ശാസ്ത്രം ഉണ്ടാക്കിയ ഒരു ഊരാക്കുടുക്ക്; കാണാൻ 'മൈക്രോസ്കോപ്' വേണ്ടിവരും
Mail This Article
ഊരാക്കുടുക്ക് എന്നത് നമ്മൾ സ്ഥിരം സംസാരത്തിൽ ഉപയോഗിക്കുന്ന വാക്കാണ്. പരിഹരിക്കാൻ പാടുള്ള ഒരു സമസ്യയെ സൂചിപ്പിക്കാനായാണ് ഇതുപയോഗിക്കുന്നത്. കയറും മറ്റും പല രീതിയിൽ കെട്ടുന്നത് നാം കണ്ടിട്ടുണ്ട്. ഇതിൽ ചിലതൊക്കെ അഴിക്കാൻ പാടുള്ളവിധം സങ്കീർണവുമാണ്.
ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ചെറുതും മുറുക്കമുള്ളതുമായ കെട്ട് നിർമിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ. മലയാള അക്ഷരം 'ക' അനുസ്മരിപ്പിക്കുന്ന ആകൃതിയുള്ള 'ട്രെഫോയിൽ നോട്ടാ(knot)'ണ് ശാസ്ത്രജ്ഞർ നിർമിച്ചത്. ലൂസായി ഒരു ഭാഗവുമില്ലാത്ത രീതിയിലാണ് ഇതിന്‌റെ ഘടന.
മെറ്റലോനോട്ട് ആകൃതിയുള്ള ഈ ഘടന സ്വർണം കൊണ്ടാണ് നിർമിക്കപ്പെട്ടത്. നേച്ചർ കമ്യൂണിക്കേഷൻസിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.എന്നാൽ ഈ കെട്ട് ശാസ്ത്രജ്ഞർ വേണമെന്നു വച്ച് നിർമിച്ചതല്ലെന്ന് അവർ തന്നെ പറയുന്നു. കാർബൺ കണങ്ങളെ ഗോൾഡ് അസറ്റിലൈഡ്‌സ് തന്മാത്രകളുമായി കൂട്ടിയോജിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ശാസ്ത്രജ്ഞർ.
എന്നാൽ ഇതിന്‌റെ ഭാഗമായ പ്രക്രിയകളിലൊന്നിൽ സ്വർണക്കണ്ണികൾ ചേർന്നൊരു ഘടനയുണ്ടാകുകയും ഇതു ചെറിയ ഊരാക്കുടുക്കിന് വഴിവയ്ക്കുകയും ചെയ്തു. വളരെ സങ്കീർണമായ ഘടനയാണ് ഇതെന്നും എങ്ങനെയിത് സംഭവിച്ചെന്ന് അറിയില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു.
വെറും 54 ആറ്റമുകൾ മാത്രം ഉൾപ്പെടുന്ന രീതിയിൽ ചെറുതാണ് ഈ കൂട്ടിക്കെട്ട്, മൈക്രോസ്‌കോപിലൂടെയാണ് ഇതിനെ കാണാനാകുന്നത്. സൂക്ഷ്മതലത്തിലെ തന്മാതകൂട്ടിക്കെട്ടുകൾ പലപ്പോഴും നിർണായകമാണ്. പ്രോട്ടീനുകളുടെയും മറ്റും ഘടനയിൽ ഇവ പങ്കുവഹിക്കാറുണ്ട്.