ADVERTISEMENT

ജലഗതാഗതത്തിൽ പുതിയ മാതൃക സമ്മാനിച്ച കൊച്ചി വാട്ടർ മെട്രോയ്ക്ക് ഇന്ന് ഒന്നാം പിറന്നാളാണ്. ഒരു വർഷം കൊണ്ട് 19.72 ലക്ഷം ആളുകൾ വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. രണ്ടും റൂട്ടുകളും  ഒമ്പതു ബോട്ടുകളുമായി തുടങ്ങിയ സർവീസ്. ഒരു വർഷം പിന്നിടുമ്പോൾ കാക്കനാട്– വൈറ്റില റൂട്ടിലും ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ, ഫോർട്ടുകൊച്ചി ടെർമിനലുകളിലേക്കും നീളുന്നു.  

ഫോർട്ടു കൊച്ചി – ഹൈക്കോടതി ജംഗ്ഷൻ

ഏപ്രിൽ 21 മുതലാണ് ഫോർട്ട് കൊച്ചിയിലേക്ക് വാട്ടർമെട്രോയുടെ ഏറ്റവും പുതിയ സർവീസ് ആരംഭിച്ചത്. ഇത് വിനോദസഞ്ചാരികൾക്കും പതിവു യാത്രക്കാർക്കും വളരെ ഉപകാരപ്രദമാണ്. ഗതാഗത കുരുക്കിൽപ്പെടാതെ ഫോർട്ട് കൊച്ചിയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം എന്നതാണ് ഹൈലൈറ്റ്. ഹൈക്കോടതി ജംഗ്ഷൻ ടെർമിനലിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ്.

ഫോർട്ട് കൊച്ചി ടെർമിനലിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായത് അടുത്തിടെയാണ്. പതിനാലാമത്തെ ബോട്ട് കൊച്ചിൻ ഷിപ്പ് യാർഡ് കൈമാറിയിരുന്നു. ഈ ബോട്ടിന്റെയും ടിക്കറ്റിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയൽ റൺ പൂർത്തിയായതോടെയാണ് ഫോർട്ട് കൊച്ചി ടെർമിനലിൽ നിന്ന് സർവീസ് തുടങ്ങുന്നത്. 20 മിനിറ്റു മുതൽ 30 മിനിറ്റു വരെയുള്ള ഇടവേളകളിൽ ഹൈക്കോടതി ജംഗ്ഷൻ - ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്താനാണ് നിലവിലെ തീരുമാനം. 

fort-kochi-water-metro

ഏറെ പ്രത്യേകതകൾ ഉള്ള ഫോർട്ട് കൊച്ചി ടെർമിനൽ

കടലിനോട് ചേർന്ന് കപ്പൽ ചാലിനരികെ ആയതിനാൽ മറ്റു ടെർമിനലുകളിലെ പോണ്ടൂണുകളിൽ നിന്ന് വ്യത്യസ്തമാണ് ഫോർട്ട് കൊച്ചിയിലേത്. പോണ്ടൂണുകൾ നിർമിച്ചിട്ടുള്ളത് ഒരു മീറ്റർ വീതം വ്യാസമുള്ള ആറു പൈലുകളിലാണ്. മറ്റുള്ളവയെ അപേക്ഷിച്ച് ഈ പോണ്ടൂണുകൾക്ക് ആഴം കൂടുതലാണ്. ഓളങ്ങളെ പ്രതിരോധിക്കാൻ കഴിയും വിധം പ്രത്യേകം രൂപകൽപന ചെയ്തതാണ് ഇവിടുത്തെ പോണ്ടൂണുകൾ. കൂടാതെ മറൈൻ പ്ലാറ്റ് ഫോം നിർമിച്ചിരിക്കുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകിയാണ്. ടെർമിനലിന്റെ അകം ഫോർട്ട് കൊച്ചിയുടെ പൈതൃകം ഒട്ടും ചോരാതെയാണ് നിർമിച്ചിരിക്കുന്നത്.

വിവിധ ഭാഷകളിൽ ദിശാ സൂചികകൾ

നിരവധി വിനോദസഞ്ചാരികൾ എത്തുന്ന സ്ഥലമായതിനാൽ വിവിധ ഭാഷകളിൽ ദിശാ സൂചികകളും മറ്റു അറിയിപ്പുകളും ഉണ്ട്. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ്, ജർമൻ, ഫ്രഞ്ച് ഭാഷകളിലാണ് പ്രധാനമായും നിർദ്ദേശങ്ങളും അറിയിപ്പുകളും മറ്റും. ടെർമിനലിന്റെ പരിസരങ്ങൾ നവീകരിച്ചത് ഏകദേശം രണ്ടു കോടി രൂപ ചെലവഴിച്ചാണ്. ബീച്ചിലെ നടപ്പാത കൊച്ചി മെട്രോ നവീകരിച്ചു. 116 വഴി വിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും മാറ്റി സ്ഥാപിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി.

സാധാരണക്കാർക്ക് താങ്ങാവുന്ന യാത്രാനിരക്ക്

കൊച്ചി വാട്ടർ മെട്രോയുടെ യാത്രാനിരക്ക് 20 രൂപ മുതൽ 40 രൂപ വരെയാണ്. എന്നാൽ, യാത്രാ പാസുകൾ ഉപയോഗിച്ച് പത്തു രൂപ നിരക്കിൽ വരെ കൊച്ചി വാട്ടർ മെട്രോയിൽ സ്ഥിരം യാത്രികർക്ക് സഞ്ചരിക്കാം. ബസിൽ സൌത്ത് ചിറ്റൂരിൽ നിന്നും ഹൈക്കോടതിയിലേക്ക് എത്താൻ 18 രൂപ വേണം. എന്നാൽ, കൊച്ചി വാട്ടർ മെട്രോയുടെ പാസ് ഉപയോഗിച്ച് പത്തു രൂപയ്ക്ക് പൊതുജനങ്ങൾക്ക് ഇതേ ദൂരത്തേക്ക് യാത്ര ചെയ്യാം. കുമ്പളം, പാലിയംതുരുത്ത്, വില്ലംഗ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമ്മാണവും അതിവേഗം പുരോഗമിക്കുകയാണ്. രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ഏഴു മണി വരെയാണ് വാട്ടർ മെട്രോയുടെ സർവീസ്.

kochi-water-metro-1

നിലവിൽ ഫോർട്ട് കൊച്ചി കൂടാതെ എട്ടു ടെർമിനലുകളാണ് കൊച്ചി വാട്ടർ മെട്രോയ്ക്ക് ഉള്ളത്. വൈറ്റില, ഹൈക്കോടതി,വൈപ്പിൻ, കാക്കനാട്, ബോൾഗാട്ടി, സൌത്ത് ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ എന്നിവയാണ് ആ മെട്രോ സ്റ്റേഷനുകൾ. അതേസമയം, വാട്ടർ മെട്രോ ടെർമിനലുകളിലേക്ക് എത്തുന്നതിനും വാട്ടർ മെട്രോ ടെർമിനലിൽ നിന്ന് തിരികെ പോകുന്നതിനും ഫസ്റ്റ് ആൻഡ് ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി നിലവിലുള്ളതിലും മികച്ചതാക്കാനാണ് ശ്രമം. കൂടുതൽ ബോട്ടുകൾ ലഭ്യമാകുന്നതിന് അനുസരിച്ച് വിനോദസഞ്ചാരികൾക്ക് പ്രത്യേകം ട്രിപ്പുകൾ ക്രമീകരിക്കുന്നതും വാട്ടർ മെട്രോ പരിഗണിക്കുന്നുണ്ട്.

English Summary:

Kochi's Water Metro Turns One: A Revolutionary Year of Seamless Travel for 19.72 Lakh Passengers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com