ശിവഗിരി തീർഥാടനം ഇന്ന് ഗവർണർ ഉദ്ഘാടനം ചെയ്യും

ശിവഗിരി തീർഥാടനത്തിനു ധർമപതാക ഉയർത്താനുള്ള കൊടിക്കയർ കളവംകോടം ശക്തീശ്വര ക്ഷേത്രത്തിൽ നിന്നു പദയാത്രയായി ശിവഗിരിയിൽ എത്തിച്ചപ്പോൾ. ചിത്രം: മനോരമ

വർക്കല∙ ശിവഗിരി തീർഥാടനം ഇന്നു 10നു ഗവർണർ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും. ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിക്കും. മന്ത്രി എ.കെ.ബാലൻ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി.വേണുഗോപാൽ എംപി, ബിജെപി സംസ്‌ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള തുടങ്ങിയവർ പ്രസംഗിക്കും. 12.30നു വിദ്യാഭ്യാസ– കൈത്തൊഴിൽ സമ്മേളനം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ അധ്യക്ഷനാകും.

3.30നു സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് ഡോ. ശശി തരൂർ എംപി. 6.30നു തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് ഈശ്വരഭക്തി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്നു പുലർച്ചെ പർണശാലയിലും ശാരദമഠത്തിലും മഹാസമാധിപീഠത്തിലും വിശേഷാൽ പൂജകൾ നടക്കും.. 7.30നു ധർമപതാകോദ്ധാരണം സ്വാമി പ്രകാശാനന്ദ നിർവഹിക്കും. തുടർന്നു വൈദികമഠത്തിൽ ജപയജ്ഞ ആരംഭത്തിനു സ്വാമി പരാനന്ദ നേതൃത്വം നൽകും.

പദയാത്രകളും പ്രയാണങ്ങളും സംഗമിച്ചു

വർക്കല∙ ശിവഗിരി തീർഥാടനത്തിലെ പദയാത്രകളും പ്രയാണങ്ങളും ശിവഗിരിയിൽ സംഗമിച്ചു. ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. തീർഥാടന നഗരിയിൽ ഉയർത്താനുള്ള ധർമപതാക കോട്ടയം എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ നിന്നെത്തിച്ചു.

ധർമപതാക ഉയർത്തുന്നതിനുള്ള കൊടിക്കയർ കളവംകോട് ശക്തീശ്വര ക്ഷേത്രത്തിൽ നിന്ന് ചേർത്തല മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തിലാണു കൊണ്ടുവന്നത്. തീർഥാടനത്തിനു തുടക്കമിട്ട ഇലവുംതിട്ട കേരള വർമ സൗധത്തിൽ (മൂലൂർ വസതി) നിന്നാണു ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹ രഥയാത്ര എത്തിയത്. ഘോഷയാത്രയിൽ വഹിക്കുന്ന ധർമ പതാകകൾ സേവനം യുഎഇ, ഗുരുദേവ സോഷ്യൽ സൊസൈറ്റി ബഹ്റൈൻ, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ബഹ്റൈൻ, കുവൈത്ത് സാരഥി എന്നിവടങ്ങളിൽ നിന്നും മഹാസമാധി മന്ദിര ഗുരുദേവ പ്രതിമയിൽ ചാർത്തുന്ന വസ്ത്രം ശ്രീലങ്കയിൽ നിന്നും എത്തിച്ചു.