ADVERTISEMENT

ജയ ജയ ജയഹേ എന്ന ബേസിൽ സിനിമ ഓർമയുണ്ടോ? വിപിൻദാസ് സംവിധാനം ചെയ്ത് 2022ൽ പുറത്തിറങ്ങിയ സിനിമ. അതിൽ ജയ എന്ന സ്ത്രീയുടെ വൈവാഹിക ജീവിതവും അവൾ നേരിടുന്ന ഗാർഹികമായ അനുഭവങ്ങളുമാണ് പറഞ്ഞു പോയത്. നിരന്തരമായി ഉപദ്രവിക്കുന്ന ഭർത്താവ്, അയാൾക്കിഷ്ടമുള്ളത് മാത്രം വച്ചുണ്ടാക്കുന്ന അടുക്കള. ജിയോ ബേബിയുടെ മഹത്തായ അടുക്കളയും മറ്റൊന്നല്ല പറഞ്ഞത്. സ്ത്രീകൾ ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അടുക്കളയിൽ വീട്ടിലെ ആണുങ്ങൾക്ക് വേണ്ടി പണിയെടുക്കേണ്ടി വരുന്നു എന്ന യാഥാർഥ്യം. അതിനപ്പുറം അവളുടെ ഇഷ്ടങ്ങളോ നോവുകളോ ഒന്നും പരിഗണിക്കാതെ കിടപ്പറയിൽ സ്വന്തം ശൗര്യം അറിയിച്ചു തീർക്കുന്നതാണ് ആണത്തം എന്ന് കരുതുന്ന സോകോൾഡ് ആണുങ്ങൾ. അപ്പോഴും ജയക്കും മഹത്തായ അടുക്കളയിലെ നിമിഷയ്ക്കും ഒക്കെ ഭർത്താവ് ഒന്ന് തല്ലിയാലും മോശമായി പെരുമാറിയാലും ഒരു ഔദാര്യമെന്നോണം പുറത്തു പോയി അവർക്കിഷ്ടമുള്ള ഭക്ഷണം വാങ്ങി കൊടുക്കാൻ മറക്കുന്നില്ല. ഇതൊക്കെ സിനിമയിലെ ഉള്ളൂ, പിന്നെ, ചില കുടുംബങ്ങളിൽ കണ്ടേക്കാം, എന്നൊക്കെയാണ് ഈ സിനിമകളൊക്കെ ഇറങ്ങിയപ്പോഴും ചുറ്റും നിന്ന് കേട്ടത്. പക്ഷെ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ തന്റെ അഭിമുഖത്തിൽ വളരെ അഭിമാനത്തോടെ താൻ "ആണ്" ആയതിന്റെയും ഭർത്താവ് ആയതിന്റെയും ഭാര്യയ്ക്ക് തല്ലു കൊടുക്കുന്നതിന്റെയും ഊറ്റം വിളമ്പുമ്പോൾ ഇതൊന്നും ഒരിക്കലും മാറാൻ പോകുന്നില്ലെന്നും സിനിമകൾ പലതും ജീവിതം തന്നെയാണെന്നും മനസ്സിലാവുന്നു. 

എന്താണ് ആണ് ആവുന്നതിന്റെയും ഭർത്താവ് ആവുന്നതിന്റെയും പ്രിവിലേജുകൾ?

താനാണ് കുടുംബം നോക്കുന്നത്, വീട്ടിലെ വരുമാന സ്രോതസ്സ് എന്ന ബോധത്തിൽ നിന്നും തന്റെ ഉത്തരവാദിത്തമാണ് കുടുംബത്തിലെ സ്ത്രീകൾ "നല്ലവർ" ആയി, നല്ല ഭാര്യയും സഹോദരിമാരും ആയി, കുടുംബിനികളായി അവരെ മാറ്റിയെടുക്കേണ്ടതെന്നും സഹോദരിമാരെ മറ്റൊരു വീട്ടിലേയ്ക്ക് "കൊടുത്തയക്കുമ്പോൾ" അവരെ നല്ല ഭാര്യമാരാക്കി, അച്ചടക്കമുള്ള പെണ്ണുങ്ങളാക്കി മാറ്റിയെടുക്കേണ്ടതെല്ലാം തന്റെ ഉത്തരവാദിത്തമാണെന്നും ചിന്തിക്കുന്ന, സ്ത്രീകളെ തന്റെ "'അമ്മ"യെപ്പോലെ മികച്ച ഒരു കുടുംബിനിയാക്കി മാറ്റിയെടുക്കണം എന്നാഗ്രഹിക്കുന്ന ആണുങ്ങൾ ആവുന്നതാണ് "ഭർത്താവ്" എന്ന പദവി എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നവരിൽ പെടുന്നതാണ് ഇപ്പോഴും കേരളത്തിലെ ചില പുരുഷന്മാർ എന്ന് പറയാതെ വയ്യ. 

movie-women2
ജയ ജയ ജയ ജയ ഹേ എന്ന സിനിമയിലെ രംഗം, Image Credit:Youtube

തന്നെ മർദിക്കുന്ന ഭർത്താവ് കുറച്ചു കഴിയുമ്പോൾ തനിക്കിഷ്ടമുള്ള ഭക്ഷണം വാങ്ങി തരുന്നു, അത് അദ്ദേഹം തന്നെ അത്രമേൽ സ്നേഹിക്കുന്നത് കൊണ്ടാണ് എന്ന് പറയുന്ന സെലിബ്രിറ്റി ഇൻഫ്ലുവെൻസറിന്റെ ഭാര്യയെ പോലെയുള്ള സ്ത്രീകൾ ഒരുപാടുണ്ട്. എന്താണ് സ്നേഹം എന്നൊരു ചോദ്യം ഇവിടെ പ്രസക്തമാണ്. മറ്റൊന്നുമല്ല ജയ ജയ ജയഹെയിലെ ജയയെ തന്നെയാണ് ആ പെൺകുട്ടിയിലും കണ്ടത് എന്നാണ് സത്യം. പക്ഷെ വ്യത്യാസം, താൻ നേരിട്ട അപമാനം ജയ മനസ്സിലാക്കിയിരുന്നു, ആ പെൺകുട്ടിക്ക് അത് സ്നേഹത്തിൽ പൊതിഞ്ഞ മിട്ടായിയുടെ മധുരം മുന്നിൽ നിൽക്കുന്നത് കൊണ്ട് മനസ്സിലാക്കിയെടുക്കാൻ ആവുന്നില്ല എന്ന് മാത്രം. അതുകൊണ്ടു തന്നെ അതൊരു അപമാനം അല്ലാതെ ആകുന്നില്ല. ഈയടുത്ത് സോഷ്യൽ മീഡിയയിൽ തന്നെ കണ്ട മറ്റൊരു വീഡിയോ ഇങ്ങനെയാണ്, വിവാഹം അടുത്തെന്തോ കഴിഞ്ഞ ഒരു ഭർത്താവ് ഭാര്യയെ അപ്പം ഉണ്ടാക്കാൻ അറിയാത്തതിന് അപമാനിച്ചു റീല് ചെയ്യുകയാണ്, അതുപോലെ അവൾ ചായ ഉണ്ടാക്കുന്നതിൽ അപാകതകൾ, അയാൾക്ക് വേണ്ട സമയത് അയാൾക്ക് ഇഷ്ടമുള്ള ചായ നൽകാത്തതിലുള്ള കലിപ്പുകൾ തുടങ്ങി എല്ലാം അയാൾക്ക് ആളെക്കൂട്ടാനുള്ള റീലുകൾ മാത്രമാണ്. ഒരുപാട് പ്രായമൊന്നുമില്ലാത്ത ആ കൊച്ചു പെൺകുട്ടിയുടെ സമ്മതത്തോടെയാണ് ആ വിഡിയോ എടുത്തത് എന്ന് തോന്നിക്കുന്നുണ്ട് എങ്കിലും പലയിടത്തും അപമാനം സഹിക്കാനാകാതെ അവൾ ചൂളി പോകുന്നത് കാണാം. സ്വന്തം ഭാര്യയെ ഇത്തരത്തിൽ അപമാനിച്ചു റീൽസിനു റീച്ച് കൂട്ടി പണം ഉണ്ടാക്കാൻ മെനക്കെടുന്ന പുരുഷന്മാരെ സ്നേഹത്തിന്റെ പ്രതിരൂപമായ ഭർത്താവ് എന്നെങ്ങനെ വിളിക്കണം?

movie-women
ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയിലെ രംഗം, Image Credit:Youtube

തീർച്ചയായും അടുക്കളയിൽ കയറാൻ ഇഷ്ടമുള്ള, ഭക്ഷണം പാചകം ചെയ്യാനിഷ്ടപ്പെടുന്ന, കുഞ്ഞുങ്ങളെ നോക്കാനിഷ്ടപ്പെടുന്ന സ്ത്രീകളുണ്ട്. അവർക്കും സമൂഹത്തിൽ വിലയും അഭിമാനവും ഉണ്ട്. അത് വളരെ കൃത്യമായി നൽകി അവൾക്കൊപ്പം നിന്ന് എല്ലാം മുന്നോട്ടു കൊണ്ട് പോകുന്ന ഭർത്താവ് ആയിരുന്നാൽ അതാണ് പരസ്പര പൂരകത്വം. പക്ഷേ എല്ലാ സ്ത്രീകളും അങ്ങനെ അല്ല എന്ന യാഥാർഥ്യവും അംഗീകരിക്കേണ്ടതുണ്ട്. സമൂഹത്തിന്റെ പരമ്പരാഗത രീതികൾക്ക് വിരുദ്ധമായി ജീവിക്കുന്ന സ്ത്രീകളെ മോശമായി അപമാനിക്കുകയും അശ്ലീലപ്പെടുത്തുകയും ചെയ്യുക എന്നത് ഒരു രീതിയാണ്. അങ്ങനെ വന്നാൽ അവർ മിണ്ടാതെയിരിക്കും എന്നൊരു ബോധം. തങ്ങളുടെ ഇഷ്ടം സ്ത്രീകൾക്ക് ഇപ്പോൾ പറയാൻ ഭയമില്ല. എന്നാൽ ഇപ്പോഴും അതിനു കഴിയാത്തവരുമുണ്ട്.

പരസ്പരമുള്ള മനസ്സിലാക്കലും ബഹുമാനം നല്കലുമാണ് ദാമ്പത്യം. അവിടെ ഏറ്റവും പ്രധാനം ആ വ്യക്തിയെ അവരായി തന്നെ കണ്ടു കൊണ്ട് അംഗീകരിക്കുകയും ബഹുമാനം നൽകുകയുമാണ്. അല്ലാത്ത ഇടങ്ങളിൽ സ്ത്രീകൾ ഇത്തരുണത്തിൽ സ്വന്തം ഭർത്താക്കന്മാരിൽ നിന്ന് വരെ പൊതുസഭയിൽ അപമാനിക്കപ്പെടുകയും, എന്നാൽ അത് മനസ്സിലാകാതെ ചൂളി നിൽക്കേണ്ടി വരികയോ ചിരിച്ചു കൊണ്ട് ഇരിക്കേണ്ടി വരികയോ ചെയ്തേക്കാം. ആത്മാഭിമാനം അവനവന്റെ അവകാശമാണ്, അതാരുടെയും ഔദാര്യമല്ല. അത് മനസ്സിലാക്കിയാൽ തല ഉയർത്തിപ്പിടിച്ചു തന്നെ ജീവിക്കാം. ജീവിച്ചു എന്ന് ഏത് കാലത്തും അഭിമാനത്തോടെ സ്വയം പറയാം. അത്ര തന്നെ.

(ലേഖികയുടെ അഭിപ്രായം വ്യക്തിപരം)

English Summary:

Examining the Complex Dynamics of Abusive Relationships

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com