മാലിന്യ കൂമ്പാരത്തിന് മുന്നിൽ വധുവിനെ ചേർത്തു പിടിച്ച് വരൻ, വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ
Mail This Article
വിവാഹ ഫോട്ടോഷൂട്ട് ഏറ്റവും മനോഹരമാക്കാനാണ് എല്ലാവരുടെയും ശ്രമം. മനോഹരമായ പശ്ചാത്തലത്തിൽ ചിത്രങ്ങൾ പകർത്തി മികച്ചതാക്കുക. എന്നാൽ മറ്റുചിലരാകട്ടെ, സാമൂഹിക വിഷയങ്ങളിലെ തങ്ങളുടെ ഇടപെടൽ വ്യക്തമാക്കാനും വിവാഹ ഫോട്ടോഷൂട്ടിലൂടെ ശ്രമിക്കാറുണ്ട്. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
വെറൈറ്റിക്ക് വേണ്ടി പല ടൈപ്പ് ചിത്രങ്ങളും എടുക്കുന്നവരിൽ നിന്ന് ഏറെ വ്യത്യസ്തരാണ് തായ്‍വാനിലെ ഗ്രീൻപീസ് പ്രചാരകരായ ഐറിസ് ഹ്സൂഹും അവളുടെ പ്രതിശ്രുത വരൻ ഇയാൻ സിയോയും. മാലിന്യം നാടിന് ആപത്താണെന്ന് ജനങ്ങളെ മനസ്സിലാക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ പരിസ്ഥിതി സൗഹൃദ ഫോട്ടോഷൂട്ട് നടത്താൻ ഇരുവരും തീരുമാനിച്ചത്.
ഫോട്ടോയെടുക്കുക മാത്രമല്ല, തങ്ങളുടെ വിവാഹത്തിന് എത്തുന്നവരോട് ബാക്കി വരുന്ന ഭക്ഷണം കൊണ്ടുപോകാനായി ഒരു പാത്രം കയ്യിൽ കരുതാനും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. ആരെങ്കിലും പാത്രം കൊണ്ടുവരാതെ വന്നാൽ അവർക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണിച്ച് മാലിന്യം കൂടുന്നതിന്റെ ദൂശ്യഫലങ്ങൾ പറഞ്ഞു മനസ്സിലാക്കാനാണ് ശ്രമം.
മാലിന്യ കൂമ്പാരത്തിന് മുന്നിൽ വെളുത്ത ഗൗണും വെയിലും ധരിച്ച് അതി സുന്ദരിയായ വധുവായാണ് ഐറിസ് എത്തിയത്. കറുത്ത കോട്ടും പാന്റും ധരിച്ചാണ് വരൻ ഒരുങ്ങിയത്. നാന്റൗ കൗണ്ടിയിലെ പുലി ടൗൺഷിപ്പിലെ മാലിന്യ നിക്ഷേപണ കേന്ദ്രത്തിൽ വച്ചാണ് ഫോട്ടോഷൂട്ട് നടത്തിയത്. വർഷങ്ങളായി ഇവിടെ നിക്ഷേപിക്കുന്ന മാലിന്യത്തിന്റെ അളവ് കൂടുകയാണെന്ന് ദമ്പതികൾ പറഞ്ഞു.
23 ദശലക്ഷം ജനങ്ങളുള്ള ഒരു ദ്വീപാണ് തായ്‍വാൻ. 1987 മുതൽ ഒരു റീസൈക്ലിംഗ് പ്രോഗ്രാം തായ്‍വാനിലുണ്ട്. 50 ശതമാനത്തിലധികം ഗാർഹിക മാലിന്യങ്ങളും ഈ സിസ്റ്റത്തിലൂടെ പ്രോസസ്സ് ചെയ്യുന്നുണ്ട്. അത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണെന്നാണ് കണക്കുകൾ. എന്നാൽ പലയിടങ്ങളിലും മാലിന്യ കൂമ്പാരം വർധിക്കുകയാണെന്നാണ് അധികൃതർ പറയുന്നത്. ജനസംഖ്യ കുറഞ്ഞിട്ടും മാലിന്യത്തിന്റെ അളവ് കൂടുന്നെന്ന് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ ജീവനക്കാരൻ പറഞ്ഞു.