ചില കഥകളുണ്ട് ഒരു വായനയ്ക്ക് മുകളിലൂടെ ഒരു ലോകത്തെ വരച്ചിടും. അതിൽ എല്ലാമുണ്ടാകും, സമൂഹം കാണുന്ന കാഴ്ചകൾ, ജീവിതങ്ങൾ, അനുഭവങ്ങൾ.... ദേവദാസ് വി എം സമകാലീക കഥകളുമായി സംവദിക്കുന്ന എഴുത്തുകാരനാണ്, അപ്പോൾ അദ്ദേഹത്തിന്റെ കൃതികളിൽ പുതിയ വായനകളും പുത്തൻ ചിന്തകളും ഉണ്ടാകാതെ പറ്റില്ലല്ലോ!
ഏഴു കഥകളുടെ സമാഹാരമാണ് ദേവദാസിന്റെ "അവനവൻ തുരുത്ത്" എന്ന പുസ്തകം. ഒന്നും ചെറുകഥകളല്ല എന്നതാണ് ഈ കഥകളെ വ്യത്യസ്തമാക്കുന്നത്. ഒരു നീണ്ട കഥയുടെയും ചെറുകഥയുടെയും മധ്യത്തിലിങ്ങനെ ജീവിതത്തെ കോറി വരയ്ക്കുന്ന അനുഭവങ്ങളുടെ നിലാവെളിച്ചവുമായി അവ നിരന്നിരിക്കുന്നു. നിഗൂഡമായ ഒരു അനുഭവവും വായനയ്ക്കപ്പുറം ചിന്തിയ്ക്കാനുള്ള ആർജ്ജവവും വായനക്കാർക്ക് കഥകൾ നൽകുന്നുമുണ്ട്.
കുളവാഴ എന്ന ചെറുകഥ പറയാനാഗ്രഹിക്കുന്ന ഒരു ഇടം സ്ത്രീകളുടെ മനസിന്റെ ഇടപെടീലുകളെ കുറിച്ചാണ്. മെയിൽഷോവനിസത്തിന്റെ മര്യാദയുടെയും അതിന്റെ ലംഘനങ്ങളെയും പറയുമ്പോൾ തന്നെ ഒരു സ്ത്രീയുടെ അതിജീവനത്തിന്റെയും സ്വയം തീരുമാനങ്ങളുടെയും അന്തസത്ത ചോരാത്ത കഥയും കുളവാഴ പറയുന്നുണ്ട്. ഒരു സ്ത്രീജീവിതത്തിൽ സംഭവിയ്ക്കാൻ സാധ്യതപ്പെടാത്ത ഒരു കഥ, പക്ഷെ പലപ്പോഴും സംഭവബഹുലമായ ജീവിതത്തിൽ അതിന്റെ സാന്നിധ്യം തള്ളിക്കളയാനുമാകുന്നില്ല.
പ്രണയം, ലൈംഗികത, ഗർഭം, അബോർഷൻ, കൊട്ടേഷൻ, തുടങ്ങി എല്ലാം വായിക്കപ്പെടുന്നത് ഒരു പെൺചിന്തയിലൂടെയാണ്. പ്രണയത്തിൽ നിന്നും ലഭിച്ച ഒരു കുഞ്ഞിനെ വയറ്റിൽ ചുമന്നു കൊണ്ട് ആ കുഞ്ഞിനോട് കഥ പറയുന്നത് പോലെയാണ് അവൾ താൻ നേരിട്ട ചതികളെ കുറിച്ചും താൻ കളിച്ച കളികളെ കുറിച്ചും ലോകത്തെ അറിയിക്കുന്നത്. മൂന്നു മാസമായ ഗർഭത്തെ ആരെയും അറിയിക്കാതെ കൊണ്ട് നടന്നെങ്കിലും അവസാനം അത് വളർച്ച കുറഞ്ഞത് കാരണം നഷ്ടപ്പെട്ടു പോകുമ്പോഴും അതിൽ തന്നെ തുടരാനാണ് അവളുടെ ആഗ്രഹം. ഓരോ കഥകളെയും ലോകത്തെയും കുറിച്ച് പറഞ്ഞു കൊടുത്ത് കുഞ്ഞിനെ മനഃപൂർവ്വം ലോകത്തിൽ നിന്ന് നിഷ്ക്രിയമാക്കിയ പോലെ ചിലപ്പോഴൊക്കെ വായന തോന്നിപ്പിക്കും.
ഒരു എട്ടു വയസ്സുകാരന്റെ കണ്ണുകളിലൂടെ ഒരു ചരിത്രം പറഞ്ഞു പോവുകയാണ് "ചാച്ച" എന്ന കഥ. പണ്ട് ജവഹർലാൽ നെഹ്‌റുവിനെ ആക്രമിക്കാൻ ശ്രമിച്ച ഒരു റിക്ഷാക്കാരനായ ബാബുറാവ് ലക്ഷ്മൺ കൊച്ചാലേ എന്നയാളുടെ കഥയാണിത്. എന്തായിരുന്നു അന്ന് സത്യത്തിൽ സംഭവിച്ചത്? ബാബുറാവ് ഒരിക്കലും നെഹ്‌റുവിനെ കൊല്ലണം എന്ന ആഗ്രഹത്തിലായിരുന്നില്ല ആ കത്തി അദ്ദേഹത്തിന് നേരെ ഓങ്ങിയത്, പകരം തന്റെ ബുദ്ധിമുട്ടുകളെ അദ്ദേഹത്തിന് മനസ്സിലാക്കിക്കൊണ്ടുക്കുക എന്ന ലക്ഷ്യത്തിൽ മാത്രമായിരുന്നു, ഇതിനൊക്കെ ഒരേയൊരു തെളിവും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു മാത്രമാകുമ്പോൾ അദ്ദേഹം തെളിവ് കൊടുകയാണ് വരാതിരുന്ന സാഹചര്യത്തിൽ ശിക്ഷ ബാബുറാവുവിന് ലഭിക്കേണ്ടത് തന്നെയെന്നാണ് കോടതി ഭാഷ്യം. അപ്പോഴും ആരും മനസ്സിലാക്കുന്നില്ല, എന്താണ് അയാളുടെ യാഥാർത്ഥ ലക്ഷ്യമെന്ന്. കഥയും ബാബുറാവുവിനെ നിഗൂഢത കൊണ്ട് അടച്ചു വച്ചിരിക്കുകയാണ്. അയാൾ ഏക ആശ്രയമായ ഒരു കുടുംബത്തിന്റെ ഏറ്റവും ഇളയ കണ്ണിയുടെ കണ്ണിലൂടെ ചരിത്രം മറന്ന ഒരു കഥയെ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് ദേവദാസ് ഈ കഥയിൽ.
ഒരുപക്ഷേ കഥാസമാഹാരത്തിൽ മരണത്തോട് ആഭിമുഖ്യമുള്ള കഥകൾ ഒന്നിലധികമുണ്ട്. അത്തരം കഥകളോട് എഴുത്തുകാരന് പ്രത്യേകം മമതയുള്ളത് പോലെ ചിലപ്പോൾ വായനയിൽ തോന്നിപ്പിക്കാം. കൊല്ലലിന്റെ കല എന്നതിലേക്ക് ഇറങ്ങിപ്പോക്കാണ് നാടകാന്തം എന്ന കഥ. ഒരുപക്ഷെ മരണം എന്നത് കല എന്നതിനേക്കാൾ എന്തുകൊണ്ട് അയാൾ കൊല്ലപ്പെട്ടു എന്നതിനെ കുറിച്ച് പറയുന്നതിനോടും എഴുത്തുകാരന് ബുദ്ധിമുട്ടുകളില്ല, പക്ഷേ ആ കാരണം ഉറപ്പായും സാമൂഹികമായിരിക്കണം, മറ്റൊരു കോണിൽ നിന്ന് നോക്കുമ്പോൾ മാനുഷികവുമായിരിക്കണം. മരണം ഒരിക്കലും എളുപ്പത്തിലുള്ള നിർവചനങ്ങൾക്ക് വിധേയമല്ലെന്നു ദേവദാസ് ഈ കഥയിൽ പറയുന്നു. ഒരു മരണത്തിനോട് ബന്ധപ്പെടുത്തി എത്രയോ മനുഷ്യരുണ്ട്. എബ്രഹാം ലിങ്കന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു നടന്ന മറ്റു ചില സംഭവങ്ങളിലേയ്ക്കും കഥ കൊണ്ട് പോകുന്നുണ്ട്. പരസ്പരം ബന്ധപ്പെട്ട അവയിങ്ങനെ നെടുനീളത്തിൽ കിടക്കുന്ന അനുഭവം നാടകാന്തം എന്ന കഥയിലും കണ്ടെടുക്കാം.
മരണത്തിന്റെ മറ്റൊരു ഭ്രമിപ്പിക്കുന്ന അനുഭവമാണ് പുസ്തകത്തിന്റെ പേരിലെ "അവനവൻ തുരുത്ത്" എന്ന കഥ. പ്രതികാരത്തിന്റെ കഥയ്ക്ക് മുകളിലൂടെ വിഭ്രമമായ ജീവിതത്തിന്റെ നെഞ്ചിടിപ്പുകളും മരണത്തോടൊപ്പം ഇവിടെ കടന്നു വരുന്നു. ഏകാന്തതയും പേടിയും മരണവും എല്ലാം ഒന്നിന് പിറകിൽ ഒന്നായി കൂടുകൂട്ടുന്നുണ്ട് അവനവൻ തുരുത്ത് എന്ന കഥയിൽ. ഐസക്കിന്റെ ജീവിതം പോലും നഷ്ടപ്പെടുത്തിയ അനുഭവങ്ങൾ നൽകുന്ന വ്യക്തിയോടുള്ള അയാളുടെ പ്രതികാരം മരണത്തിന്റെ രൂപത്തിൽ അയാൾക്ക് നൽകാൻ ഐസക്ക് തീരുമാനിക്കുന്നുണ്ട്. അങ്ങനെ അയാൾക്ക് തോന്നിപ്പിക്കുന്നതുതന്നെ ജീവിതം അയാൾക്ക് നൽകിയ നിവൃത്തികേടുകൊണ്ടാണ്. പക്ഷെ മരണം അർഹിക്കുന്നവനെ പോലും വെറുതെ വിടുന്ന സ്വാഭാവികത മരണം എന്നത് കൊണ്ട് പോലും അയാൾക്ക് നന്മയുണ്ടാകരുത് എന്ന് കരുതിയിട്ടാകുമോ?
പ്രണയവും മനഃശാസ്ത്രവും ഇഴപിരിച്ച ആഗ്രഹസ്തം എന്ന കഥയും നരകസങ്കല്പങ്ങളെ കുറിച്ച് പറയുന്ന നഖശിഖാന്തവും എല്ലാം പറയുന്നത് അത്ര നിസ്സാരമല്ലാത്ത ഒരു കഥാവഴിയെ കുറിച്ചാണ്. ചില വെളിപാടുകളാണ് ഓരോ കഥയിലൂടെയും എഴുത്തുകാരൻ നൽകുന്നത്. മരണത്തിന്റെയും ജീവിതത്തിന്റെയും പ്രണയത്തിന്റെയും നിഗൂഡതയും ഭയപ്പാടുകളും ഏകാന്തതയും ഇവിടെ വിഷയമാകുന്നു. എല്ലാവരിലും എല്ലാകാലത്തും ഇത് അനുഭവപ്പെടുന്നു എന്നതുകൊണ്ട് നെഞ്ചിൽ പറ്റിച്ചേർന്നു ഏതോ ഒരു ഓർമ്മ പോലെ ഒരു കഥയെങ്കിലും ഒരാളെയെങ്കിലും നോവിക്കാതെയിരിക്കില്ല.