ADVERTISEMENT

ആർത്തവ ദിനങ്ങളിൽ ഏതൊരു സ്ത്രീക്കും അത്യാവശ്യം വേണ്ടത് ഏറ്റവും സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളും വൃത്തിയുള്ള ബാത്റൂമുകളുമാണ്. എന്നാൽ ഇവ രണ്ടും അപ്രാപ്യമായ ഒരു കൂട്ടരുണ്ട്. ഭവനിരഹിതരായ വനിതകൾ. ഒരു നേരത്തെ ആഹാരത്തിന് പോലും ബുദ്ധിമുട്ടേണ്ടി വരുന്ന ഇവർക്ക് സാനിറ്ററി പാഡുകളും ടാംപൂണുകളുമൊക്കെ കയ്യെത്താത്ത ദൂരത്തിലാണ്. അത്യാവശ്യ സന്ദർഭങ്ങളിൽ കിട്ടുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കുക എന്നതിനപ്പുറം അവയുടെ വൃത്തിയോ ശുചിത്വമോ കണക്കിലെടുക്കാൻ ഇവർക്ക് സാധിച്ചെന്നും വരില്ല. ലോകത്തെവിടെയും ഭവനരഹിതരായ സ്ത്രീകളുടെ അവസ്ഥ ഇങ്ങനെ തന്നെയാണ്. ഇപ്പോൾ സൗത്താംപ്ടൺ സർവകലാശാല നടത്തിയ ഒരു പഠനം യുകെ, അമേരിക്ക, കാനഡ, നേപ്പാൾ എന്നിവിടങ്ങളിലെ ഭവനരഹിതരായ സ്ത്രീകളുടെ ആർത്തവകാലത്തെ ദുരിതങ്ങളെ കുറിച്ച് വെളിവാക്കുന്നുണ്ട്. വിമൻ ആൻഡ് ഹെൽത്ത് എന്ന ജേർണലിലാണ് പഠന വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഇതാദ്യമായാണ് ഇത്തരമൊരു പ്രശ്നത്തിലേക്ക് വെളിച്ചം വീഴ്ത്തുന്ന  പഠനം നടത്തുന്നത്. സാനിറ്ററി പാഡുകളോ ടാംപൂണുകളോ വാങ്ങാനാവാത്ത അവസ്ഥയിൽ സ്പോഞ്ചുകളും പഴയ വസ്ത്രങ്ങളും എന്തിനേറെ ഒരിക്കൽ ഉപയോഗിച്ച ഉത്പന്നങ്ങൾവരെ ഉപയോഗിക്കാൻ നിർബന്ധിതരാവുകയാണ് തെരുവിൽ കഴിയുന്ന സ്ത്രീകൾ എന്ന് പഠനം വ്യക്തമാക്കുന്നു. പൊതു ശൗചാലയങ്ങളിൽ പലപ്പോഴും ഇവർക്ക് കയറാനുള്ള അനുമതി ലഭിക്കാത്തതും ആർത്തവ ദിനങ്ങളിൽ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതുമൂലം ഒരിക്കൽ വാങ്ങിയാൽ ഏറെനാളുകൾ ഉപയോഗിക്കാവുന്ന മെൻസ്ട്രുവൽ കപ്പുകൾ ഉപയോഗിക്കുന്നതും പ്രായോഗികമല്ലാത്ത അവസ്ഥയാണ്.

ആർത്തവ ദിനങ്ങളിൽ തുച്ഛമായ വിലക്ക് ലഭിക്കുന്ന ടോയ്‍ലറ്റ് പേപ്പറുകളെ മാത്രം ആശ്രയിക്കുന്ന സ്ത്രീകളും ധാരാളമുണ്ട്. ഇത്തരം ശീലങ്ങൾ മൂലം ഉണ്ടാകുന്ന അണുബാധയെക്കുറിച്ച് കൃത്യമായി അറിയാമെങ്കിലും അത് ഒഴിവാക്കാനുള്ള മരുന്നുകളുടെ വിലയും ഇവർക്ക് താങ്ങാവുന്നതിലും അധികമാണ്. ചുരുക്കം ചിലരാവട്ടെ തുച്ഛമായ വിലയിൽ ലഭിക്കുന്ന പച്ചമരുന്നുകളെ ആശ്രയിക്കുന്നുണ്ട്. എന്നാൽ ഇവയൊന്നും വേണ്ടത്ര ഫലം നൽകുന്നില്ല.  ഇത്തരം പ്രതിസന്ധികളിൽ ഇവർക്ക് ആകെ ലഭിക്കുന്ന ആശ്വാസം ചാരിറ്റി സംഘടനകളിൽ നിന്നും കൗൺസിൽ സർവീസുകളിൽ നിന്നും ലഭിക്കുന്ന സഹായങ്ങൾ മാത്രമാണ്. എന്നാൽ ഇതും അവശ്യ സമയങ്ങളിൽ കൃത്യമായി ലഭിക്കണമെന്നില്ല.

മറ്റൊരുവഴിയുമില്ലാതെ കടകളിൽ നിന്നും സാനിറ്ററി പാഡുകൾ മോഷ്ടിക്കുകയോ അല്ലെങ്കിൽ  ഭക്ഷണം ഒഴിവാക്കി ആ പണം ഉപയോഗിച്ച്  പാഡുകൾ വാങ്ങുകയോ ചെയ്യാൻ ഇവർ നിർബന്ധിതരാകുന്നു. തെരുവിൽ അന്തിയുറങ്ങേണ്ടിവരുന്ന സ്ത്രീകൾ മയക്കുമരുന്നിന് അടിമകളാണെന്ന ധാരണ പൊതുവേയുണ്ട്. അതിനാൽ ചെറിയ തുക കൊടുത്ത് ഉപയോഗിക്കാവുന്ന ശൗചാലയങ്ങളിൽ പോലും ഇവർക്ക് പ്രവേശനം നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. പല രാജ്യങ്ങളിലും പൊതു ശൗചാലയങ്ങൾ അങ്ങേയറ്റം വൃത്തിഹീനമാണ്. അതിനാൽ പാഡുകൾ മാറ്റേണ്ട അവസരങ്ങളിലും ഇവർ സമാനതകളില്ലാത്ത ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു.

കൃത്യമായ ഇടവേളകളിൽ ശരീരം ശുചിയാക്കാനാവാത്തത് മൂലം ഗുരുതര രോഗങ്ങൾ ബാധിച്ച ഭവനരഹിതരായ സ്ത്രീകൾ നിരവധിയാണ്. ഇതിനെല്ലാം പുറമേ ആർത്തവരക്തം പുരണ്ട് കറപിടിച്ച വസ്ത്രങ്ങൾ വൃത്തിയായി കഴുകി ഉണക്കാനുള്ള സാഹചര്യം ഇല്ലാത്തതും പ്രശ്നമായി തുടരുന്നു. സൗജന്യമായി ആർത്തവ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന ചുരുക്കം ചില സംവിധാനങ്ങൾ ഉണ്ടെങ്കിലും ഇവയിലും ഭവനരഹിതരായ സ്ത്രീകൾക്ക് വേണ്ടത്ര പരിഗണന ലഭിക്കാറില്ല. ആർത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള ഉത്പന്നങ്ങൾ ഭവനരഹിതരായ സ്ത്രീകൾക്ക് ലഭ്യമാകുന്നതിന് നിലനിൽക്കുന്ന നിയന്ത്രണങ്ങൾക്ക് അവസാനം ഉണ്ടാവണമെന്നും കൊക്കിലൊതുങ്ങുന്ന വിലയിലോ മാസമാസം സൗജന്യമായോ പാഡുകളും മരുന്നുകളും അവർക്ക് നൽകുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നതുമാണ് ഗവേഷകർ മുന്നോട്ടുവയ്ക്കുന്ന പരിഹാരമാർഗം.

നിശ്ചിത മേഖലകളിലാണ് പഠനം നടത്തിയതെങ്കിലും ആഗോളതലത്തിൽ ഭവനരഹിതരായ വനിതകൾ നേരിടുന്ന പ്രശ്നമാണിതെന്ന് പഠനത്തിൽ പങ്കെടുത്ത ഗവേഷകർ പറയുന്നു. ‘പീരിയ്‍ഡ്  പോവർട്ടി’ എന്നാണ് ഈ അവസ്ഥയ്ക്ക് ഇവർ നൽകുന്ന വിളിപ്പേര്. ഇന്ത്യയിലെ കാര്യമെടുത്താൽ പീരീഡ് പോവർട്ടി എന്നത് ഭവനരഹിതരായ സ്ത്രീകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ഇന്ത്യയിലെ സ്ത്രീകളിൽ 36 മുതൽ 43 ശതമാനം വരെ ആർത്തവ ഉത്പന്നങ്ങളുടെ താങ്ങാനാവാത്ത വില മൂലം ശുചിത്വരഹിതമായ ആർത്തവ ശീലങ്ങൾ പിന്തുടരുന്നവരാണെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട പല ആരോഗ്യപ്രശ്നങ്ങൾക്കും പ്രധാന കാരണവും ആർത്തവകാലത്തെ ശുചിത്വമില്ലായ്മയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

English Summary:

Study Exposes the Stark Menstrual Challenges Facing Homeless Women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com