ഏഷ്യൻ മീറ്റ്: ഇന്ത്യയ്ക്ക് രണ്ടാം സ്വർണം; ലോങ്ജംപിൽ മലയാളിത്തിളക്കം

പുരുഷൻമാരുടെ 5000 മീറ്ററിൽ സ്വർണം നേടിയ ഇന്ത്യയുടെ ജി. ലക്ഷ്മണ. ചിത്രം: സമീർ.എ. ഹമീദ്.

ഭുവനേശ്വർ ∙ ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിന്റെ ആദ്യദിനത്തിൽ തന്നെ സുവർണ നിറവിൽ ഇന്ത്യ. രണ്ടു സ്വർണമാണ് അദ്യ ദിനം ഇന്ത്യ നേടിയത്. വനിതാ വിഭാഗം ഷോട്ട്പുട്ടിൽ മൻപ്രീത് കൗറും പുരുഷവിഭാഗം 5000 മീറ്ററിൽ ജി. ലക്ഷ്മണയുമാണ് സ്വർണം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ വെങ്കലമെഡൽ ജേതാവാണ് ലക്ഷ്മണ. മൻപ്രീത് ആണ് ഇന്ത്യയ്ക്ക് മീറ്റിലെ ആദ്യ സ്വർണം സമ്മാനിച്ചത്.

വനിതാ വിഭാഗം ഷോട്ട്പുട്ടിൽ സ്വർണം നേടിയ ഇന്ത്യയുടെ മൻപ്രീത് കൗർ. ചിത്രം: സമീർ.എ. ഹമീദ്.

വനിതാ വിഭാഗം ലോങ്ജംപിൽ വെള്ളിയും വെങ്കലവും സ്വന്തമാക്കിയ വി.നീന, നയന ജയിംസ് എന്നിവർ മലയാളികളുടെ അഭിമാനം കാത്തപ്പോൾ, പുരുഷവിഭാഗം ഡിസ്കസ് ത്രോയിൽ മെ‍ഡൽ പ്രതീക്ഷയായിരുന്ന വികാസ് ഗൗഡ വെങ്കലം നേടി. വനിതകളുടെ 5000 മീറ്ററിൽ ഇന്ത്യയുടെ സഞ്ജീവനി യാദവ് വെങ്കലം നേടി.

വനിതാ വിഭാഗം ലോങ്ജംപിൽ വെള്ളി നേടിയ മലയാളി താരം നീനയുടെ പ്രകടനം. ചിത്രം: സമീർ.എ. ഹമീദ്.

ഇന്ത്യയ്ക്ക് ആദ്യ സ്വർണം സമ്മാനിച്ച മൻപ്രീത് കൗർ, അടുത്ത മാസത്തെ ലണ്ടൻ ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ മൽസരിക്കാനും യോഗ്യത നേടി. മീറ്റിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ സമ്മാനിച്ചാണ് വികാസ് ഗൗഡ വെങ്കലം സ്വന്തമാക്കിയത്. 60.81 മീറ്റർ എറിഞ്ഞാണു വികാസിന്റെ വെങ്കല മെഡൽ പ്രകടനം. ഈ ഇനത്തിൽ ഇറാന്റെ എഹ്സാൻ ഹദാദി സ്വർണം (64.54 മീ) നേടി. 66.28 മീറ്ററിന്റെ ദേശീയ റെക്കോർഡ് സ്വന്തം പേരിലുള്ള താരത്തിന്റെ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം 61.61 മീറ്ററായിരുന്നു.

പുരുഷവിഭാഗം ഡിസ്കസ് ത്രോയിൽ വെങ്കലം നേടിയ ഇന്ത്യയുടെ വികാസ് ഗൗഡ. ചിത്രം: സമീർ.എ. ഹമീദ്.
വനിതാ വിഭാഗം ലോങ്ജംപിൽ വെങ്കലം നേടിയ മലയാളി താരം നയന ജയിംസ്. ചിത്രം: സമീർ.എ. ഹമീദ്.