ഓസ്ട്രേലിയൻ ഓപ്പണിൽ നൊവാക് ജോക്കോവിച്ചിന് തോല്‍വി, ഫൈനൽ കാണാതെ പുറത്ത്
Mail This Article
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനൽ കാണാതെ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് പുറത്ത്. പുരുഷ സിംഗിൾസ് സെമിയിൽ ഇറ്റാലിയൻ താരം യാനിക് സിന്നറിനോടാണ് ജോക്കോവിച്ച് തോൽവി സമ്മതിച്ചത്. സ്കോർ 6–1,6–2,6–7,6–3. ആദ്യ രണ്ടു സെറ്റുകൾ വിജയിച്ച സിന്നർ മൂന്നാം സെറ്റ് കൈവിട്ടു. എന്നാൽ നാലാം സെറ്റിൽ താരം മത്സരത്തിൽ തിരിച്ചെത്തുകയായിരുന്നു.
ഓസ്ട്രേലിയൻ ഓപ്പണിലെ നിലവിലെ ചാംപ്യനാണ് ജോക്കോ. 2018ന് ശേഷം ആദ്യമായാണ് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പണിൽ തോൽക്കുന്നത്. ഇറ്റാലിയൻ താരത്തിന്റെ ആദ്യ ഗ്രാൻഡ് സ്‍ലാം ഫൈനലാണിത്. 25–ാം ഗ്രാൻഡ് സ്‍ലാം കിരീടമെന്ന മോഹം സഫലമാക്കാൻ ജോക്കോയ്ക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. ദാനിൽ മെദ്‍വദേവും അലക്സാണ്ടർ സ്വരേവും രണ്ടാം സെമിയിൽ ഏറ്റുമുട്ടും.
പുരുഷ– വനിതാ വിഭാഗങ്ങളില്‍ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയൻ താരമാണ് സിന്നർ. 2008നുശേഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷതാരം കൂടിയാണ്. ഞായറാഴ്ചയാണു പുരുഷ സിംഗിൾസ് ഫൈനൽ പോരാട്ടം.