ADVERTISEMENT

 ‘ഉറപ്പില്ലാത്ത’ ജോലികൾക്കിടെ പ്രജിൻ മനസ്സിൽ ഉറപ്പിച്ച ലക്ഷ്യമായിരുന്നു സർക്കാർ ഉദ്യോഗം. കയ്യിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് എൽഡിസിയിലൂടെ ആ സ്വപ്നത്തിലേക്കു ചുവടുവച്ച പ്രജിന്റെ ഒരു ചുവടും തെറ്റിയില്ലെന്നു തെളിയിച്ചു, മിന്നൽവേഗത്തിൽ തേടിയെത്തിയ വിജയങ്ങൾ.

കഴിഞ്ഞ എൽഡിസി പരീക്ഷയിൽ വയനാട് ജില്ലയിലെ ഒന്നാം റാങ്കുകാരനായ പ്രജിന്റെ പേരു പതിഞ്ഞ റാങ്ക് ലിസ്റ്റുകൾ അത്ര നിസ്സാരമല്ല. പൊലീസ് സബ് ഇൻസ്പെക്ടർ 6–ാം റാങ്ക്, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അസിസ്റ്റന്റ് 12–ാം റാങ്ക്, സ്പെഷൽ ബ്രാഞ്ച് സിഐഡി ലിസ്റ്റിൽ 23 –ാം റാങ്ക്, ഹൈക്കോർട്ട് അസിസ്റ്റന്റ് 269 –ാം റാങ്ക്... എഴുതിയ പരീക്ഷകളെല്ലാം തിളക്കമുള്ള വിജയംകൊണ്ടു മിന്നുന്നതാണു പ്രജിന്റെ ‘മിഷൻ പിഎസ്‌സി’.

ബത്തേരി ട്രഷറിയിൽ ക്ലാർക്കായി പ്രവേശിച്ച് ഇപ്പോൾ തിരുവനന്തപുരത്ത് എസ്ഐ ട്രെയിനിങ്ങിലുള്ള വയനാട് ചീരാൽ സ്വദേശി പ്രജിൻ.പിയുടെ ‘എൽഡിസി വിജയരഹസ്യം’ അറിയാം.

Turning Point

എൻജിനീയറിങ് ബിരുദം നേടിയ ശേഷം സ്വകാര്യ മേഖലയിൽ ജോലി നോക്കുന്നതിനിടയിലാണു പിഎസ്‌സി വഴി ഒരു ജോലി ലക്ഷ്യമായത്. പല സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നതിലൂടെ അരക്ഷിതാവസ്ഥ തോന്നിത്തുടങ്ങിയിരുന്നു. സ്ഥിരമായി വരുമാനം, സ്ഥായിയായ ജോലി എന്ന നിലയ്ക്ക് സർക്കാർ സർവീസ് ലക്ഷ്യമിട്ടു. എൽ‍ഡിസി പരീക്ഷ സുവർണാവസരമായി മുന്നിൽ വന്നതോടെ ഒരു കൈ നോക്കാമെന്ന് ഉറപ്പിച്ചു. അതിനായി ജോലി രാജിവച്ചു പഠനം തുടങ്ങി.

My Strategy

പരീക്ഷയ്ക്കു രണ്ടു മാസം മാത്രമുള്ളപ്പോഴാണ് എൽഡിസി പഠനം തുടങ്ങിയത്. ജോലിത്തിരക്കുകൾക്കിടെ തയാറെടുപ്പൊന്നുമില്ലാതെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ എഴുതിയെന്നതു മാത്രമായിരുന്നു പിഎസ്‌സി പരീക്ഷയിലെ മുൻപരിചയം.

സിലബസ് സംബന്ധിച്ചു വ്യക്തമായ ധാരണയുണ്ടാക്കുകയാണ് ആദ്യം ചെയ്തത്. കൂടുതൽ മാർക്ക് പ്രതീക്ഷിക്കാവുന്ന മേഖലകൾ കണ്ടെത്തി ‘ഫോക്കസ്’ ചെയ്തു പഠിച്ചു. പ്രധാനമായി പാഠപുസ്തകങ്ങളെയാണ് ആശ്രയിച്ചത്. എസ്‌സിഇആർടി, എൻസിഇആർടി പാഠപുസ്തകങ്ങൾ വായിച്ചും മനസ്സിലാക്കിയും റിവിഷൻ നടത്തിയും ആഴത്തിൽ പഠിച്ചു. മുടങ്ങാതെ പത്രം വായിക്കുന്ന ശീലം പണ്ടേയുള്ളതിനാൽ കറന്റ് അഫയേഴ്സിന്റെ കാര്യത്തിലും നല്ല ആത്മവിശ്വാസമുണ്ടായിരുന്നു.

Key to Success

എൽഡിസി ചോദ്യരീതിയിൽ പിഎസ്‌സിയുടെ സമീപനംതന്നെ മാറിയതായിരുന്നു ആ പരീക്ഷ. ലാഘവമട്ടിലുള്ള ചോദ്യങ്ങളുടെ സ്ഥാനത്ത് സ്റ്റേറ്റ്മെന്റ് ചോദ്യങ്ങൾ ഉൾപ്പെടെ കടന്നുവന്നതോടെ പരീക്ഷയ്ക്ക് അനലറ്റിക്കൽ സ്വാഭാവം വന്നു. എസ്‌സിഇആർടി, എൻസിഇആർടി പാഠപുസ്തകങ്ങളിൽ കേന്ദ്രീകരിച്ചു തയാറെടുത്തതിന്റെ ഗുണം പരീക്ഷാഹാളിൽ വ്യക്തമായി.

ചോദ്യങ്ങളുടെ കാഠിന്യംകൂടി പരീക്ഷ ‘ടഫ്’ ആയതുകൊണ്ടാണ്, പൊതുവിജ്ഞാനം കുറവായിരുന്ന എനിക്കു മികച്ച റാങ്ക് നേടാനായത്. എളുപ്പമുള്ളൊരു പരീക്ഷയായിരുന്നെങ്കിൽ ഒരുപക്ഷേ, റാങ്ക് ലിസ്റ്റിൽ എവിടെയെങ്കിലും ഇടംപിടിക്കുമായിരുന്നുവെന്നു മാത്രം.

Get Ready

എത്രത്തോളം പഠിക്കുന്നു എന്നതിലല്ല, പഠനത്തിന്റെ ഫോക്കസ് എങ്ങനെ എന്നതിനെ ആശ്രയിച്ചിരിക്കും വിജയസാധ്യത.സിലബസ് നന്നായി മനസ്സിലാക്കിയുള്ള പഠനം അനിവാര്യമാണ്. ഏറ്റവും കൂടുതൽ മാർക്ക് ഉറപ്പാക്കുന്ന വിഷയങ്ങളായ ഇംഗ്ലിഷ്, മലയാളം, ഗണിതം എന്നിവ ഫോക്കസ് ചെയ്തു തയാറെടുക്കുക. കറന്റ് അഫയേഴ്സിന്റെ കാര്യത്തിലും വിട്ടുവീഴ്ചയരുത്.

പഴയ ചോദ്യങ്ങൾ മനസ്സിലാക്കി, മാതൃകാചോദ്യങ്ങൾ ചെയ്തു നോക്കുന്നതു പരിശീലനത്തിലെയും പരീക്ഷാ ഹാളിലെയും ‘ടൈം മാനേജ്മെന്റി’നു സഹായിക്കും. എസ്‌സിഇആർടി, എൻസിഇആർടി പാഠപുസ്തകങ്ങൾ നന്നായി പഠിച്ച് പരീക്ഷയ്ക്കു പോവുക. പാഠപുസ്തകം പിന്തുടരുന്നതിലൂടെ ഓരോ വിഷയത്തിലും ‘ഡെപ്ത്’ ഉള്ള പഠനം ഉറപ്പാക്കാം.

Success Mantra

പിഎസ്‌സി പരീക്ഷകളിലെ തയാറെടുപ്പുപോലെതന്നെ പ്രധാനമാണു സമ്മർദമില്ലാതെ പരീക്ഷയെഴുതുന്നത്. പരീക്ഷാഹാളിൽ ടെൻഷനില്ലാതെ, റിലാക്സ് ചെയ്തു ചോദ്യങ്ങളെ നേരിടുക എന്നതാകും വിജയത്തിന്റെ തോത് നിർണയിക്കുക. സമ്മർദത്തെ അകറ്റി നിർത്താനുള്ള ചുവടുവയ്പുകൾ ആദ്യമേ കണ്ടെത്തി മുന്നോട്ടുപോവുക. നിങ്ങളുടെ നിയന്ത്രണം നിങ്ങൾക്കു തന്നെയാണെന്ന് ഉറപ്പാക്കുക. ബാഹ്യഘടകങ്ങൾ നിങ്ങളെ ‘നിയന്ത്രിക്കുന്ന’ അവസ്ഥയുണ്ടാകരുത്. ചെറിയ രീതിയിൽ ധ്യാനവും യോഗയുമൊക്കെ ചെയ്യുന്നത് ഏകാഗ്രതയോടെയുള്ള തയാറെടുപ്പിനു നല്ല ഫലം തരും. 

English Summary:

Prajin LDC Rankholder Interview Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com