ADVERTISEMENT

ഗാസയിലേക്കു സൈന്യം കടന്നുകയറുമ്പോൾ സാധാരണക്കാരെ ഹമാസ് പരിചയാക്കുന്നതു തടയാൻ, വേഗം തെക്കോട്ടു പലായനം ചെയ്യാനുള്ള മുന്നറിയിപ്പുമായി ഗാസയുടെ ആകാശത്ത് ഇസ്രയേലിന്റെ  മുന്നറിയിപ്പ് കത്തുകൾ. ഉടനെ തെക്കോട്ടു നീങ്ങാനുള്ള ഉത്തരവുമായി ഇസ്രയേൽ സൈന്യം ഡ്രോണുകളിലൂടെ ലഘുലേഖകൾ ഏതാനും ആഴ്ചകളായി  അഭയാർഥി ക്യാംപുകളിലുൾപ്പടെ വിതരണം ചെയ്യുകയാണ്.

'സമയം ആയി, ഇനി  മണിക്കൂറുകൾക്കുള്ളിൽ സൈന്യം ഹമാസിനെ ആക്രമിക്കും. മറ്റൊരു സന്ദേശം ഇനി ഉണ്ടായിരിക്കില്ലെന്നും' കുറിപ്പുകൾ പറയുന്നു. ഹമാസിനെതിരെയാണ് പോരാട്ടമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്കായാണ് ഇത്തരം ഒഴിപ്പിക്കൽ സന്ദേശം നൽകുന്നതെന്ന അവകാശവാദത്തോ‌‌ടൊപ്പം കുറിപ്പുകൾ ആകാശത്തുപറന്നിറങ്ങുന്നതും വിവിധ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്തതുമായ വിഡിയോ ഐഡിഎഫ് എക്സിൽ (ട്വിറ്റർ)പോസ്റ്റ് ചെയ്തു.

'ഗാസ മുനമ്പിലെ നിവാസികളോട്: ഗാസ ഗവർണറേറ്റ് (ഗാസ സിറ്റി) ഒരു യുദ്ധക്കളമായി മാറിയിരിക്കുന്നു. വടക്കൻ ഗാസയിലെയും ഗാസ ഗവർണറേറ്റിലെയും ഷെൽട്ടറുകൾ സുരക്ഷിതമല്ല' കഴിഞ്ഞ ആഴ്ച ഫൈറ്റർ ജെറ്റുകൾ ഉപേക്ഷിച്ച മറ്റൊരു ലഘുലേഖ ഇങ്ങനെയാണ്. ഡ്രോണുകളിലൂടെ ഇറക്കിയ ഫ്ലൈയറുകളിൽ തെക്കോട്ടു ചൂണ്ടുന്ന അമ്പടയാളമുള്ള ഒരു ഭൂപടവും രേഖപ്പെടുത്തിയിരിക്കുന്നു.

ഇസ്രയേലി സൈന്യത്തിൽ നിന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വീടുകളിലേക്ക് മടങ്ങരുതെന്നു മറ്റൊരു ലഘുലേഖ അറിയിപ്പ് നൽകുന്നു. ഈ മാസം ആദ്യം ഗാസയിൽ ഹമാസ് ബന്ദികളാക്കി വച്ചവരെക്കുറിച്ചു വിവരം നൽകുന്നവർക്കു സുരക്ഷയും ധനസഹായവും നൽകുമെന്നു മറ്റൊരു കുറിപ്പും അതിർത്തികളിൽ ഇസ്രയേൽ സൈന്യം വിതരണം ചെയ്തിരുന്നു.

leaflet - 1

'നിങ്ങൾക്ക് സമാധാന പൂർണമായ ജീവിതം നയിക്കണമെങ്കിൽ, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കണം എന്നുണ്ടെങ്കിൽ മനുഷ്യത്വപരമായ കാര്യം ചെയ്യണം.  പ്രദേശത്ത് തടവിൽ പാർപ്പിച്ചിരിക്കുന്നവരെക്കുറിച്ച് വിലയേറിയ വിവരങ്ങൾ ഞങ്ങളുമായി പങ്കുവയ്ക്കണം' - ലഘുലേഖയിൽ ഇസ്രയേൽ ആവശ്യപ്പെട്ടു.

അതേസമയം ഗാസയിൽ ഒക്ടോബർ 7 മുതൽ ഇതുവരെ കൊല്ലപ്പെട്ടവർ 9061 ആയി. ഇവരിൽ മൂവായിരത്തിഅറുനൂറിലേറെ കുട്ടികളാണ്. ഗാസയ്ക്കു നേരെയുള്ള യുദ്ധത്തിന്റെ രണ്ടാംഘട്ടമാണു നടക്കുന്നതെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി പറയുന്നത്. ഭൂഗർഭ തുരങ്കങ്ങൾ ഒളിത്താവളമാക്കി ഹമാസ് പ്രതിരോധിക്കുന്നതിനിടയിലും ഇസ്രയേൽ സൈന്യം ഗാസ സിറ്റിയിലേക്കു മുന്നേറുകയാണ്.

തുരങ്കങ്ങളിൽനിന്ന് സ്ഫോടകവസ്തുക്കളെറിഞ്ഞും പുറത്തിറങ്ങി വെടിയുതിർത്തും വഴിയിൽ കുഴിബോംബുകൊണ്ടു കെണിയൊരുക്കിയും സേനയുടെ മുന്നേറ്റം തടയാനാണ് ഹമാസ് ശ്രമിക്കുന്നത്. ആശുപത്രികൾ പലതും ബോംബാക്രമണത്തിൽ തകരുകയാണ് ഇന്ധനക്ഷാമത്താൽ ആശുപത്രികൾ പ്രവർത്തനം അവസാനിപ്പിക്കുന്നു. മരണവും രക്തവും വേദനയുമെല്ലാം ഇരുപക്ഷത്തിനുമുണ്ട്.

ക്യാപ്റ്റൻ 'ജെ', ക്യാപ്റ്റൻ 'ഡി', ക്യാപ്റ്റൻ 'വൈ'; ഇസ്രായേൽ സൈന്യം ഇവരെ ഹീറോകളാക്കുന്നത് എന്തിന്?

കമാൻഡോ യൂണിറ്റിലുള്ളവരെ ഉള്‍പ്പടെ യുദ്ധ ഹീറോകളാക്കി ഇസ്രയേൽ സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തി. മുഖം മറച്ച 3 ഡോക്ടർമാരാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പങ്കുവച്ച ചിത്രത്തിലുള്ളത്. ക്യാപ്റ്റൻ ജെ, ഡി, വൈ എന്നിങ്ങനെ രഹസ്യനാമം നൽകിയിരിക്കുന്നു.

നിലവിൽ Egoz യൂണിറ്റിൽ നിന്നുള്ള ക്യാപ്റ്റൻ ജെ ഒക്ടോബർ 7 ന് രാവിലെ യുഎസിലേക്ക് പറക്കേണ്ടതായിരുന്നു പക്ഷേ. കിസ്സുഫിം താവളത്തിലെ ആദ്യത്തെ സൈനികരിൽ ഒരാളായി മാറുകയായിരുന്നു. തീപ്പൊള്ളലേറ്റ  37 പേരെ രക്ഷിക്കാൻ ഇദ്ദേഹത്തിനു സാധിച്ചുവെന്നും ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ പറയുന്നു. ഡുവ്ഡേവന്‍ യൂണിറ്റിലെ ക്യാപ്റ്റൻ വൈ. മഗ്ലാൻ യൂണിറ്റിൽ നിന്നുള്ള ക്യാപ്റ്റൻ ഡി എന്നിവരും ചിത്രത്തിലുണ്ട്.

കഴിഞ്ഞ മാസം ഏഴിനാരംഭിച്ച സംഘർഷത്തിൽ ഇസ്രയേലിൽ ഇതുവരെ 1400 പേരാണു കൊല്ലപ്പെട്ടത്. ഗാസയിൽ കടന്ന് ആക്രമണം ആരംഭിച്ചതു മുതൽ ഇതുവരെ 17 ഇസ്രയേ‍‌ൽ സൈനികർ കൊല്ലപ്പെട്ട‌ു. ഇതിനിടെ, ഇസ്രയേൽ സൈന്യത്തിനു നേരെ ഡ്രോണാക്രമണം നടത്തിയതായി ലബനനിലെ ഹിസ്ബുല്ല സംഘം അറിയിച്ചു.

English Summary:

The message signed by the Israeli military ordered residents to "evacuate public shelters in Gaza City".

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT