കയ്യിൽ വയ്ക്കാവുന്ന പണത്തിനു പരിധി; വിദേശയാത്രയിൽ കുഴപ്പങ്ങൾ ഒഴിവാക്കാം
Mail This Article
വിദേശസഞ്ചാരികൾക്കു കൈവശം വയ്ക്കാവുന്ന പണത്തിന്റെ കാര്യത്തില്‍ എല്ലാ രാജ്യങ്ങളും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത സംരക്ഷിക്കുന്നതിനൊപ്പം കള്ളപ്പണ ഇടപാടുകള്‍ തടയാനും തീവ്രവാദം പോലുള്ള ദേശവിരുദ്ധ പ്രവൃത്തികള്‍ക്ക് പണം എത്തുന്നത് തടയാനുമാണ് ഇത്തരം നിയന്ത്രണങ്ങള്‍. യാത്രികര്‍ക്കു കൈവശം വയ്ക്കാവുന്ന പണത്തിന്റെ പരിധിയിൽ ഓരോ രാജ്യത്തിനും വ്യക്തമായ കണക്കുണ്ട്. വിദേശയാത്രകള്‍ക്കു മുമ്പ് ഇത്തരം കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുന്നത് അനാവശ്യ കുഴപ്പങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ സഹായിക്കും.
കറന്‍സിക്ക് നിയന്ത്രണമുണ്ടെങ്കിലുംഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പൊതുവില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താറില്ല. അതുകൊണ്ടുതന്നെ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, മറ്റ് ഇലക്ട്രോണിക് സാമ്പത്തിക ഇടപാട് സംവിധാനങ്ങള്‍ തുടങ്ങിയവ വഴിയെല്ലാം സഞ്ചാരികള്‍ക്ക് സാമ്പത്തിക ഇടപാടു നടത്താം.
ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, ജര്‍മനി
യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, ജര്‍മനി എന്നിവിടങ്ങളിലേക്കു പോകുന്ന ഇന്ത്യക്കാര്‍ക്ക് കൈവശം വയ്ക്കാവുന്ന പരമാവധി കറന്‍സി 10,000 യൂറോയാണ്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന ഈ രാജ്യങ്ങളില്‍, കൈവശം വയ്ക്കാവുന്ന കറന്‍സിയുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഒരുപോലെയാണ്. ഇതിലും കൂടുതല്‍ കൈവശമുണ്ടെങ്കില്‍ രാജ്യത്ത് പ്രവേശിക്കുമ്പോള്‍ത്തന്നെ പ്രത്യേകം അനുമതി വാങ്ങിയിരിക്കണം.
അമേരിക്ക
ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്കു പോവുന്നവര്‍ക്ക് ആർബിഐയുടെ നിർദേശം പ്രകാരം കൈവശം വയ്ക്കാവുന്നത് പരമാവധി 3,000 ഡോളറിന്റെ കറന്‍സിയാണ്. അതിനേക്കാൾ കൂടുതല്‍ പണം ചെക്കായോ കാര്‍ഡ്, ബാങ്ക് ട്രാന്‍സ്ഫര്‍ മാര്‍ഗങ്ങളിലൂടെയോ കൊണ്ടുപോവേണ്ടി വരും. നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ തടയാനാണ് ഇതെന്നാണ് വിശദീകരണം.
കാനഡ
ഇന്ത്യയില്‍നിന്ന്, പ്രത്യേകിച്ച് കേരളത്തില്‍നിന്ന് കുടിയേറ്റക്കാരുടെ ഒഴുക്കുണ്ടായിരുന്ന രാജ്യമാണ് കാനഡ. 10,000 കനേഡിയന്‍ ഡോളറാണ് ഒരു ഇന്ത്യക്കാരന് കാനഡയിലേക്കു പോകുമ്പോള്‍ കയ്യിൽ കരുതാവുന്നത്. അതിലേറെയുണ്ടെങ്കില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കും.
തായ്‌ലന്‍ഡ്
വിനോദസഞ്ചാരികളുടെ വരവിനെ പ്രോത്സാഹിപ്പിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളിലൊന്നാണ് തായ്‌ലന്‍ഡ്. അവരുടെ ജിഡിപിയുടെ 18 ശതമാനത്തോളം വിനോദ സഞ്ചാരത്തില്‍ നിന്നുള്ള വരുമാനമാണ്. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് കൈവശം വയ്ക്കാവുന്ന പരമാവധി പണത്തിന് തായ്ലൻഡും പരിധിവച്ചിട്ടുണ്ട്. വ്യക്തികളുടെ കൈവശം കുറഞ്ഞത് 10,000 തായ് ബക്തും കുടുംബങ്ങളുടെ കൈവശം 20,000 ബക്തും കരുതാം. എന്നാല്‍ പരമാവധി കൈവശം വയ്ക്കാവുന്ന കറന്‍സി അരലക്ഷം തായ് ബക്ത് ആയും നിജപ്പെടുത്തിയിരിക്കുന്നു.
യുണൈറ്റഡ് കിങ്ഡം
ബ്രിട്ടനിലേക്കെത്തുന്ന വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും 10,000 പൗണ്ടാണ് പരമാവധി കൈവശം വയ്ക്കാവുന്നത്. ബ്രിട്ടനിലെത്തുമ്പോള്‍ത്തന്നെ കൈവശമുള്ള കറന്‍സിയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുകയും നിശ്ചിത പരിധിക്കു മുകളില്‍ പണമുണ്ടെങ്കില്‍ നടപടികള്‍ നേരിടേണ്ടി വരികയും ചെയ്യും.
ഓസ്ട്രേലിയ
സഞ്ചാരികള്‍ക്ക് കൈവശം വയ്ക്കാവുന്ന കറന്‍സിയുടെ കാര്യത്തില്‍ ഓസ്‌ട്രേലിയയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരമാവധി കൈവശം വയ്ക്കാവുന്ന തുക 10,000 ഓസ്‌ട്രേലിയന്‍ ഡോളറാണ്. ഇതിലേറെ കയ്യിലുണ്ടെങ്കില്‍ അനുമതി വാങ്ങേണ്ടതുണ്ട്.
നേപ്പാള്‍
ഇന്ത്യൻ സഞ്ചാരികൾ ധാരാളമെത്തുന്ന രാജ്യമാണ് നേപ്പാള്‍. ഇന്ത്യക്കാര്‍ക്ക് പരമാവധി 25,000 രൂപയാണ് നേപ്പാളിലേക്കു പോവുമ്പോള്‍ കറന്‍സി രൂപത്തില്‍ കൈവശം വയ്ക്കാനാവുക. 100 രൂപയേക്കാള്‍ വലിയ കറന്‍സി കൂട്ടത്തില്‍ ഉണ്ടാവാനും പാടില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവാണ് നേപ്പാളി രൂപയ്ക്ക്. നൂറ് ഇന്ത്യന്‍ രൂപ നല്‍കിയാല്‍ 160 നേപ്പാളി രൂപ ലഭിക്കും.
ഭൂട്ടാന്‍
ഇന്ത്യന്‍ കറന്‍സി വലിയ തോതില്‍ സ്വീകരിക്കപ്പെടുന്ന അയല്‍രാജ്യങ്ങളിലൊന്നാണ് ഭൂട്ടാന്‍. എന്നാല്‍ 500 രൂപയോ അതിലും മുകളില്‍ മൂല്യമുള്ളതോ ആയ കറന്‍സികള്‍ സഞ്ചാരികള്‍ കൈവശം വയ്ക്കാന്‍ പാടില്ല. ഇന്ത്യന്‍ രൂപയുടെ മൂല്യത്തിന് ഏതാണ്ട് സമാനമാണ് ഭൂട്ടാനീസ് പണത്തിന്റെ മൂല്യം. വിനിമയത്തിലെ ആശയക്കുഴപ്പം കുറയ്ക്കാനാണ് ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ കൊണ്ടുവരുന്നതിന് ഭൂട്ടാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ദുബായ്
അനധികൃത സാമ്പത്തിക ഇടപാടുകള്‍ തടയാന്‍ ദുബായും സഞ്ചാരികള്‍ കൈവശം വയ്ക്കാവുന്ന പണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ലക്ഷം യുഎഇ ദിര്‍ഹമാണ് ദുബായിലേക്കെത്തുന്ന ഇന്ത്യക്കാര്‍ക്ക് പരമാവധി കൈവശം വയ്ക്കാവുന്ന പണം. ഇതിലേറെ പണം കൈവശം വയ്ക്കുന്നുണ്ടെങ്കില്‍ കാര്യ കാരണ സഹിതം അധികൃതരില്‍നിന്നു സമ്മതം വാങ്ങണം.