നകാമുറയെ വീഴ്ത്തി വിദിത്; പ്രഗ്നാനന്ദയ്ക്കെതിരെ ഗുകേഷിനു ജയം
Mail This Article
ടൊറന്റോ (കാനഡ) ∙ കാൻഡിഡേറ്റ്സ് ചെസ് ചാപ്യൻഷിപ്പിൽ തീ പാറിയ രണ്ടാം ദിനത്തിൽ ലോക മൂന്നാംനമ്പർ താരം ഹികാരു നകാമുറയെ അട്ടിമറിച്ച് വിദിത് ഗുജറാത്തിയുടെ വൈദ്യുത പ്രകടനം. നവീനനീക്കത്തിലൂടെ തുടങ്ങി മൂന്നു തുടർച്ചയായ സാക്രിഫൈസുകളിലൂടെ കളി കൈയിലെടുത്ത് വിദിത് അമേരിക്കൻ താരത്തെ ഞെട്ടിച്ചു. 2022ലെ കാൻഡിഡേറ്റ്സ് ടൂർണമെന്റിനു ശേഷം 47 ക്ലാസിക്കൽ കളികളിൽ അജയ്യനായി തുടർന്ന ഹികാരുവിന് ആദ്യ തോൽവി. മറ്റൊരു കളിയിൽ മൂന്നു തുടരൻ കാലാൾ ബലികളിലൂടെ ആരാധകരെ സംഭ്രമിപ്പിച്ച ആർ. പ്രഗ്നാനന്ദയ്ക്കെതിരെ കൃത്യമായ പ്രതിരോധ നീക്കങ്ങളിലൂടെ മറുപടി നൽകി ഡി. ഗുകേഷിന്റെ വിജയം.
അക്രമാസക്തം എന്ന് അക്ഷരാർഥത്തിൽ വിശേഷിപ്പിക്കാവുന്ന കളിയിൽ അലിറേസ ഫിറൂസ്ജയെ തകർത്ത് യാൻ നീപോംനീഷിയുടെ ആദ്യ ജയം. നിജത് അബസോവിന്റെ വൻ പിഴവ് മുതലാക്കി ഫാബിയാനോ കരുവാനോയുടെ ആദ്യ ജയം– ലോക ചാംപ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിലെ രണ്ടാംദിനം രക്തരൂക്ഷിതവും സംഭവബഹുലമായി.
വനിതാവിഭാഗത്തിൽ ഇന്ത്യയുടെ വൈശാലിക്കെതിരെ വിജയത്തോടെ ചൈനയുടെ ടാൻ സോങ്‌യി ലീഡുയർത്തിയപ്പോൾ അലക്സാന്ദ്ര ഗോരിയാച്കിന, അന്ന മ്യൂസിചുകിനെ തോൽപിച്ചു. കൊനേരു ഹംപിയുടെ കളി സമനിലയായി. നകാമുറയ്ക്കെതിരെ റുയ‌് ലോപസ് പ്രാരംഭത്തിൽ കറുത്ത കരുക്കളുമായി കളിച്ച വിദിത് ഒരു കാലാളെ ബലിനൽകിയാണ് തുടങ്ങിയത്. 11–ാം നീക്കത്തിൽ ബിഷപ്പിനെ ബലി നൽകിയെങ്കിലും അപകടം തിരിച്ചറിഞ്ഞ ഹികാരു ആ ബലി സ്വീകരിച്ചില്ല. രാജാവിന്റെ വശത്ത് കൃത്യമായ നീക്കങ്ങളിലൂടെ ആക്രമണം അഴിച്ചുവിട്ട വിദിത് കരുനില മെച്ചപ്പെടുത്തി. 29 നീക്കങ്ങളിൽ അമേരിക്കൻ താരം തോൽവി സമ്മതിച്ചു.