‘വാർ പോൺ'? ജർമൻകാർക്കും അപ്രീതി; നാല് ഓസ്കാറിൽ ഒതുങ്ങി ‘ഓൾ ക്വയറ്റ് ഓൺ ദി വേസ്റ്റേൺ ഫ്രണ്ട്’
Pic - 1 ‘ഓള്‍ ക്വയറ്റ് ഓൺ ദി വേസ്റ്റേൺ ഫ്രണ്ടി’ൽ നിന്നുള്ള ദൃശ്യം (Netflix) Pic 2 ഫീലിക്സ് കാമെറെർ, ‘ഓള്‍ ക്വയറ്റ് ഓൺ ദി വേസ്റ്റേൺ ഫ്രണ്ടി’ൽ (Netflixt) Pic 3, 4, 5, 6 - ‘ഓള്‍ ക്വയറ്റ് ഓൺ ദി വേസ്റ്റേൺ ഫ്രണ്ടി’ൽ നിന്നുള്ള ദൃശ്യങ്ങൾ ഓൾ ക്വയറ്റ് ഓൺ ദി വേസ്റ്റേൺ ഫ്രണ്ടി’നു വേണ്ടി
Pic - 1 ‘ഓള്‍ ക്വയറ്റ് ഓൺ ദി വേസ്റ്റേൺ ഫ്രണ്ടി’ൽ നിന്നുള്ള ദൃശ്യം (Netflix) Pic 2 ഫീലിക്സ് കാമെറെർ, ‘ഓള്‍ ക്വയറ്റ് ഓൺ ദി വേസ്റ്റേൺ ഫ്രണ്ടി’ൽ (Netflixt) Pic 3, 4, 5, 6 - ‘ഓള്‍ ക്വയറ്റ് ഓൺ ദി വേസ്റ്റേൺ ഫ്രണ്ടി’ൽ നിന്നുള്ള ദൃശ്യങ്ങൾ ഓൾ ക്വയറ്റ് ഓൺ ദി വേസ്റ്റേൺ ഫ്രണ്ടി’നു വേണ്ടി
Pic - 1 ‘ഓള്‍ ക്വയറ്റ് ഓൺ ദി വേസ്റ്റേൺ ഫ്രണ്ടി’ൽ നിന്നുള്ള ദൃശ്യം (Netflix) Pic 2 ഫീലിക്സ് കാമെറെർ, ‘ഓള്‍ ക്വയറ്റ് ഓൺ ദി വേസ്റ്റേൺ ഫ്രണ്ടി’ൽ (Netflixt) Pic 3, 4, 5, 6 - ‘ഓള്‍ ക്വയറ്റ് ഓൺ ദി വേസ്റ്റേൺ ഫ്രണ്ടി’ൽ നിന്നുള്ള ദൃശ്യങ്ങൾ ഓൾ ക്വയറ്റ് ഓൺ ദി വേസ്റ്റേൺ ഫ്രണ്ടി’നു വേണ്ടി
'ഓൾ ക്വയറ്റ് ഓൺ ദി വേസ്റ്റേൺ ഫ്രണ്ടി’നു വേണ്ടി തയാറെടുക്കുന്നതിനിടെ, കഥാപാത്രത്തിന്റെ പൂർണതയ്ക്കായുള്ള കായിക പരിശീലനം മാത്രമല്ല, ഒന്നാം ലോകമഹായുദ്ധം നടക്കുന്ന കാലത്തെ പട്ടാളക്കാരുടെ മാനസികാവസ്ഥയും അഭിനേതാക്കൾ മനസ്സിലാക്കണമായിരുന്നു. താൻ അതിനായി ചെയ്ത് അക്കാലത്തെ സൈനികരുടേതായി ഓൺലൈൻ ആർക്കൈവിൽ ലഭ്യമായ 2,000–ത്തോളം കത്തുകൾ വായിക്കുകയാണെന്ന് പ്രധാന കഥാപാത്രമായ പോൾ ബാമറെ അവതരിപ്പിച്ച ഫീലിക്സ് കാമെറെർ പറഞ്ഞിട്ടുണ്ട്. മറ്റൊരു അഭിമുഖത്തിൽ ഫീലിക്സ് പറയുന്നത്, രണ്ടര വർഷം മുമ്പ് കോവിഡ് കാലത്ത് ഈ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോൾ യുക്രെയ്നിൽ ഒരു യുദ്ധം വരുന്നു എന്ന് ആരും കരുതിയില്ല എന്നാണ്. ചെറുപ്പക്കാരാണ് ചിത്രം കാണേണ്ടതെന്നും യുദ്ധത്തിന്റെ നിരർഥകത അവർക്ക് ബോധ്യപ്പെടണമെന്നും ഫീലിക്സ് പറയുന്നു. ബാഫ്റ്റ പുരസ്കാരങ്ങൾ വാരിക്കൂട്ടിയതിനു പുറമെ ഇത്തവണത്തെ ഓസ്കാറിൽ ഒമ്പത് നോമിനേഷനുകളായിരുന്നു ചിത്രത്തിന് ലഭിച്ചത്. മികച്ച രാജ്യാന്തര ചലച്ചിത്രം, സംഗീതം, ഛായാഗ്രഹണം, പ്രൊഡക്‌ഷൻ ഡിസൈൻ തുടങ്ങിയവയുമായി ‘ഓൾ ക്വയറ്റ് ഓൺ ദി വേസ്റ്റേൺ ഫ്രണ്ട്’ ഭേദപ്പെട്ട പ്രകടനമാണ് ഓസ്കാറിൽ കാഴ്ചവച്ചത്. എന്നാൽ മികച്ച ചിത്രം, സംവിധാനം, നടി, തിരക്കഥ, എഡിറ്റിങ് തുടങ്ങിയ അവാർഡുകളെല്ലാം പോൾ റോജേഴ്സിന്റെ ‘എവിരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്’ വാരിക്കൂട്ടിയപ്പോൾ ഏറെ പ്രതീക്ഷിക്കപ്പെട്ട ‘ഓൾ ക്വയറ്റ് ഓൺ ദി വേസ്റ്റേൺ ഫ്രണ്ട്’ ഏതാണ്ട് അപ്രസക്തമായി എന്നു പറയാം. എന്തുകൊണ്ടായിരിക്കാം അത്?
∙ നേട്ടം ‘യുദ്ധവിരുദ്ധ’ ചിത്രത്തിന്
മികച്ച ഒരു യുദ്ധവിരുദ്ധ ചിത്രം എന്ന പ്രതീതിയോടെയാണ് നേരത്തെ ബാഫ്റ്റയിൽ ചിത്രം ഏഴു പുരസ്കാരങ്ങൾ േനടിയത്. അതുകൊണ്ടു തന്നെ ചിത്രം ഏതാനും ഓസ്കർ പുരസ്കാരങ്ങൾ നേടുമെന്ന് ഉറപ്പായിരുന്നു. യുദ്ധരംഗത്ത് തങ്ങൾ തന്നെ നിൽക്കുന്നു എന്ന പ്രതീതി കാഴ്ചക്കാർക്ക് ഉണ്ടാക്കുന്നതിൽ വിജയിച്ച ചിത്രമാണിത്. അത്രയേറെ മനോഹരമായ ദൃശ്യങ്ങളും ശബ്ദവും കാഴ്ചക്കാരെ പിടിച്ചിരുത്തും. യുദ്ധത്തിന്റെ എല്ലാ ഭീകരതയും മനസ്സിലാകുന്ന വിധത്തിൽ അത്രയേറെ സാങ്കേതിക തികവാണ് സിനിമയെ മെച്ചപ്പെട്ടതാക്കുന്നത്. നായകനായ പോൾ ബാമറെ അവതരിപ്പിച്ച ഫീലിക്സ് കാമെറെറുടെ അസാധ്യ അഭിനയ മുഹൂർത്തങ്ങൾ ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റാണ്. രാജ്യത്തിനു വേണ്ടി സ്വയം സമർപ്പിക്കണമെന്നും അതിനായി യുദ്ധം ചെയ്യാൻ ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ട് തുടങ്ങിയ കാൽപ്പനികമായ വാക്കുകളിൽ ഹരം കൊള്ളുന്ന, യുദ്ധത്തിൽ ഹീറോയാകുന്നത് സ്വപ്നം കാണുന്ന, തുടർന്ന് ഓരോ മിനിറ്റിലും നേരിടേണ്ടി വരുന്ന അതിഭീകരമായ വൈകാരികാവസ്ഥകളും യുദ്ധത്തിന്റെ കെടുതികളും അനുഭവിക്കുന്ന 17–കാരനെ അത്രമാത്രം കൈയടക്കത്തോടെയാണ് ഫീലിക്സ് അവതരിപ്പിച്ചിരിക്കുന്നത്. ഓസ്ട്രിയൻ തിയറ്റർ നടനായ ഫീലിക്സിന്റെ ആദ്യ സിനിമ കൂടിയായിരുന്നു ഇത്.
ഒരുപക്ഷേ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന ജർമൻ ചിത്രം എന്ന നിലയിലും ഇതിനെ കണക്കാക്കാം. എന്നാൽ ജർമനിയിൽ ഈ ചിത്രം അത്ര നല്ല രീതിയിലല്ല സ്വീകരിക്കപ്പെട്ടത്. ജർമനിയിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ടിട്ടുള്ള, മികച്ച യുദ്ധവിരുദ്ധ നോവലെന്നു കരുതപ്പെടുന്നതാണ് എറിക് മരിയ റിമാർക്കിയുടെ ‘ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി അതേ പേരിൽ എടുത്തിരിക്കുന്ന ചിത്രമാണിത്. ഹിറ്റ്ലറുടെ നാത്‌സി ജർമനിയിൽ നിരോധനം നേരിടുകയും കത്തിക്കുകയും ഉൾപ്പെടെ ചെയ്ത പുസ്തകങ്ങളിലൊന്നു കൂടിയാണിത്. ആധുനിക ജർമനിയിൽ പാഠ്യപദ്ധതിയിൽ പോലും ഉൾപ്പെടുത്തിയിട്ടുള്ള പുസ്തകം. ജർമൻ ഭാഷയിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട പുസ്തകം എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. യുദ്ധത്തിൽ സൈനികർ നേരിടുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളും യുദ്ധശേഷം തിരിച്ചു വന്നാലും സാധാരണ ജീവിതവുമായി പൊരുത്തപ്പെടാൻ അവർക്ക് കഴിയാത്തതുമെല്ലാമാണ് 1928–ൽ എഴുതപ്പെട്ട നോവലിന്റെ പ്രമേയം.
1930–ൽ നോവൽ ആദ്യമായി സിനിമയായി. 1979–ൽ വീണ്ടും സിനിമയാക്കിയിട്ടുണ്ട്. 1930–ലെ ചിത്രമാണ് പുസ്തകത്തോട് ഏറ്റവും നീതി പുലർത്തുന്നതും യുദ്ധത്തിന്റെ ഭീകരാവസ്ഥയും സൈനികരുടെ മാനസികാവസ്ഥയുമെല്ലാം നന്നായി ചിത്രീകരിക്കുന്നതെന്നും പറയുന്നവരുണ്ട്. ഒന്നാം ലോകമഹായുദ്ധത്തെ അക്ഷരാർഥത്തിൽ പുനരാവിഷ്കരിച്ചവയാണ് ഈ ചിത്രങ്ങൾ.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഓസ്കറിനു വേണ്ടി നിർമിക്കപ്പെട്ട ‘വാർ പോൺ’ ഇനത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണ് എഡ്വാർഡ് ബെർഗറിന്റേത് എന്ന വിമർശനം ഉയർന്നത്. ജർമൻ ഭാഷയിൽ എടുത്ത, കാഴ്ചാസുഖം നൽകുന്ന ഒരു ഹോളിവുഡ് ചിത്രം എന്നും വിമർശനമുയർന്നിരുന്നു. അതുപോലെ ചരിത്രപരമായി പല തെറ്റുകളും സിനിമ വരുത്തുന്നുണ്ടെന്ന് ചരിത്രകാരന്മാരും ആരോപിച്ചിരുന്നു.
ബെർഗർ എന്നെങ്കിലും ആ നോവൽ വായിച്ചിട്ടുണ്ടോ എന്നു പോലും സംശയമുണ്ട് എന്ന് വിമർശിച്ചവരുമുണ്ട്. ഇത്തരത്തിൽ ഓസ്കർ േനടാനുള്ള ഒരു ശ്രമം മാത്രമാണ് ഈ ചിത്രത്തിലുള്ളത് എന്നായിരുന്നു വിമർശനങ്ങൾ. ഒരു ഹോളിവുഡ് യുദ്ധ ചിത്രത്തിന് വേണ്ട ചേരുവകൾ ഒരുക്കി, അത് നന്നായി ചിത്രീകരിക്കുകയും സാങ്കേതികമായി മികച്ചതായിരിക്കുകയും ചെയ്തു എന്നതിനപ്പുറം പുസ്തകവുമായി ഇതിന് ബന്ധമൊന്നുമില്ല എന്നാണ് ബെർഗറിന്റെ ചിത്രത്തെക്കുറിച്ചു വന്ന നിരൂപണങ്ങളിലൊന്ന്.
∙ യുദ്ധമുഖത്തെ സൈനികന്റെ ജീവിതമോ ‘അവാർഡ് പടമോ’?
ക്രൂരനായ സൈനിക മേധാവിയുടെ നടപടികളിൽപ്പെട്ട് ജീവൻ നഷ്ടപ്പെടുന്ന പാവപ്പെട്ട, നിഷ്കളങ്കനായ സൈനികൻ എന്നതാണ് ബെർഗർ ചിത്രത്തിന്റെ ഹൈലൈറ്റ്. എന്നാൽ എന്താണ് യുദ്ധമെന്നും അതിന്റെ ഭീകരാവസ്ഥ എന്താണെന്നും പറയുന്നതാണ് നോവലിന്റെയും മുമ്പിറങ്ങിയ ചിത്രങ്ങളുടേയും പ്രത്യേകത. നോവലിൽ ഇല്ലാത്തതാണ് സിനിമയിൽ കാണിക്കുന്ന വെടിനിർത്തൽ ചർച്ചകളെ കുറിച്ചുള്ള കാര്യങ്ങൾ. അതുപോലെ, യുദ്ധത്തിനിടയിൽ വീട്ടിൽ വരുന്ന നായക കഥാപാത്രം നോവലിലും മറ്റ് സിനിമകളിലുമുണ്ട്. എന്നാൽ ബെർഗറിന്റെ സിനിമയിൽ ഇത്തരമൊരു രംഗമില്ല. അതിനു പകരം, നിഷ്കളങ്കമായ പ്രായത്തിൽ യുദ്ധത്തിൽ താൻ ഹീറോയാകും എന്ന വിചാരത്തോടെ എടുത്തുചാടുകയും ഒടുവിൽ സുഹൃത്തുക്കളും കൂട്ടത്തിലുള്ളവരുമെല്ലാം കൊല്ലപ്പെടുന്നതും ഓരോ സമയത്തും ജീവൻ നിലനിർത്താനായി മാത്രം കഷ്ടപ്പെടുകയും ചെയ്യുന്ന, വീടുകളിൽ തങ്ങളെ കാത്തിരിക്കുന്നവരെ ഓർത്ത് കണ്ണീരൊഴുക്കുന്ന, അവരുടെ ഓർമകളെക്കൊണ്ട് ജീവിക്കുന്ന, എല്ലായ്പ്പോഴും യുദ്ധമുഖത്തേക്ക് വലിച്ചെറിയപ്പെടുന്ന സൈനികന്റെ ജീവിതം എന്നതാണ് ബെർഗർ സിനിമയിൽ പറയുന്നത്. പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ആവശ്യമായ ചേരുവകൾ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത എന്നതാണ് പ്രധാന വ്യത്യാസമായി ചൂണ്ടിക്കാണിക്കാവുന്നത്.
2019-ൽ അൽഫോൻസോ കുറോൺസിന്റെ റോമ എന്ന ചിത്രത്തിലൂടെ നെറ്റ്ഫ്ലിക്സ് ആദ്യമായി ഓസ്കർ പുരസ്കാരം നേടിയിരുന്നു. അതിനു ശേഷമാണ് മറ്റൊരു ചിത്രം ഓസ്കർ പുരസ്കാരം നേടുന്നത്. 1930–ൽ ഇറങ്ങിയ ലൂയിസ് മൈൽസ്റ്റോണിന്റെ സിനിമയും രണ്ട് ഓസ്കാറുകൾ നേടുകയും വ്യാപകമായ നിരൂപക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്. മികച്ച പ്രൊഡക്ഷൻ, മികച്ച സംവിധായകൻ എന്നിവയ്ക്കായിരുന്നു പുരസ്കാരം. ലോകത്തുണ്ടായിട്ടുള്ള മികച്ച സിനിമകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താറുമുണ്ട് ഈ ചിത്രം. 1979–ൽ ഇറങ്ങിയ ചിത്രമാകട്ടെ ടി.വിയെ ഉദ്ദേശിച്ചുള്ളതായിരുന്നു. എമ്മി, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഈ ചിത്രം പക്ഷേ, കാര്യമായി പിന്നീട് ചർച്ചയായില്ല.
∙ രാജ്യത്തിനു വേണ്ടി മരിക്കണോ?
ന്യൂയോർക്ക് ടൈംസിലെ കോളമിസ്റ്റായ ജമെലെ ബൂയി തന്റെ ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്ന കാര്യം, എന്തുകൊണ്ടാണ് 1930–ലെ സിനിമ പുസ്തകത്തോടും പ്രമേയത്തോടും കൂടുതൽ അടുത്തു നിൽക്കുന്നത് എന്നാണ്. ‘‘രാജ്യത്തിനു വേണ്ടി മരിക്കാൻ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടോ? രാജ്യത്തിനു വേണ്ടി മരിക്കണമെങ്കിൽ മരിക്കാതിരിക്കുകയാണ് വേണ്ടത്’’, എന്ന പുസ്തകത്തിൽ പറയുന്ന കാര്യം 1930–ലേയും 1979–ലേയും ചിത്രത്തിലുണ്ടെങ്കിൽ ബെർഗറുടെ സിനിമ ഇത് ഒഴിവാക്കുന്നു എന്ന് അദ്ദേഹം പറയുന്നു. അതിനു പകരം, യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയാണ് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് നോവലിൽ ഇല്ല. ഇത് ബെർഗറിന്റെ സിനിമയ്ക്ക് ഒരു കഥ മികച്ച രീതിയിൽ പറയാൻ മാത്രമുള്ള സ്വാതന്ത്ര്യം കൊടുക്കുന്നു എന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിൽ ഒരു യുദ്ധവിരുദ്ധ സിനിമ എന്ന നിലയിൽ മികച്ച കാഴ്ചാനുഭവം നൽകുന്ന ഒന്നു തന്നെയാണ് ‘ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്’. ഓസ്കാറിനു വേണ്ടി ഒരു ക്ലാസിക്കൽ സിനിമ ഹോളിവുഡിലെ മുൻഗണനാക്രമങ്ങൾക്കനുസരിച്ച് മാറ്റിയെടുത്തതായിരുന്നു ബെർഗറിന്റേത് എന്നും പറയാം.
English Summary: Anti-War Movie 'All Quiet on the Western Front' bags four Oscar awards, including best international film