ADVERTISEMENT

പതിനേഴ് വർഷത്തെ പട്ടാള ജീവിതത്തോടു ഗുഡ്ബൈ പറ‍യുമ്പോൾ രാഗേഷിന് ഒറ്റ ലക്ഷ്യമായിരുന്നു മനസ്സിൽ; നാട്ടിൽ സുരക്ഷിതമായൊരു ജോലി. ആ തീരുമാനമാണ് കോഴിക്കോട് അയിനിക്കാട് സ്വദേശി എൻ. രാഗേഷ് കുമാറിനെ റാങ്കുകളുടെ തോഴനാക്കിയത്. പഠനത്തിലുണ്ടായ നീണ്ട വർഷത്തെ ഇടവേള തുടക്കത്തിൽ വെല്ലുവിളി ആയെങ്കിലും, 'പട്ടാളച്ചിട്ട'കളോട് എളുപ്പം ഇണങ്ങിയ രാഗേഷ് പിന്മാറിയില്ല. വൈകി തുടങ്ങിയ പഠനം കൊണ്ട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷയിൽ കാസർകോട് ജില്ലയിൽ ഒന്നാം റാങ്കും, കമ്പനി/ കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ലിസ്റ്റിൽ സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനവും രാഗേഷ് സ്വന്തമാക്കി. ഇപ്പോൾ കൊയിലാണ്ടി പോസ്റ്റ് ഒാഫിസിൽ പോസ്റ്റൽ അസിസ്റ്റന്റായി ജോലി നോക്കുന്നു. 2020 ൽ പഠനം തുടങ്ങി, ചുരുങ്ങിയ കാലം കൊണ്ടു റാങ്ക്‌ലിസ്റ്റുകളിലെ സ്ഥിര സാന്നിധ്യമാകാൻ കഴിഞ്ഞതെങ്ങനെയെന്നു പങ്കുവയ്ക്കുകയാണ് രാഗേഷ്.

17 വർഷത്തെ ഇടവേളയ്ക്കു ശേഷം പിഎസ്‌സി പരിശീലനത്തിലേക്കു തിരിയാനുള്ള കാരണം?

കരസേനയിൽ 17 വർഷത്തെ സേവനത്തിനു ശേഷം 2020 ലാണ് നാട്ടിൽ തിരിച്ചെത്തിയത്. ആ വർഷംമുതൽ തന്നെ പിഎസ്‌സി പരീക്ഷയ്ക്കു തയാറെടുത്തു. ആർമിയിൽ നിന്നു പോരുമ്പോൾ നാട്ടിൽ ഒരു സ്ഥിരവരുമാനം കണ്ടെത്തണമെന്നായിരുന്നു തീരുമാനം. സർക്കാർ ജോലി സാമ്പത്തിക സുരക്ഷിതത്വമുള്ള ജോലി ആയതുകൊണ്ട് എന്തു ബുദ്ധിമുട്ട് ഉണ്ടായാലും പിന്നോട്ടില്ലെന്ന് ഉറപ്പിച്ചിരുന്നു. അങ്ങനെ സ്വയം തയാറെടുപ്പ് തുടങ്ങി. എൽഡി ക്ലാർക്ക്, അസിസ്റ്റന്റ് സെയിൽസ്മാൻ, ഫീൽഡ് വർക്കർ പരീക്ഷകൾ മുന്നിൽകണ്ടായിരുന്നു പഠനം.

പഠനത്തിനുള്ള തയാറെടുപ്പുകൾ എന്തെല്ലാമായിരുന്നു?

കൊറോണ കാലത്താണ് പഠിച്ചു തുടങ്ങിയത്. അതുകൊണ്ട് പുറത്തേക്കൊന്നും ഇറങ്ങാതെ പഠനത്തിൽ കൂടുതൽ ശ്രദ്ധനൽകാൻ സാധിച്ചു. ആദ്യം പഴയ റാങ്ക് ഫയലുകൾ തേടിപ്പിടിച്ച് പഠിച്ചെങ്കിലും പരീക്ഷയുടെ പാറ്റേൺ മാറിയതോടെ പ്രതീക്ഷകൾ മങ്ങി. പാറ്റേൺ മാറിയതുകൊണ്ടു നന്നായി പരീക്ഷയെഴുതാനും സാധിച്ചില്ല. മികച്ച രീതിയിൽ എഴുതിയ എൽഡി ക്ലാർക്ക്, അസി. സെയിൽസ്മാൻ പരീക്ഷകളുടെ ലിസ്റ്റിൽ ഇടം കിട്ടിയതുപോലുമില്ല. അതോടെ പഠനം എസ്‌സിഇആർടി പാഠപുസ്തകങ്ങൾ കേന്ദ്രീകരിച്ചാക്കി. ഒപ്പം സ്കൂൾ പാഠപുസ്തകങ്ങളും പ്രധാന പഠന സ്രോതസ്സുകളാക്കി. പഠിക്കുന്ന കാര്യങ്ങൾ അന്നന്നു തന്നെ ചെറിയ നോട്ടുകളാക്കി എഴുതി വച്ചു. അവ ഇടയ്ക്കെടുത്ത് റിവിഷൻ ചെയ്തു. ഇതിനിടയിൽ എസ്എസ്‌സി പരീക്ഷയ്ക്കു വേണ്ടിയും തയാറെടുപ്പുകൾ നടത്തി മികച്ച മാർക്ക് സ്കോർ ചെയ്തിരുന്നു.

ആർമിയിൽ നിന്നു റിട്ടയർ ചെയ്ത രാഗേഷിന്റെ 'പഠനച്ചിട്ട'കൾ എന്തൊക്കെയായിരുന്നു?

പഠനത്തിന്റെ തുടക്കത്തിൽ പിഎസ്‌സി കോച്ചിങ്ങിനു ചേർന്നിരുന്നു. സിലബസിലെ പുതിയ വിഷയങ്ങൾ മനസിലാക്കി പഠിക്കാൻ സമയം കണ്ടെത്തി. എത്ര പഠിച്ചിട്ടും രക്ഷയില്ലെന്നു തോന്നിയ കേരള ഭരണസംവിധാനം, ഭരണഘടന, സുപ്രധാന നിയമങ്ങൾ തുടങ്ങിയ വിഷയങ്ങൾക്ക് പ്രദീപ് മുഖത്തലയുടെ ഓൺലൈൻ ക്ലാസുകൾ സഹായിച്ചു.

ഓരോ വിഷയത്തിനും നോട്ടുകളെഴുതിപ്പഠിച്ചു. പഠിക്കുന്നവയെല്ലാം ആഴ്ചയിൽ ഒരു ദിവസം റിവിഷൻ ചെയ്തു ശീലിച്ചു. കൂടാതെ സേനയിലെ കർക്കശരീതി പിഎസ്‌സി പരിശീലനത്തിന് അടുക്കും ചിട്ടയും നൽകി. സിലബസ് ഉൾപ്പെടുത്തി ടൈം ടേബിൾ തയാറാക്കി. എല്ലാ ദിവസവും എല്ലാ വിഷയവും പഠിക്കുന്ന രീതി സ്വീകരിച്ചത് പഠനത്തിലെ വിരസത ഒഴിവാക്കി. പ്രയാസമുള്ളവ കൂടുതൽസമയം പഠിച്ചു. എഴുതിയ പരീക്ഷകളിൽ സിപിഒ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ, പ്രിസൺ ഓഫിസർ ഷോർട് ലിസ്റ്റിൽ ഇടം ലഭിച്ചെങ്കിലും യൂണിഫോം തസ്തികകളോടു താൽപര്യമില്ലാത്തതു കൊണ്ട് ഫിസിക്കൽ ടെസ്റ്റിൽനിന്നു പിന്മാറി. ബവ്റിജസ് കോർപറേഷൻ എൽഡിസി, കമ്പനി/ കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് ലിസ്റ്റുകളിലും ഉൾപ്പെട്ടിരുന്നു. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചെങ്കിലും ഡിലീഷൻ നൽകി. കമ്പനി/ബോർഡ് ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിൽനിന്നും ഡിലീഷൻ നൽകി. നിലവിൽ പോസ്റ്റൽ അസിസ്റ്റന്റ് ജോലിയിൽ തുടരാനാണു തീരുമാനം.

പിഎസ്‌സി പരീക്ഷ എഴുതുന്നവർക്കുള്ള നിർദേശങ്ങൾ?

എന്തെങ്കിലും പഠിച്ചതുകൊണ്ടു കാര്യമില്ല. പരീക്ഷയുടെ സിലബസ് മനസ്സിലാക്കി പഠിക്കണം. പിഎസ്‌സി പരീക്ഷയെഴുതാൻ എനിക്ക് ആത്മവിശ്വാസം തന്നത് തൊഴിൽവീഥിയും പ്രദീപ് മുഖത്തല സാറിന്റെ ക്ലാസുകളുമാണ്. പരീക്ഷാരീതിയിലും സിലബസിലും വരുന്ന പുതിയ മാറ്റങ്ങൾക്കനുസരിച്ച് അപ്ഡേറ്റഡ് ആണു തൊഴിൽവീഥി. മോക് ടെസ്റ്റുകളും ഏറെ പ്രയോജനപ്രദമായിരുന്നു.

കുടുംബം?

ഭാര്യ പ്രഭിഷ, വടകര കോഒാപ്പറേറ്റീവ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണ്. ഏക മകൾ വേദലക്ഷ്മി യുകെജി വിദ്യാർഥി. 

English Summary:

PSC Rankholder Ragesh Interview Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com