ഉദ്ഘാടനം നദിയിലും നദിക്കരയിലും, ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിനു പുറത്ത്
Mail This Article
പാരിസ് നഗരത്തിലൂടെ ഒഴുകുന്ന സെയ്ൻ നദി ജൂലൈ 26നു ലോകത്തിനു മുന്നിൽ വർണശോഭയിൽ തിളങ്ങും. പാരിസ് ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങ് നടക്കുന്നതു സെയ്ൻ നദിയിലും നദിക്കരയിലുമായിട്ടാണ്. ഉദ്ഘാടനച്ചടങ്ങ് ഏഴര മണിക്കൂറോളം നീളുമെന്നു സംഘാടക സമിതി. ചരിത്രത്തിലാദ്യമായിട്ടാകും സ്റ്റേഡിയത്തിനു പുറത്ത് ഒളിംപിക് ഉദ്ഘാടനച്ചടങ്ങ് അരങ്ങേറുക. സെയ്ൻ നദിയിലൂടെയുള്ള ടീമുകളുടെ മാർച്ച് പാസ്റ്റ് ഉൾപ്പെടെയുള്ള ബോട്ട് യാത്ര 4 മണിക്കൂറുണ്ടാകും. തുടർന്നു നദിക്കരയിൽ, ഐഫൽ ടവറിന് അഭിമുഖമായി തയാറാക്കിയ വേദിയിൽ ഉദ്ഘാടനച്ചടങ്ങുകളും കലാപരിപാടികളും അരങ്ങേറും.
ടീമുകളുടെ മാർച്ച് പാസ്റ്റ്
സെയ്ൻ നദിയിലൂടെയാകും. 205 സംഘങ്ങൾ രാജ്യ പതാകയേന്തി 80 ബോട്ടുകളിലായി നദിയിലൂടെ സഞ്ചരിക്കും. നദിയുടെ കിഴക്കുഭാഗത്തുനിന്നു പടിഞ്ഞാറോട്ട് ഏകദേശം 6 കിലോമീറ്റർ മാർച്ച് പാസ്റ്റ് നീളും. മാർച്ച് പാസ്റ്റിൽ ഇന്ത്യൻ സംഘത്തിന്റെ പതാകയേന്തുന്നതു ടേബിൾ ടെന്നിസ് താരം എ.ശരത് കമലാണ്.
ഉദ്ഘാടനച്ചടങ്ങ് വീക്ഷിക്കാൻ നദിക്കരയിൽ 3.20 ലക്ഷം കാണികൾക്കു സൗകര്യമൊരുക്കുമെന്നാണു സംഘാടക സമിതിയുടെ അറിയിപ്പ്. രാഷ്ട്രത്തലവൻമാർ ഉൾപ്പെടെയുള്ള വിഐപികളും നദിക്കരയിൽ ചടങ്ങിനു സാക്ഷികളാകും.