ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യൻ വംശജ! കൊളംബിയ അപകടത്തിൽ പൊലിഞ്ഞ കൽപന
Mail This Article
21 വർഷം മുൻപ് ഫെബ്രുവരി ഒന്നിന് ലോകം ഉണർന്നത് ഒരു വൻ ദുരന്തവാർത്ത കേട്ടാണ്- നാസയുടെ സ്‌പേസ് ഷട്ടിലായ കൊളംബിയ തീപിടിച്ചു തകർന്ന് ഏഴുയാത്രികർ മരിച്ചു. ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം സ്വന്തമാക്കിയ കൽപന ചൗളയും അതിലുണ്ടായിരുന്നു.
വെറും നാൽപതു വയസ്സായിരുന്നു കൽപനയുടെ പ്രായം. ഹരിയാനയിലെ കർണാലിൽ ജനിച്ച കൽപന ബിരുദം നേടിയത് പഞ്ചാബ് എൻജിനീയറിങ് കോളജിൽ നിന്നാണ്. തുടർന്ന് യുഎസിലേക്കു കുടിയേറിയ കൽപന എൺപതുകളിൽ പൗരത്വം നേടി. 1988ൽ കൊളറാഡോ സർവകലാശാലയിൽ നിന്ന് എയ്‌റോസ്‌പേസ് എൻജിനീയറിങ്ങിൽ പിഎച്ച്ഡിയും നേടി.
1994 ലാണ് ബഹിരാകാശയാത്രികയ്ക്കുള്ള പരിശീലനം കൽപനയ്ക്ക് ലഭിച്ചത്. 1997 ൽ അന്നത്തെ ഒരു കൊളംബിയ ദൗത്യത്തിൽ ആദ്യമായി ബഹിരാകാശ യാത്ര ചെയ്തു– ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യൻ വനിത. ബഹിരാകാശ യാത്ര ഒരു വികാരമായിരുന്നു കൽപനയ്ക്ക്. ചന്ദ്രനിൽ എത്തണമെന്നും അവർ സ്വപ്‌നം കണ്ടു. എന്നാൽ ആ സ്വപ്‌നങ്ങളെല്ലാം ബാക്കിവച്ച് രണ്ടാം ദൗത്യത്തിൽ അനശ്വരതയിലേക്കു മടങ്ങാനായിരുന്നു കൽപനയുടെ വിധി.
പിൽക്കാലത്ത് ഒട്ടേറെ മരണാനന്തര ബഹുമതികൾ അവരെ തേടിയെത്തി.യുഎസ് കോൺഗ്രസിന്റെ സ്‌പേസ് മെഡൽ ഓഫ് ഓണർ, നാസയുടെ സ്‌പേസ് ഫ്‌ളൈറ്റ്, ഡിസ്റ്റിൻഗ്യൂഷ്ഡ് സർവീസ് മെഡലുകൾ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടും. കൽപന ചൗളയോടുള്ള ആദരസൂചകമായി ഒരു ബഹിരാകാശ വാഹനത്തിന് നാസ അവരുടെ പേരു നൽകി. ബഹിരാകാശത്തുനിന്നു ഭൂമിയിലേക്കു തിരികെ വരുമ്പോഴായിരുന്നു കൊളംബിയ എന്ന നാസയുടെ സ്‌പേസ് ഷട്ടിൽ കത്തിനശിച്ചത്.
കെന്നഡി സ്‌പേസ് സെന്ററിൽ രാവിലെ എത്തുകയായിരുന്നു കൊളംബിയയുടെ ലക്ഷ്യം. അന്തരീക്ഷത്തിൽ പ്രവേശിച്ച് മുന്നോട്ടു ചലിക്കുന്നതിനിടെ കൊളംബിയയ്ക്കു തീപിടിച്ചു. ഒടുവിൽ ഒരു നക്ഷത്രം പൊലിയുംപോലെ ടെക്‌സസിന്റെ ആകാശത്ത് ആ ബഹിരാകാശവാഹനം മിന്നിപ്പൊലിഞ്ഞു.
രണ്ടു വർഷങ്ങളുടെ തയാറെടുപ്പിനു ശേഷം 2001 ന് ജനുവരി 16നാണു കൊളംബിയ വിക്ഷേപിച്ചത്. ആദ്യത്തെ എൺപതു സെക്കൻഡുകളിൽ ഒരു കുഴപ്പവുമില്ലാതെ മുകളിലേക്കു കുതിച്ച വാഹനത്തിന്റെ ഇന്ധനടാങ്കിനെ പൊതിഞ്ഞ പാളിയിൽനിന്ന് ഒരു ചെറിയ കഷണം അടർന്നു തെറിച്ച് വാഹനത്തിന്റെ ഇടത്തേ ചിറകിൽ വന്നിടിച്ചു. ഈയൊരു ചെറിയ സംഭവമാണ് ലോകത്തെ ഞെട്ടിച്ച വൻദുരന്തത്തിനു കാരണമായി മാറിയത്.
ഈ സംഭവം വിക്ഷേപണത്തിൽത്തന്നെ വ്യക്തമായതാണ്. പരിശോധിച്ച നാസ എൻജിനീയർമാർക്കും വിദഗ്ധർക്കും പക്ഷേ ഇടതുചിറകിൽ സംഭവിച്ച തകരാറിന്റെ വ്യാപ്തിയോ രൂക്ഷതയോ മനസ്സിലാക്കാനായില്ല. അതിനാൽ തന്നെ പരിഹാര നടപടികളൊന്നും നാസയുടെ ഭാഗത്തു നിന്നുണ്ടായില്ല. തുടർന്ന് രണ്ടാഴ്ച ബഹിരാകാശത്തെ ഭ്രമണപഥത്തിൽ കൊളംബിയ തുടർന്നെങ്കിലും അസ്വാഭാവികതയൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.
എന്നാൽ ഭൂമിയിലേക്കുള്ള തിരിച്ചിറക്കത്തിൽ ദുരന്തം ചിറകുവിരിച്ചു. ഇടതുചിറകിന്റെ താപകവചത്തിനു കേടുപാടുണ്ടായിരുന്നു. അന്തരീക്ഷത്തിലേക്കുള്ള തിരിച്ചിറക്കത്തിൽ, ഉയർന്ന താപനിലയിൽ ചിറകു തീപിടിച്ചു കത്തിത്തുടങ്ങി. ഭൂമിയിൽനിന്നു രണ്ടരലക്ഷം അടി മുകളിൽ ശബ്ദവേഗത്തിന്റെ 23 ഇരട്ടിയിൽ സഞ്ചരിക്കുകയായിരുന്ന കൊളംബിയ തകർന്നു തുടങ്ങി. ഒൻപതുമണിയോടെ ഷട്ടിലിന്റെ തകർന്ന ചെറിയ ഭാഗങ്ങൾ ടെക്‌സസിലെ ലൂബോക്കിൽ പതിച്ചു.
മിനഅററുകൾക്കു ശേഷം കൊളംബിയ ഒരു അഗ്നിഗോളമായി മാറി. തകർന്ന കൊളംബിയയുടെ ഭാഗങ്ങൾ യുഎസിൽ രണ്ടായിരത്തിലധികം മേഖലകളിൽ വീണു. ഇവ തേടിപ്പോയ രണ്ട് പേരടങ്ങിയ ഹെലിക്കോപ്റ്റർ സംഘം തിരച്ചിലിനിടെ കൊല്ലപ്പെട്ടത് മറ്റൊരു ദുഃഖമായി.