കാൻഡിഡേറ്റ്സ് ചെസ് നകാമുറയെ വീഴ്ത്തി വിദിത്, ഒന്നാം സ്ഥാനത്ത് നീപോംനീഷിയും ഗുകേഷും
Mail This Article
ടൊറന്റോ (കാനഡ) ∙ ലോക ചെസ് ചാംപ്യൻ ഡിങ് ലിറന് എതിരാളിയാകാനുള്ള പോരാട്ടം റഷ്യക്കാരൻ യാൻ നീപോംനീഷിയും ഇന്ത്യൻ കൗമാരക്കാരൻ ഡി. ഗുകേഷും തമ്മിൽ. ഒപ്പം, പോരാട്ടത്തിനു കച്ചമുറുക്കി ഇന്ത്യയുടെ മറ്റൊരു കൗമാരക്കാരൻ ആർ. പ്രഗ്നാനന്ദയും. കാൻഡിഡേറ്റ്സ് ചെസ് 9–ാം റൗണ്ട് പൂർത്തിയാകുമ്പോൾ നീപോംനീഷിക്കൊപ്പം ഒന്നാം സ്ഥാനത്താണ് ഗുകേഷ്. ഇരുവർക്കും 5.5 പോയിന്റ്. തൊട്ടുപിന്നിൽ 5 പോയിന്റോടെ പ്രഗ്നാനന്ദയും.
നകാമുറയെ അട്ടിമറിച്ച് വിദിത്
ടൂർണമെന്റിലെ രണ്ടാം സീഡ് അമേരിക്കക്കാരൻ ഹികാരു നകാമുറയെ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ വിദിത് ഗുജറാത്തി തോൽപിച്ചതായിരുന്നു 9–ാം റൗണ്ടിലെ പ്രധാന വാർത്ത. 8–ാം റൗണ്ടിൽ ഇന്ത്യക്കാർ തമ്മിലുള്ള പോരാട്ടത്തിൽ ഗുകേഷിനോടു തോറ്റ വിദിത്തിന്റെ അപ്രതീക്ഷിത തിരിച്ചുവരവായിരുന്നു ഈ മത്സരം. 9–ാം റൗണ്ടിലെ ഇന്ത്യൻ പോരാട്ടത്തിൽ ഗുകേഷും പ്രഗ്നാനന്ദയും സമനിലയിൽ പിരിയുകയും ചെയ്തു.
സമനിലയോടെ നീപോ
5 റൗണ്ടുകൾ കൂടി ബാക്കിനിൽക്കെ ഒരു മത്സരം പോലും തോൽക്കാതെയുള്ള കുതിപ്പ് തുടരുന്ന നീംപോനീഷി ഇന്നലെ ഫ്രഞ്ചുകാരൻ അലിറേസ ഫിറൂസ്‌ജയുമായി സമനില സമ്മതിച്ചു. നകാമുറ, ഫാബിയോ കരുവാന, വിദിത് ഗുജറാത്തി എന്നിവർ 4.5 പോയിന്റുമായി നാലാം സ്ഥാനത്തുണ്ട്.
ഹംപിക്കു സമനില
വനിതകളിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ കൊനേരു ഹംപി റഷ്യയുടെ കത്രീന ലാഗ്നോയുമായി സമനിലയിൽ പിരിഞ്ഞു. ടൂർണമെന്റിൽ ഒന്നാം സ്ഥാനത്തുള്ള ചൈനയുടെ ടാൻ സോങ്‌യിയോട് ആർ. വൈശാലി തോൽവി സമ്മതിച്ചു.