തെന്മല∙ കൊല്ലത്ത് പതിനാറുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ കണ്ടെത്തി പൊലീസ്. പണമിടപാടിലെ ബാധ്യത പരിഹരിക്കാൻ പെൺകുട്ടിയെയും അമ്മയെയും അച്ഛൻ കൂട്ടുകാരനു കൈമാറിയതായി തെളിഞ്ഞു. പല സ്ഥലങ്ങളില്‍വച്ചു നിരവധിതവണ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കേസില്‍ അമ്മയും ബന്ധുവും അറസ്റ്റിലായെങ്കിലും അച്ഛന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ ഒളിവിലാണ്.
2016 മുതല്‍ അച്ഛന്റെ സുഹൃത്തും ബന്ധുവും അയല്‍വാസിയും നിരവധി തവണ പീഡിപ്പിച്ചെന്നു പെണ്‍കുട്ടിയുടെ മൊഴി നൽകിയിട്ടുണ്ട്. പണമിടപാടിലെ ബാധ്യത തീര്‍ക്കാന്‍ അച്ഛന്‍ കണ്ടെത്തിയ മാര്‍ഗമാണു ഭാര്യയെയും മകളെയും കൂട്ടുകാരനു കൈമാറുക എന്നത്. കൊല്ലം പുളിയറയിലെ ഫാം ഹൗസില്‍ പെണ്‍കുട്ടിയെയും അമ്മയെയും താമസിപ്പിച്ച് അച്ഛന്‍റെ സുഹൃത്ത് നിരവധിത്തവണ പീഡിപ്പിച്ചു. ഇതെല്ലാം തന്‍റെ അറിവോടെയാണെന്നു കുട്ടിയുടെ അമ്മയും സമ്മതിച്ചു.
രക്ഷപ്പെടുത്താന്‍ അമ്മൂമ്മ നടത്തിയ ശ്രമവും പരാജയപ്പെട്ടു. പെണ്‍കുട്ടിയെ അമ്മൂമ്മ കൂട്ടിക്കൊണ്ടുപോയെങ്കിലും അമ്മയും അച്ഛനും നിര്‍ബന്ധപൂര്‍വം വീണ്ടും തെന്മലയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെവച്ചാണ് അയല്‍വാസിയും ബന്ധുവും പീഡിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി.
ഈ കുടുംബം ഒന്നരവർഷം മുൻപ് ആര്യങ്കാവിലെ ഫാമിൽ ജോലി ചെയ്തിരുന്നു. അമ്മയുടെ കൂടെ താമസിക്കുന്ന ആളിന്റെ സ്വഭാവദൂഷ്യം മൂലം ഫാം ഉടമ ഇവരെ അവിടെനിന്നു പറഞ്ഞുവിടുകയായിരുന്നു. പിന്നീടാണു പുളിയറയിൽ എത്തിയത്.