ADVERTISEMENT

അയൽരാജ്യമായ മ്യാൻമറിൽ (പഴയ ബർമ) പട്ടാള അട്ടിമറിക്കുശേഷം രാഷ്ട്രീയ സാഹചര്യം പ്രക്ഷുബ്ധമാണ്. ശക്തമായ ആഭ്യന്തരകലഹവും ഈ രാജ്യത്തു നടക്കുകയാണ്. സൈന്യം നേതൃത്വം നൽകുന്ന സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ കൗൺസിലും വിമതരും തമ്മിലാണ് യുദ്ധം. ലക്ഷക്കണക്കിനു പേർ ഭവനരഹിതരാകുകയും അനേകായിരങ്ങൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

സൈന്യത്തിനു ശക്തമായ സ്വാധീനമുള്ള രാജ്യമാണ് മ്യാൻമർ. ഇതുവരെയുള്ള ഭരണമെല്ലാം അക്ഷരാർഥത്തിൽ നിയന്ത്രിച്ചത് സൈന്യം തന്നെയാണ്. വളരെക്കുറച്ച് കാലമാണ് ജനാധിപത്യ സർക്കാർ ഭരണത്തിലിരുന്നത്.  ലോകത്തിലെ തന്നെ ഏറ്റവും വിചിത്രമായ തലസ്ഥാന നഗരവും അവർ ബർമയിൽ സ്ഥാപിച്ചു.നയ്പിഡോ...മ്യാൻമറിന്‌റെ തലസ്ഥാനം.

ന്യൂയോർക്കിന്റെ ഏഴുമടങ്ങ് വിസ്തീർണമുള്ള വൻ നഗരമാണ് നയ്പിഡോ.അംബരചുംബികളായ വൻ കെട്ടിടങ്ങളും 16 മുതൽ 20 വരെ വരികളുള്ള വീതിയേറിയ പാതകളുമെല്ലാമുള്ള നഗരം.കൃത്യമായി പരിചരിക്കപ്പെടുന്ന പൂന്തോട്ടങ്ങളും, ഗോൾഫ് കോഴ്‌സുകളും സ്‌റ്റേഡിയങ്ങളുമെല്ലാമുള്ള നയ്പിഡോയിൽ പക്ഷേ ഒരു കാര്യം മാത്രം കുറവാണ്..ആളുകൾ.

വെറും ഒൻപതു ലക്ഷം ആളുകൾ മാത്രമാണ് ഇവിടെ താമസിക്കുന്നതെന്ന് സർക്കാർ കണക്കുകൾ പറയുന്നു.പക്ഷേ അത്രയുമ പോലും ഉണ്ടാകില്ലെന്നാണ് ഇവിടെ സഞ്ചരിച്ചിട്ടുള്ള വിദേശ പത്രപ്രവർത്തകർ പറഞ്ഞിട്ടുള്ളത്.ന്യൂയോർക്കിന്‌റെ 7 മടങ്ങ് വിസ്തീർണമുള്ള നഗരത്തിൽ ന്യൂയോർക്കിന്‌റെ ഒൻപതിലൊന്നു ജനസംഖ്യ പോലുമില്ല

അനേകം നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ബർമയിൽ ഒട്ടേറെ തവണ തലസ്ഥാനങ്ങൾ മാറിയിട്ടുണ്ട്.രാജ്യത്തെ ഏറ്റവും ആദ്യത്തെ ശക്തമായ സാമ്രാജ്യമായ പഗൻ രാജവംശത്തിന്‌റെ ആസ്ഥാനം ബഗൻ എന്ന ചെറുപട്ടണമാണ്, മ്യാൻമറിലെ പ്രശസ്തവും പുരാതനവുമായ മാണ്ടലെ നഗരത്തിന്‌റെ ഭാഗമാണ് ഈ പട്ടണം.


Foxy1219, CC BY-SA 4.0, via Wikimedia Commons
Foxy1219, CC BY-SA 4.0, via Wikimedia Commons

ബ്രിട്ടീഷ് ഭരണം ബർമയിൽ ശക്തി പ്രാപിച്ചതോടെ തലസ്ഥാനമായത് യങ്കൂണായിരുന്നു. പിന്നീട്  2005ലാണ് നയ്പിഡോ നഗരം മ്യാൻമറിന്‌റെ തലസ്ഥാനമായി മാറുന്നത്.കടൽത്തീരത്തു നിന്നെല്ലാം മാറി മധ്യ മ്യാൻമറിലെ പിയൻമന ജില്ലയിലാണ് നഗരം പണിതത്. അതുവരെ  തലസ്ഥാനവും തീരനഗരിയുമായ യങ്കൂണിന് 320 കിലോമീറ്റർ അകലെ.അവിടത്തെ ഹെക്ടറുകളോളം വരുന്ന പാടങ്ങളും,വനങ്ങളും കരിമ്പിൻ തോട്ടങ്ങളുമെല്ലാം നഗരനിർമാണത്തിനായി നശിപ്പിക്കപ്പെട്ടു.അതീവ രഹസ്യമായായിരുന്നു ഈ നിർമാണപ്രവർത്തനങ്ങൾ. 2002ൽ തുടങ്ങിയ നഗരത്തിന്‌റെ നിർമാണത്തെപ്പറ്റി ലോകമറിഞ്ഞത് 2005ൽ പണിപൂർത്തിയാക്കി തലസ്ഥാനം അങ്ങോട്ടുമാറ്റി സ്ഥാപിച്ചപ്പോഴാണ്.

രാജാവിന്‌റെ ആസ്ഥാനം എന്നാണ് നയ്പിഡോ എന്ന വാക്കിനു ബർമീസ് ഭാഷയിൽ അർഥം. നാലു ബില്യൺ യുഎസ് ഡോളർ എന്ന വമ്പൻ തുക മുടക്കിയാണ് നയ്പിഡോ നിർമിച്ചെടുത്തത്. മ്യാൻമൻമറിലെ പഴയ മിലിട്ടറി ചീഫ് കമാൻഡറും ഭരണാധിപനുമായിരുന്ന ജനറൽ താൻ ഷ്വെയാണ് നഗരനിർമാണത്തിനു തുടക്കമിട്ടത്

ഭാവിയിൽ തലസ്ഥാന നഗരമായ യങ്കൂണിൽ വലിയ പ്രകൃതിക്ഷോഭങ്ങളും മഹാമാരികളുമൊക്കെ വരുമെന്ന് ജ്യോത്സ്യൻമാർ പ്രവചിച്ചത്, ഇതു ജ്യോതിഷ വിശ്വാസിയായ താൻ ഷ്വെയെ സ്വാധീനിച്ചിരിക്കാം എന്നു കരുതുന്നവരുണ്ട്

മറ്റൊരു കാരണമായി പറയപ്പെടുന്നത്, യുഎസുമായുള്ള മ്യാൻമർ സൈന്യത്തിന്‌റെ അഭിപ്രായവ്യത്യാസങ്ങളാണ്. എന്നെങ്കിലുമൊരിക്കൽ ശക്തമായ ഒരു പ്രകോപനമുണ്ടാകുന്നപക്ഷം കടൽമാർഗം യുഎസ് നേവിക്കും നേവി സീൽസ് , ഡെൽറ്റഫോഴ്‌സ് തുടങ്ങിയ നവീന ദൗത്യസംഘങ്ങൾക്കുമൊക്കെ തങ്ങളെ ആക്രമിക്കാൻ യങ്കൂണിൽ എളുപ്പമാണെന്ന് ഷ്വെയുൾപ്പെടെ മ്യാൻമറിലെ ഉന്നത സൈനിക കമാൻഡർമാർക്ക് പേടിയുണ്ടായിരുന്നു.

യുഎസിന്‌റെ അഫ്ഗാനിസ്ഥാൻ, ഇറാക്ക് ആക്രമണങ്ങളൊക്കെ ഈ ഭയത്തെ വളർത്തിയും കാണും.ഇതാകാം രാജ്യതലസ്ഥാനം കൂടുതൽ സുരക്ഷിതമായ നയ്പിഡോയിലേക്കു മാറ്റാനുളള കാരണം.നയ്പിഡോ ഇപ്പോൾ സ്ഥിതി ചെയ്യുന്നത് മ്യാൻമറിലെ പ്രക്ഷുബ്ധമായ മേഖലയിലാണ്.

ഒട്ടേറെ പ്രക്ഷോഭസാധ്യതയുള്ള ഈ മേഖലയെ നിയന്ത്രണത്തിലാക്കാനാകും തലസ്ഥാനം അങ്ങോട്ടു മാറ്റിയതെന്നും അഭ്യൂഹമുണ്ട്. ഇപ്പോള്‍ നയ്പിഡോയിൽ താമസിക്കുന്നവരിൽ കൂടുതലും സർക്കാർ, പ്രതിരോധ മേഖലയിലെ ഉദ്യോഗസ്ഥരാണ്.അവരവരുടെ ജോലിക്ക് അനുസരിച്ച് പ്രത്യേകനിറങ്ങൾ നൽകിയിട്ടുള്ള കെട്ടിടങ്ങളിലാണ് ഇവരുടെ താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT