കാൻഡിഡേറ്റ്സ് ചെസ്: ഗുകേഷ് മുന്നിൽ തന്നെ, പ്രഗ്നാനന്ദയ്ക്കും വിദിത് ഗുജറാത്തിക്കും വിജയം
Mail This Article
ടൊറന്റോ (കാനഡ) ∙ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിന്റെ ആറാം റൗണ്ടിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർമാരായ ആർ. പ്രഗ്നാനന്ദയ്ക്കും വിദിത് ഗുജറാത്തിക്കും തകർപ്പൻ വിജയങ്ങൾ. അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ ഹികാരു നകാമുറയോടു സമനില വഴങ്ങിയ പതിനേഴുകാരൻ ഡി. ഗുകേഷ്, 8 റൗണ്ടുകൾ കൂടി ബാക്കിനിൽക്കെ യാൻ നീപോംനീഷിക്കൊപ്പം ഒന്നാം സ്ഥാനത്തു തുടരുന്നു. റഷ്യക്കാരനായതിനാൽ, ഫിഡെ പതാകയുടെ കീഴിൽ മത്സരിക്കേണ്ടി വരുന്ന നീപോംനീഷിക്കും ഇന്നലെ സമനിലയായിരുന്നു വിധി. ടോപ് സീഡ് അമേരിക്കക്കാരൻ ഫാബിയാനോ കരുവാനയാണ് നീപോംനീഷിയെ സമനിലയിൽ തളച്ചത്.
അസർബൈജാനിൽനിന്നുള്ള നിജാത് അബാസോവിനെയാണ് പ്രഗ്നാനന്ദ തോൽപിച്ചത്. ഫ്രഞ്ച് ഗ്രാൻഡ്മാസ്റ്റർ അലി റേസ ഫിറൂസ്ജയെയാണ് വിദിത് ഗുജറാത്തി മറികടന്നത്. എന്നാൽ, വനിതാ വിഭാഗത്തിൽ ഇന്ത്യയ്ക്ക് ഇന്നലെ നിരാശകളുടെ ദിനമായിരുന്നു. പ്രഗ്നാനന്ദയുടെ സഹോദരി ആർ. വൈശാലി, കൊനേരു ഹംപി എന്നിവർ തോറ്റു. റഷ്യയുടെ കത്രിയാന ലാഗ്നോയോടാണ് വൈശാലി തോൽവി സമ്മതിച്ചതെങ്കിൽ ചൈനയുടെ ലി ടിങ്ജിയ്ക്കു മുന്നിലായിരുന്നു ഹംപിക്കു കാലിടറിയത്.