ADVERTISEMENT

സർക്കാർ ജോലിയെന്ന സൗഭാഗ്യം കൈയെത്തും ദുരത്തു നഷ്ടപ്പെട്ടതോടെ പി.കെ.അർജുൻ എന്ന ബിടെക് വിദ്യാർഥി ഒരു തീരുമാനമെടുത്തു– ഒരു ജോലി നേടുമെങ്കിൽ അത് സർക്കാർ ജോലി മാത്രം. കോളജ് പഠനത്തിനിടെയാണ് സിവിൽ പൊലീസ് ഓഫിസർ പരീക്ഷയെഴുതി അർജുൻ റാങ്ക്‌ലിസ്റ്റിൽ ഇടംപിടിച്ചത്. ഫിസിക്കൽ ടെസ്റ്റും കഴിഞ്ഞ് നിയമനം പ്രതീക്ഷിച്ചിരിക്കവേ റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയെന്ന വാർത്ത എത്തി. നിനച്ചിരിക്കാതെ സൗഭാഗ്യം വഴിമാറിപ്പോയെങ്കിലും അർജുൻ തളർന്നില്ല. ‘ഇതുവരെ ജോലി ആയില്ലേ’ എന്ന നാട്ടുകാരുടെ പരിഹാസം ഊർജമാക്കിയെടുത്ത് അർജുൻ പഠനം 'സീരിയസാ'ക്കി. ശേഷം അർജുനെഴുതിയ വിജയചരിത്രം ഇങ്ങനെ– അസിസ്റ്റന്റ് സെയിൽസ്മാൻ പരീക്ഷയിൽ– 3–ാം റാങ്ക്, എൽഡി ക്ലാർക്ക്–18–ാം റാങ്ക്, ജയിൽ സൂപ്രണ്ട്–26–ാം റാങ്ക്, എക്സൈസ് ഇൻസ്പെക്ടർ– 49–ാം റാങ്ക്, വീണ്ടുമെഴുതിയ സിപിഒ പരീക്ഷയിൽ 16–ാം റാങ്ക്.

'ജോലി നേടുംവരെ പഠിക്കുക' എന്നതായിരുന്നു അർജുൻ മനസിൽ കോറിയിട്ട വിജയമന്ത്രം. പൊലീസ് സബ് ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ നിയമന ശുപാർശകൾ കാത്തിരിക്കുന്ന കോഴിക്കോട് മുക്കം സ്വദേശി അർജുൻ ഇപ്പോൾ മലപ്പുറം മാറാക്കര പഞ്ചായത്ത് ഓഫിസിൽ എൽഡി ക്ലാർക്കാണ്.

ബിടെക് പഠനംകഴിഞ്ഞ് അർജുൻ സർക്കാർ സർവീസിലേക്ക് എത്തിയത് എങ്ങനെയായിരുന്നു?

2017–ൽ ബിടെക് പഠനത്തിനിടെയാണ് സിപിഒ പരീക്ഷ എഴുതിയത്. മാത്‌സിലുള്ള അറിവും കുറച്ചു പൊതുവിജ്ഞാനവുമായിരുന്നു അന്ന് പരീക്ഷയെഴുതാൻ ആകെയുണ്ടായ ധൈര്യം. എങ്കിലും റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടു, ഫിസിക്കൽ ടെസ്റ്റും പാസായി. അതോടെ എനിക്ക് പൊലീസിൽ ജോലികിട്ടിയെന്ന വാർത്ത നാട്ടിലാകെ പരന്നു. പക്ഷേ ഇതിനിടെ കോപ്പിയടി വിവാദത്തെ തുടർന്ന് സിപിഒ ലിസ്റ്റ് റദ്ദാക്കി. അതോടെ പുറത്തിറങ്ങാൻ പറ്റാതായി. ജോലി പോയല്ലേ, ജോലി ആയില്ലേ തുടങ്ങി നാട്ടുകാരുടെ പരിഹാസവും സഹതാപവും. അന്നാണ് തീരുമാനിച്ചത് സർക്കാർ ജോലി നേടിയെടുക്കുമെന്ന്. പിന്നെയങ്ങോട്ട് പിഎസ്‌സി പരീക്ഷകൾക്കായുള്ള പഠനമായിരുന്നു. തുടക്കം സിപിഒ പരീക്ഷ മാത്രമായിരുന്നു ലക്ഷ്യം. പഠിച്ചുവന്നപ്പോൾ എല്ലാ പരീക്ഷകളും എഴുതാമെന്ന ആത്മവിശ്വാസം കിട്ടി. കൂടാതെ അച്ഛനും അമ്മയും സർക്കാർ ജീവനക്കാരായതുകൊണ്ട് സർക്കാർ സർവീസിൽ തന്നെ ഞാനും വരണമെന്ന അവരുടെ ഉപദേശവും എപ്പോഴുമുണ്ടായിരുന്നു.

പഠനത്തിനു വേണ്ടിയുള്ള തയാറെടുപ്പുകൾ എന്തെല്ലാമായിരുന്നു?

ആദ്യ പിഎസ്‌സി പരീക്ഷ എഴുതുമ്പോൾ ചിട്ടയായ പഠനരീതിയോ, കാര്യമായ അറിവോ ഉണ്ടായിരുന്നില്ല. എന്നാൽ 2019ൽ പിഎസ്‌സി പരീക്ഷ എഴുതാമെന്നു തീരുമാനിച്ചതോടെ പഠനരീതി ആകെ മാറ്റി. അദ്യം കോഴിക്കോട് എൻഐടിയിലെ താൽക്കാലികജോലി ഉപേക്ഷിച്ചു. കൂടാതെ കോവിഡ് കാലം പഠനത്തിനു വളരെ ഉപകാരപ്പെട്ടു. അതിനുപുറമേ, പേരാമ്പ്ര ടോപ്പേഴ്സ് കോച്ചിങ് സെന്ററിൽ ഓൺലൈൻ പരിശീലനത്തിനു ചേർന്നു. സുജേഷ് പുറക്കാട്, ജയൻ, നിതിൻ എന്നീ അധ്യാപകരുടെ ക്ലാസുകൾ പരീക്ഷയെക്കുറിച്ചുള്ള ആശങ്കയകറ്റി. പിഎസ്‌സി പരീക്ഷയ്ക്കു തയാറെടുക്കുന്നവരുടെ മാത്രമായുള്ള വാട്സാപ് ഗ്രൂപ്പുകളിലൂടെ കംബൈൻഡ് സ്റ്റഡി സജീവമാക്കി. പലവട്ടം റിവിഷൻ നടത്തി, പരമാവധി മോക്‌ ടെസ്റ്റുകൾ എഴുതി. ആദ്യം എഴുതിയ സിപിഒ പരീക്ഷയിൽ 1178–ാം റാങ്കായിരുന്നുവെങ്കിൽ വാശിയോടെ എഴുതിയ രണ്ടാമത്തെ പരീക്ഷയിൽ 16–ാം റാങ്ക് നേടിയെടുത്തു.

പിഎസ്‌സി പരീക്ഷകൾക്കു തയാറെടുക്കുന്നവരോട് എന്താണ് പറയാനുള്ളത്?

"ജോലി നേടണം എന്ന ആവശ്യം മനസിൽ ഉറപ്പിക്കുകയാണ് ആദ്യം വേണ്ടത്. ‘ജോലി ആയില്ലേ?’ എന്ന നാട്ടുകാരുടെ പരിഹാസചോദ്യമാണ് എനിക്കു ലഭിച്ച ഏറ്റവും വലിയ മോട്ടിവേഷൻ. ജോലി നേടുംവരെ പഠിക്കുക എന്നതു മാത്രമായിരുന്നു എന്റെ മുന്നിലുള്ള വഴി. എവിടെനിന്നു പഠിച്ചു തുടങ്ങി എന്നതിലല്ല കാര്യം, എത്ര വേഗം മുന്നോട്ടു പോയി എന്നതാണ് നിങ്ങളുടെ ഫിനിഷിങ് പോയിന്റ് നിർണയിക്കുന്നത്. ഒാരോ പരീക്ഷയുടേയും സിലബസ് പഠിക്കുക. പരമാവധി ചോദ്യങ്ങൾ പരിശീലിച്ച് പരീക്ഷയ്ക്കു സ്വയം സജ്ജരാകുക. വിജയം തേടിവന്നുകൊള്ളും.

കുടുംബം?

അച്ഛൻ രവീന്ദ്രൻ ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറായി വിരമിച്ചു. അമ്മ ശ്രീജ സർക്കാർ സ്കൂൾ അധ്യാപികയാണ്. 

English Summary:

PSC Exam Rank Holder Interview Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com