Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാത്രിയിൽ കൊഴിഞ്ഞ പൂവ്

Rathriyil-kozhinja-poovu

വാക്കുകള്‍ക്കു നൂറ് മാര്‍ക്കും,

കര്‍മ്മത്തിലെ സംപൂജ്യരും.

ദാരുണക്കാഴ്ചകൾക്ക് മുന്‍പില്‍

കൈകെട്ടി നില്‍ക്കുന്ന,

'അയ്യോ'യെന്ന് കരയുന്ന,

വിലാപകവികള്‍ മാത്രം നാം.

ഇന്നലെ കൊഴിഞ്ഞുപോയി...

ഒരു പെൺപൂവ്.

ഇതള്‍ നിറയെ നിറമുള്ള,

നിറങ്ങളാല്‍ ചന്തമുള്ള,

സുന്ദരിപ്പൂവ്‌;

പോയരാത്രിയില്‍ കൊഴിഞ്ഞു പോയി.

സന്ധ്യക്ക്‌ പുറപ്പെട്ടു; വീട്ടിലേക്ക്,

സന്ധ്യ കഴിഞ്ഞു, രാത്രിയായി...

നീളന്‍ വണ്ടിയില്‍ ആളൊഴിഞ്ഞു,

ഇറങ്ങാന്‍ നേരമായി.

പെട്ടെന്നിരുട്ടില്‍ തെളിയുന്നു

ഒരപരിചിത മുഖം.

തള്ളിയിട്ടു, കവര്‍ന്നെടുത്തു...

പെണ്ണിന്‍ മാനവും, ജീവനും.

ആ ഒന്നരക്കയ്യന്‍ ചാമി.

കൈകെട്ടി കൂട്ടുനിന്നു;

സഹയാത്രികർ.

പിന്നെ മൃതിയടഞ്ഞോന്ന് ഗന്ധം പിടിച്ചു;

കഥയിലെ കരടിയെ പോലെ.

എനിക്ക് തെറ്റി, എനിക്ക് തെറ്റി

ഒറ്റക്കണ്ണനും, ഒന്നരക്കയ്യനും

പൂര്‍ണനെക്കാള്‍ മെച്ചമെന്ന

എന്‍റെ തോന്നല്‍, എനിക്ക് തെറ്റി.

വംശനാശം; സിംഹവാലൻ കുരങ്ങനോ?

അതോ, വാലില്ല കുരങ്ങനോ?

വെള്ളം വറ്റിവരണ്ടത് പുഴയിലോ?

അതോ നമ്മുടെ മിഴിയിലോ?

പെണ്ണെ, കരുതുക കൈയിലൊരു തുപ്പാക്കിയും,

വലിച്ചു കൊള്ളുക കാഞ്ചിയവന്റെ നെഞ്ചിനുനേരെയും.

കാക്കാന്‍ ഭൂമിമലയാളത്തില്‍ ആരുമില്ല;  

നിനക്ക് നീ മാത്രം... നിനക്ക് നീ മാത്രം...

കാക്കേണ്ടവര്‍ 'പീഡന' കഥയിലെ നായകർ

ബാക്കി ഞങ്ങളോ; വെറും കവികള്‍.

കൈകെട്ടി നില്‍ക്കുന്ന,

'അയ്യോ' എന്ന് കരയുന്ന,

വിലാപകവികള്‍ മാത്രം.

Malayalam Short StoriesMalayalam literature interviews,Malayalam Poems 

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.