ADVERTISEMENT

സർക്കാർ ജോലിയെന്ന സ്വപ്നം മനസിൽ താലോലിക്കുമ്പോഴും തടസ്സങ്ങളുടെ നീണ്ടനിരയായിരുന്നു ദീപുവിനു മുൻപിൽ. താങ്ങായി കൂടെ നിൽക്കാനുള്ളത് കൂലിപ്പണി ചെയ്തു കുടുംബം പോറ്റുന്ന അമ്മയും രണ്ടു സഹോദരിമാരും മാത്രം. ആഗ്രഹിച്ച ജോലിയിലേക്ക് എങ്ങനെയെത്തുമെന്ന് ആശങ്കപ്പെട്ടപ്പോഴാണ് ‘പഠിപ്പിക്കാൻ ഞാനില്ലേ’ എന്ന ചോദ്യവുമായി മുതിർന്ന സഹോദരി ദീപ മുന്നോട്ടു വന്നത്. ആ ഉറച്ച വാക്കുകളാണ് പിന്നീടങ്ങോട്ട് ദീപുവിന്റെ പ്രതീക്ഷകൾക്ക് വെളിച്ചമായത്.

25 വർഷം മുൻപ് അച്ഛൻ സാമുവൽ മരിക്കുമ്പോൾ സ്കൂൾ കുട്ടികളായിരുന്നു ദീപുവും സഹോദരിമാരായ ദീപയും ദിവ്യയും. മക്കൾക്കു വേണ്ടി കൂലിപ്പണിക്കിറങ്ങേണ്ടി വന്ന അമ്മ പെണ്ണമ്മയുടെ വാക്കുകൾ അന്നേ മുന്നുപേരും വിജയമന്ത്രമായി മനസ്സിൽ കുറിച്ചിട്ടു– ‘നന്നായി പഠിക്കണം, ജോലി നേടണം’. വർഷക്കൾക്കിപ്പുറം, പരസ്പരം തണലേകി, അമ്മയുടെ വാക്കുകളെ അവർ അന്വർഥമാക്കി. ദീപുവിന് സിവിൽ എക്‌സൈസ് ഓഫിസറായി ആദ്യം നിയമന ശുപാർശ ലഭിച്ചു. തൊട്ടുപിന്നാലെ, മുതിർന്ന സഹോദരി ദീപ നിലമ്പൂരിൽ പ്ലസ് ടു അധ്യാപികയായി. ഇളയ സഹോദരി ദിവ്യ ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സുമായി.

വിജയത്തിലേക്കുള്ള ചവിട്ടുപടികൾ അത്ര എളുപ്പമായിരുന്നില്ല. പഠിക്കാൻ മിടുക്കരല്ലെങ്കിലും ആഗ്രഹിച്ച ജോലി നേടാൻ അതൊരു തടസ്സമാകില്ലെന്ന് ദീപു ഉറപ്പിച്ചു പറയുന്നു– "ലക്ഷ്യത്തിലെത്തുമെന്ന തീരുമാനം മാത്രം മതി, പിന്നെ കഠിനാധ്വാനവും, വിജയത്തിലേക്കുള്ള വാതിൽ താനെ തുറക്കും". ഫോറസ്റ്റ്, പൊലീസ് വകുപ്പുകളിലും നിയമനത്തിനു യോഗ്യത നേടിയ ദീപു ഇപ്പോൾ തൃശൂരിൽ എക്സൈസ് ഓഫിസറാകാനുള്ള പരിശീലനത്തിലാണ്. കോട്ടയം വാകത്താനം സ്വദേശി ദീപു പിഎസ്‌സി പരീക്ഷകളിലെ തന്റെ നേട്ടങ്ങളും പഠനരീതികളും തൊഴിൽവീഥിയുമായി പങ്കുവയ്ക്കുന്നു.

∙ പഠനത്തിൽ അത്ര മിടുക്കനല്ലാതിരുന്നിട്ടും പിഎസ്‌സി പരീക്ഷകൾ എഴുതാമെന്ന തീരുമാനം എങ്ങനെ എടുത്തു?

ചെറുപ്പം മുതൽ സാമ്പത്തികമായ കഷ്ടപ്പാടുകൾ അറിഞ്ഞാണ് വളർന്നത്. അച്ഛന്റെ മരണത്തോടെ അമ്മ കൂലിപ്പണിക്കിറങ്ങി. അന്നേ അമ്മ പറയുമായിരുന്നു, പഠിച്ചു നല്ല ജോലി നേടണമെന്ന്. പക്ഷേ പഠിക്കാനുള്ള സാഹചര്യങ്ങളും സൗകര്യങ്ങളും കുറവായിരുന്നു. സർക്കാർജോലി ആഗ്രഹമായിരുന്നെങ്കിലും അന്നത്തെ സാഹചര്യങ്ങൾ വലിയൊരു ചോദ്യമായി മുന്നിലുണ്ടായിരുന്നു. ആ സമയത്താണ് മൂത്ത ചേച്ചി ദീപ എന്നെയും രണ്ടാമത്തെ ചേച്ചി ദിവ്യയെയും പഠിപ്പിക്കാൻ തയാറായത്. പിന്നീട് 'സീരിയസ് ആയി' പിഎസ്‌സി പരിശീലനം തുടങ്ങിയപ്പോഴും ചേച്ചി ദീപ തന്നെയായിരുന്നു പ്രധാന ‘ടീച്ചർ’.

പിഎസ്‌സി പരീക്ഷയെക്കുറിച്ചൊരു ധാരണ ഞങ്ങൾക്കു തന്നത് മൻസൂർ അലി കാപ്പുങ്ങലിന്റെ ക്ലാസുകളാണ്. പിഎസ്‌സി പഠനം പഠിപ്പിസ്റ്റുകൾക്കു മാത്രമുള്ളതാണെന്ന ചിന്ത തിരുത്തിയതും അദ്ദേഹമാണ്. അറിഞ്ഞു പഠിച്ചാൽ ആർക്കും പിഎസ്‌സി പരീക്ഷ ജയിക്കാനാവുമെന്ന് മനസ്സിലായി.

∙മൂന്നുപേരും ചേർന്നുള്ള പഠനരീതികൾ എങ്ങനെയായിരുന്നു?

കുട്ടിക്കാലത്ത് സൂര്യയുടെ ‘കാക്ക കാക്ക’ എന്ന തമിഴ് സിനിമ കണ്ടതോടെ പൊലീസ് യൂണിഫോം ജോലിയോട് പ്രത്യേക ഇഷ്ടം തോന്നി. സൂര്യയുടെ പൊലീസ് വേഷത്തിലുള്ള സിനിമാ പോസ്റ്റർ മുറിയിൽ അന്നൊക്കെ സൂക്ഷിച്ചുവച്ചിരുന്നു. ഇളയ സഹോദരി ദിവ്യ ബിഎസ്‌സി നഴ്സിങ് കഴിഞ്ഞ് ജോലി കിട്ടി ഒമാനിലേക്ക് പോയെങ്കിലും സർക്കാർ ജോലിയായിരുന്നു മനസ്സിൽ. ചേച്ചി ദീപയ്ക്കും സർക്കാർ സ്കൂളിൽ അധ്യാപികയാകണം എന്നതായിരുന്നു സ്വപ്നം. അങ്ങനെയാണ് ഞങ്ങൾ മൂവരും ഒരുമിച്ച് പിഎസ്‌സി പരിശീലനം തുടങ്ങാൻ തീരുമാനിച്ചത്.

പിഎസ്‌സി പഠനം ആരംഭിച്ചതിനൊപ്പം തന്നെ പ്രചോദനം നൽകുന്ന പുസ്തകങ്ങളും ലേഖനങ്ങളും വായനശാലകളിൽ നിന്നെടുത്തു വായിക്കാനും തുടങ്ങി. പുസ്തകം കാണുമ്പോഴേ ഉറക്കം വരുന്ന ശീലം അതോടെ മാറിത്തുടങ്ങി. പിന്നെ പിഎസ്‌സി ടെൻത്, പ്ലസ് ടു, ഡിഗ്രി ലെവൽ പരീക്ഷകളുടെ സിലബസ് നന്നായി മനസ്സിലാക്കി. മുൻവർഷങ്ങളില ചോദ്യപേപ്പറുകൾ ഡൗൺലോഡ് ചെയ്തെടുത്തു. ദിവസവും രാവിലെ ഒരോ ചേദ്യപേപ്പറിനും പരീക്ഷാ ഹാളിലെ അതേ കൃത്യതയോടെ ഉത്തരമെഴുതി ശീലിച്ചു. തെറ്റിയ ഉത്തരങ്ങൾ കണ്ടെത്തി അന്നന്നു തന്നെ പഠിച്ചു. ആദ്യകാലത്തു മോക് ടെസ്റ്റുകളിൽ വളരെ കുറഞ്ഞ മാർക്കാണു ലഭിച്ചത്, പിന്നീട് തെറ്റുകൾ കുറഞ്ഞു വന്നു. ചേച്ചിയാണ് അപ്പോഴും വഴികാട്ടിയായി മുൻപിലുണ്ടായിരുന്നത്.

∙പഠനം എളുപ്പമാക്കാൻ സ്വീകരിച്ച ‘ടെക്നിക്കുകൾ’ എന്തെല്ലാമായിരുന്നു?

ലോക്ഡൗൺ കാലത്തു കംബൈൻഡ് സ്റ്റഡിയിലൂടെ എസ്‌സിഇആർടി പുസ്തകങ്ങൾ നന്നായി പഠിച്ചുതീർത്തു. ഏതു പാറ്റേണിലുള്ള ചോദ്യങ്ങൾക്കും ഉത്തരമെഴുതാമെന്ന ആത്മവിശ്വാസം അതിലൂടെ ഞങ്ങൾക്കു ലഭിച്ചു. ഏഴു വർഷമായി തൊഴിൽവീഥിയുടെ സ്ഥിരംവരിക്കാരാണു ഞങ്ങൾ. തിങ്കളാഴ്ച തൊഴിൽവീഥി വന്നാൽ വായിക്കാനുള്ള മത്സരമാണ് വീട്ടിൽ. പഠനഭാഗങ്ങൾ ഉറക്കെവായിച്ചും തമ്മിൽത്തമ്മിൽ ചോദ്യം ചോദിച്ചും തൊഴിൽവീഥി കാണാപ്പാഠമാക്കി. മാറിവരുന്ന പരീക്ഷാരീതികൾക്കനുസരിച്ച് ഉള്ളടക്കത്തിലും ചോദ്യ പാറ്റേണിലും മാറ്റങ്ങൾ വരുത്തിയാണു തൊഴിൽവീഥിയുടെ ഓരോ ലക്കവും പുറത്തിറങ്ങുന്നത്. പിഎസ്‌സി പരീക്ഷകളിലെ വിജയത്തിന്റെ ക്രെഡിറ്റ് ഞങ്ങൾ നൽകുന്നത് തൊഴിൽവീഥിക്കും മൻസൂർ അലി സാറിനുമാണ്.

കൂടാതെ, ഓർമിക്കാൻ പ്രയാസമുള്ള വർഷങ്ങളും പേരുകളും സംഭവങ്ങളും പരിചയമുള്ള വ്യക്തികളും സംഭവങ്ങളുമായി ബന്ധപ്പെടുത്തി പഠിച്ചു. ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന സംഭാഷണങ്ങളെല്ലാം ഒഴിവാക്കി. വീട്ടിൽ എപ്പോഴും ക്ലാസ് റൂം പ്രതീതി നിലനിർത്തി. ആദ്യം പഠിച്ചു തീർക്കുന്ന ആൾ മറ്റുള്ളവരെ പഠിപ്പിക്കുന്ന ‘ലേൺ ആൻഡ് ടീച്ച്’ രീതി പഠനത്തിൽ കൊണ്ടുവന്നു. മൂന്നു പേരും ചേർന്നുള്ള കംബൈൻഡ് സ്റ്റഡിയിലൂടെ സംശയങ്ങൾ പരിഹരിച്ചു മുന്നോട്ടുപോയത് പഠനത്തിൽ ഏറെ ഗുണം ചെയ്തു. 

English Summary:

PSC Rankholder Deepu Interview Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com