണ്ടുവന്ന് അക്കാദമിയിൽ ചേർത്ത് പരിശീലനം തുടങ്ങിയ വർഷം തന്നെ റെഡ്‌‌ലാൻഡ്സ് അദ്ഭുതങ്ങൾ കാട്ടിത്തുടങ്ങി. അണ്ടർ 19 ജില്ലാതല മത്സരങ്ങളിൽ വിജയിച്ചായിരുന്നു തുടക്കം. ഒരു ബാച്ചിൽ പരമാവധി 30 പേർക്കാണ് പ്രവേശനം. ഇതിൽ പ്ലസ്‍‌ടു പിന്നിടുന്ന കുട്ടികൾ ഓരോ വർഷവും പുറത്താകുന്ന ഒഴിവിലേക്കു മാത്രം പുറമേ നിന്നു പ്രവേശനം. രാജ്യാന്തര താരം ജിബിൻ ജോബ് ആണ് റെഡ്‌ലാൻഡ്സിന്റെ അഭിമാന താരങ്ങളിലൊരാൾ. ദേശീയ സീനിയർ താരങ്ങളായ ഹേമന്ത് മനോജ്, വിഷ്ണു മനോജ്, അന്തർ സർവകലാശാല താരങ്ങളായ സായന്ത് സുരേന്ദ്രൻ, എം.എസ്. ഗോകുൽ തുടങ്ങിയവരും റെഡ്‌ലാൻഡ്സിന്റെ സൃഷ്ടികളാണ്. കോച്ചുമാരുടെയും മാനേജർ റോയ് ആലപ്പാട്ടിന്റെയും നേതൃത്വത്തിൽ രാവിലെ 6 മുതൽ 8.30 വരെയും വൈകിട്ട് 5 മുതൽ 7 വരെയും ചിട്ടയായ പരിശീലനം. കൃത്യമായ ഡയറ്റ് അനുസരിച്ചുള്ള പോഷകാഹാരം. റെഡ്‌ലാൻഡ്സിൽ നിന്നു പരിശീലനം നേടിയ 2 താരങ്ങൾ ഇക്കഴിഞ്ഞ വർഷം ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. അണ്ടർ 17 ദേശീയ സ്കൂൾ മീറ്റ് കിരീടം നേടിയ കേരള ടീമിലെ ഒരംഗം റെഡ്‌ലാൻഡ്സിൽ നിന്നാണ്. അണ്ടർ 19 ദേശീയ സ്കൂൾ ടീമിൽ 2 താരങ്ങളും അണ്ടർ 14 ടീമിൽ ഒരു താരവും ഇടംനേടി. റെഡ്‍ലാൻഡ്സിൽ പരിശീലനം നേടിയ 9 താരങ്ങൾ വിവിധ സർവകലാശാല ടീമുകളിൽ ഇക്കഴിഞ്ഞ വർഷം കളിച്ചു.

English Summary:

Manorama Sports club award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com