വാക്കുകള്‍ക്കു നൂറ് മാര്‍ക്കും,
കര്‍മ്മത്തിലെ സംപൂജ്യരും.
ദാരുണക്കാഴ്ചകൾക്ക് മുന്‍പില്‍
കൈകെട്ടി നില്‍ക്കുന്ന,
'അയ്യോ'യെന്ന് കരയുന്ന,
വിലാപകവികള്‍ മാത്രം നാം.
ഇന്നലെ കൊഴിഞ്ഞുപോയി...
ഒരു പെൺപൂവ്.
ഇതള്‍ നിറയെ നിറമുള്ള,
നിറങ്ങളാല്‍ ചന്തമുള്ള,
സുന്ദരിപ്പൂവ്;
പോയരാത്രിയില്‍ കൊഴിഞ്ഞു പോയി.
സന്ധ്യക്ക് പുറപ്പെട്ടു; വീട്ടിലേക്ക്,
സന്ധ്യ കഴിഞ്ഞു, രാത്രിയായി...
നീളന്‍ വണ്ടിയില്‍ ആളൊഴിഞ്ഞു,
ഇറങ്ങാന്‍ നേരമായി.
പെട്ടെന്നിരുട്ടില്‍ തെളിയുന്നു
ഒരപരിചിത മുഖം.
തള്ളിയിട്ടു, കവര്‍ന്നെടുത്തു...
പെണ്ണിന്‍ മാനവും, ജീവനും.
ആ ഒന്നരക്കയ്യന്‍ ചാമി.
കൈകെട്ടി കൂട്ടുനിന്നു;
സഹയാത്രികർ.
പിന്നെ മൃതിയടഞ്ഞോന്ന് ഗന്ധം പിടിച്ചു;
കഥയിലെ കരടിയെ പോലെ.
എനിക്ക് തെറ്റി, എനിക്ക് തെറ്റി
ഒറ്റക്കണ്ണനും, ഒന്നരക്കയ്യനും
പൂര്‍ണനെക്കാള്‍ മെച്ചമെന്ന
എന്‍റെ തോന്നല്‍, എനിക്ക് തെറ്റി.
വംശനാശം; സിംഹവാലൻ കുരങ്ങനോ?
അതോ, വാലില്ല കുരങ്ങനോ?
വെള്ളം വറ്റിവരണ്ടത് പുഴയിലോ?
അതോ നമ്മുടെ മിഴിയിലോ?
പെണ്ണെ, കരുതുക കൈയിലൊരു തുപ്പാക്കിയും,
വലിച്ചു കൊള്ളുക കാഞ്ചിയവന്റെ നെഞ്ചിനുനേരെയും.
കാക്കാന്‍ ഭൂമിമലയാളത്തില്‍ ആരുമില്ല;
നിനക്ക് നീ മാത്രം... നിനക്ക് നീ മാത്രം...
കാക്കേണ്ടവര്‍ 'പീഡന' കഥയിലെ നായകർ
ബാക്കി ഞങ്ങളോ; വെറും കവികള്‍.
കൈകെട്ടി നില്‍ക്കുന്ന,
'അയ്യോ' എന്ന് കരയുന്ന,
വിലാപകവികള്‍ മാത്രം.
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.