HST ഇംഗ്ലിഷ് തസ്തിക സൃഷ്ടിക്കൽ; സർക്കാർ വാക്കു പാലിച്ചില്ലെങ്കിൽ ഉദ്യോഗാർഥികൾ സമരത്തിലേക്ക്
Mail This Article
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹൈസ്കൂൾ ടീച്ചർ ഇംഗ്ലിഷ് തസ്തിക ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ സമരത്തിലേക്കു നീങ്ങാൻ ആലോചിക്കുന്നു.
കോടതി ഉത്തരവു വന്ന് 3 വർഷം കഴിഞ്ഞിട്ടും സർക്കാരോ വിദ്യാഭ്യാസ വകുപ്പോ ഇക്കാര്യത്തിൽ അനുകൂല തീരുമാനമെടുത്തിട്ടില്ല. ഉത്തരവ് അവഗണിച്ച് എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക നിയമനം അടുത്ത അക്കാദമിക വർഷത്തേക്കു നീക്കിവച്ച് ഇല്ലാതാക്കാനാണു ശ്രമമെങ്കിൽ കർശന നിയമനടപടികളിലേക്കും സെക്രട്ടേറിയറ്റിനു മുന്നിലെ അനിശ്ചിതകാല സമരത്തിലേക്കും നീങ്ങാനാണ് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ തീരുമാനം.
ഹൈസ്കൂളിൽ ഇംഗ്ലിഷ് പഠിപ്പിക്കാൻ ഇംഗ്ലിഷ് അധ്യാപകർതന്നെ വേണമെന്ന് 2021ലാണു ഹൈക്കോടതി ഉത്തരവിട്ടത്. ഇംഗ്ലിഷിനെ ഭാഷാവിഷയമായി കണക്കാക്കി 2021–22 അക്കാദമിക് വർഷംതന്നെ തസ്തിക സൃഷ്ടിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയെങ്കിലും അടുത്ത അധ്യയനവർഷം (2022–23) തസ്തിക സൃഷ്ടിക്കാമെന്നു സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. എന്നാൽ, ഉത്തരവു പാലിക്കാത്തതിനെത്തുടർന്ന് കോടതിയലക്ഷ്യം ഫയൽ ചെയ്തപ്പോൾ അടുത്ത അധ്യയനവർഷം (2023–24) തസ്തിക സൃഷ്ടിക്കാമെന്നു വീണ്ടും സത്യവാങ്മൂലം നൽകി. 2023–24 അക്കാദമികവർഷം അവസാനിക്കാറായിട്ടും സർക്കാർ വാക്കു പാലിക്കാത്ത സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി അവസാനമായി 4 ആഴ്ചകൂടി അനുവദിച്ചിരിക്കുന്നത്.
എച്ച്എസ്ടി ഇംഗ്ലിഷ് തസ്തിക സൃഷ്ടിക്കൽ ഹൈസ്കൂൾ–ഹയർ സെക്കൻഡറി ലയനം നടക്കുന്ന അടുത്ത അക്കാദമിക് വർഷത്തേക്ക് നീട്ടിക്കൊണ്ടുപോകാനാണു സർക്കാർ ശ്രമിക്കുന്നതെന്ന് ഉദ്യോഗാർഥികൾ സംശയിക്കുന്നു. ലയനംമൂലം അടുത്ത അക്കാദമിക് വർഷം പുതിയ സ്പെഷൽ റൂൾ നിലവിൽ വരുന്നതിനാൽ സർക്കാരിനു പിന്നീട് ഈ തസ്തിക സൃഷ്ടിക്കേണ്ടി വരില്ലെന്നു പറയപ്പെടുന്നു. ഈ നീക്കം നീതിന്യായവ്യവസ്ഥയോടും തൊഴിൽരഹിതരോടുമുള്ള വഞ്ചനയാണെന്നും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതുപോലെ തസ്തിക നിർണയ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നുമാണ് ഉദ്യോഗാർഥികളുടെ ആവശ്യം.