ADVERTISEMENT

എൻജിനീയറിങ് കരിയർ ഉപേക്ഷിച്ചാണ് ബിടെക് വിദ്യാർഥിയായ മാത്യു ആന്റണി പിഎസ്‌സി പരിശീലനത്തിലേക്കു ചുവടുമാറിയത്. കൊറോണക്കാലം പഠനത്തിൽ വലിയൊരു അനിശ്ചിതാവസ്ഥ സൃഷ്ടിച്ചെങ്കിലും ആത്മവിശ്വാസം തെല്ലും ചോരാതെ മുന്നോട്ടു പോയ മാത്യുവിനെ വിജയം തേടിയെത്തിയത് റാങ്കുകളുടെ അകമ്പടിയോടെയാണ്. നാലു വർഷത്തെ പരിശ്രമത്തിനിടെ, സെക്രട്ടേറിയറ്റ് ഓഫിസ് അറ്റൻഡന്റ് പരീക്ഷയിൽ മാർക്ക് അടിസ്ഥാനത്തിൽ ഒന്നാം റാങ്കും ബവ്കോ, കമ്പനി/ കോർപറേഷൻ/ ബോർഡ് അസിസ്റ്റന്റ് പരീക്ഷകളിൽ നാലാം റാങ്കും, ഹൈക്കോടതി അസിസ്റ്റന്റ്, എൽഡി ക്ലാർക്ക്, അസിസ്റ്റന്റ് സെയിൽസ്മാൻ തുടങ്ങി എഴുതിയ മിക്ക പരീക്ഷകളിലും ഉയർന്ന റാങ്കു തന്നെ മാത്യു സ്വന്തമാക്കി. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ മാത്യു ഇപ്പോൾ താമരശ്ശേരിയിൽ ലീഗൽ മെട്രോളജി വിഭാഗം എൽഡി ക്ലാർക്കാണ്.

ബിടെക് മെക്കാനിക്കൽ എൻജിനീയറിങ് കഴിഞ്ഞ് പിഎസ്‌സിയിലേക്ക്; എന്താണ് ഇങ്ങനെയൊരു തീരുമാനം?

ബിടെക് കഴിഞ്ഞ് രണ്ടുവർഷത്തോളം ചെന്നൈയിലും, കൊച്ചിയിലും സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു. അച്ഛൻ വനം വകുപ്പിൽ ബോട്ട് ഡ്രൈവറായിരുന്നതിനാൽ ചെറുപ്പം മുതൽ സർക്കാർ ജോലിയുടെ സുരക്ഷിതത്വം മനസ്സിലാക്കിയിരുന്നു. സഹോദരിയുടെ വിവാഹമായപ്പോൾ ജോലി വിട്ട് പേരാമ്പ്രയിലേക്കു തിരിച്ചുപോന്നു. കെഎസ്എഫ്ഇ ജീവനക്കാരനായിരുന്ന സഹോദരീ ഭർത്താവാണ് പിന്നീട് പിഎസ്‌സി പരീക്ഷയെഴുതാൻ പ്രചോദനമായത്. അങ്ങനെ 2019–ൽ എൻജിനീയറിങ് കരിയർ വിട്ട് മുഴുനീള പിഎസ്‌സി പഠനത്തിനു തയാറെടുത്തു.

ബിടെക് കഴിഞ്ഞുള്ള പിഎസ്‌സി പഠനം എളുപ്പമായിരുന്നോ?

തുടക്കത്തിൽ പേരാമ്പ്ര സിസിഎംഎ സെന്ററിൽ കോച്ചിങ്ങിനു ചേർന്നു. എന്നാൽ കോവിഡിനെ തുടർന്നുണ്ടായ ലോക്‌ഡൗണിൽ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. ഏക ആശ്രയം സെൽഫ് സ്റ്റഡി മാത്രമായി. ഇടയ്ക്ക് കൂട്ടുകാർക്കൊപ്പം ഫോൺ–ഇൻ കംബൈൻഡ് സ്റ്റഡിയും നടത്തി. എല്ലാവരും അവരവർക്കു കിട്ടുന്ന ആനുകാലിക വിവരങ്ങൾ പങ്കുവച്ചാണ് പഠനം രസകരമാക്കിയത്. ടോപ്പേഴ്സിലെ വിൻസിൽ മാഷുടെ സഹായത്തിൽ മുൻവർഷ ചോദ്യങ്ങൾ മനസ്സിലാക്കിയതോടെയാണ് പരീക്ഷയെ സംബന്ധിച്ചു ധാരണയായത്.

എങ്ങനെയായിരുന്നു പഠനരീതികൾ?

മാതൃകാപരീക്ഷകളുടെ തയാറെടുപ്പിനായി സിലബസ് ഏറെക്കുറെ പൂർണമായി പഠിച്ചുതീർത്തു. പിഎസ്‌സി പരീക്ഷകൾ അനിശ്ചിതമായി വൈകിയത് സിലബസ് മുഴുവൻ പഠിച്ചുതീർക്കാൻ സഹായകമായി. പല തവണ റിവിഷനും നടത്തി.

പരീക്ഷാപ്പേടി ഒഴിവാക്കാൻ ദിവസേന ഒരു മോക്ടെസ്റ്റ് എഴുതിയത് ടൈം മാനേജ്മെന്റിനും പരീക്ഷാസമ്മർദം കുറയ്ക്കാനും സഹായിച്ചു. ഓരോ വിഷയത്തിനും പ്രത്യേകം മാതൃകാചോദ്യങ്ങൾ കണ്ടെത്തി ഉത്തരമെഴുതി പരിശീലിച്ചതും ഗുണം ചെയ്തു. ഏറ്റവും വിഷമഘട്ടത്തിലാക്കിയ കറന്റ് അഫയേഴ്സിനെ നേരിടാൻ പത്രവായന സ്ഥിരമാക്കി. പരീക്ഷകളിലെ ‘മാർക്ക് ഗാരന്റി’ തരുന്ന വിഷയങ്ങളായ മലയാളത്തിനും ഇംഗ്ലിഷിനും കണക്കിനും പ്രത്യേക ശ്രദ്ധ കൊടുത്തു. ഈ വിഷയങ്ങളിൽ പരമാവധി സ്കോർ ഉറപ്പാക്കിയാൽ റാങ്ക്‌ ലിസ്റ്റിൽ ഇടംപിടിക്കാൻ സാധിക്കും.

പിഎസ്‌സി പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കുള്ള നിർദേശങ്ങൾ എന്തൊക്കെയാണ്?

പിഎസ്‌സി പരീക്ഷാപരിശീലനം മാരത്തൺ ഓട്ടം പോലെയാണ്. സ്വന്തം ട്രാക്ക് ഉറപ്പിക്കുകയാണ് ആദ്യം വേണ്ടത്. പിഎസ്‌സി പരീക്ഷയുടെ പാറ്റേണും സിലബസും മനസ്സിലാക്കണം. പഠിക്കുന്നതിനൊപ്പം റിവിഷനും മോക് ടെസ്റ്റും പ്രധാനമാണ്. കറന്റ് അഫയേഴ്സ് ചോദ്യങ്ങളിൽ സ്കോർ ചെയ്യാൻ ചുറ്റും നടക്കുന്ന കാര്യങ്ങളിൽ ‘അപ്ഡേറ്റഡ്’ ആയിരിക്കണം. ആഗ്രഹിക്കുന്ന സർക്കാർ ജോലി സ്വപ്നം കണ്ടു പഠിച്ചാൽ ഒരിക്കലും പരിശീലനം മടുപ്പാവില്ല. 

English Summary:

PSC Rank Holder Interview Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com