ഹുശ്ശ്...;'ഭൂമിയെപ്പോലെ' ഒരു ഗ്രഹം! പക്ഷേ തിളച്ചുമറിയുന്ന ലാവയൊഴുകുന്ന നരകം
Mail This Article
സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെ കണ്ടെത്താനുള്ള നാസയുടെ ടെസ്(ട്രാൻസിറ്റിങ് എക്‌സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ്) ഭൂമിയെപ്പോലൊരു സവിശേഷ ഗ്രഹത്തെ കണ്ടെത്തി. എന്നാൽ ഭൂമിയുടെ പത്തിലൊന്നു പ്രായമേ ഈ ഗ്രഹത്തിനുള്ളെന്ന് ഗവേഷകർ പറയുന്നു. ഭൂമിയുമായി വലുപ്പത്തിൽ സാമ്യമുണ്ടെങ്കിലും ഭൂമിയിലെ സാഹചര്യങ്ങളിൽ നിന്ന് തീർത്തും വിഭിന്നമാണ് ഇവിടത്തെ സാഹചര്യം. ഈ ഗ്രഹത്തിന്‌റെ ഉപരിതലത്തിന്‌റെ പകുതിയിലധികം ഭാഗം തിളയ്ക്കുന്ന ലാവ ഒഴുകുന്നയിടമാണ്.
എച്ച്ഡി 63433 എന്ന നക്ഷത്രത്തെയാണ് ഈ പുറംഗ്രഹം ഭ്രമണം ചെയ്യുന്നത്. ഭൂമിയിൽ നിന്ന് 73 പ്രകാശവർഷം അകലെയാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഭൂമി സൂര്യനെച്ചുറ്റാൻ 365 ദിവസങ്ങളെടുക്കുമ്പോൾ ഈ ഗ്രഹം വെറും 4.2 ഭൗമദിനങ്ങൾ കൊണ്ട് സ്വന്തം നക്ഷത്രത്തെ ചുറ്റിവരും. ചന്ദ്രനെ നമ്മൾ നോക്കുമ്പോൾ ഒരു വശം മാത്രമല്ലേ കാണാൻ സാധിക്കൂ? ടൈഡൽ ലോക്കിങ് എന്ന പ്രതിഭാസം കാരണമാണിത്. ഇതേപോലൊരു പ്രതിഭാസം ഈ ഗ്രഹത്തിനുമുണ്ട്. അതിനാൽ തന്നെ ഈ ഗ്രഹത്തിന്‌റെ ഒരു വശം മാത്രം എപ്പോഴും നക്ഷത്രത്തിന്‌റെ ദിശയിൽ തിരിഞ്ഞിരിക്കും.
മറ്റൊരു വശത്തേക്ക് നക്ഷത്രത്തിൽ നിന്നുള്ള പ്രകാശം വീഴുകയുമില്ല.ഈ പ്രതിഭാസം കാരണം ഗ്രഹത്തിന്‌റെ ഒരുവശത്ത് 1260 ഡിഗ്രി വരെ ചൂടുയരും. ഇത്രയും പ്രകാശവും വികിരണവും വീഴുന്നതിനാൽ ഈ നക്ഷത്രത്തിന്‌റെ ചൂടൻ ഭാഗത്ത് ഉയർന്ന അളവിലുള്ള ലാവ പ്രവാഹം ഉടലെടുക്കുന്നു.സൗരയൂഥത്തിനു പുറത്തുള്ള പുറംഗ്രഹങ്ങൾ ഇന്നത്തെ ജ്യോതിശ്ശാസ്ത്രമേഖലയിൽ ഏറ്റവും കൂടുതൽ ഗവേഷണം നടക്കുന്ന രംഗമാണ്.
ഭൂമി പോലെ ജീവനു സാധ്യതയുള്ള ഗ്രഹങ്ങളൊക്കെ പുറംഗ്രഹങ്ങളിലുണ്ടാകാമെന്നു ചില ശാസ്ത്രജ്ഞർ കരുതുന്നു. 5569 പുറംഗ്രഹങ്ങളെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. 2018ലാണ് ടെസ് ദൗത്യം ബഹിരാകാശത്തെത്തിയത്. അടുത്തിടെ നാസ വിക്ഷേപിച്ച ജെയിംസ് വെബ് പോലുള്ള ടെലിസ്‌കോപ് ദൗത്യങ്ങളും പുറംഗ്രഹങ്ങളെ സജീവമായി തേടിക്കൊണ്ടിരിക്കുകയാണ്.