മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാം? നിയമം പാസാക്കിയത് മോദി‌യെന്ന് സോഷ്യൽമീഡിയ

നിർഭയയുടെ ദുരന്തം ഉയർത്തിയ അലയൊലികൾക്കിടെയാണ് ആദ്യം ആ സന്ദേശം എത്തിയത്. പ്രധാനമായും വാട്സാപ്പിൽ. പിന്നീട് പെൺകുട്ടികൾ ക്രൂരതയ്ക്ക് ഇരയാകുമ്പോഴും മാനഭംഗത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിക്കുമ്പോഴും വീണ്ടും രൂപം മാറി ആ സന്ദേശം എത്തിയിരുന്നു. ഇപ്പോൾ ജമ്മുവിലെ കഠ്‍വയിൽ എട്ടുവയസ്സുകാരിയെ സംഘം ചേർന്നു പീഡിപ്പിച്ചു കൊലപ്പെടുത്തിയ വാർത്തകൾ രാജ്യത്തിന്റെ ശ്രദ്ധയാകർഷിച്ചപ്പോൾ വീണ്ടും എത്തിയിരിക്കുന്നു അതേ സന്ദേശം. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 233 –ൽ ഭേഗഗതി വരുത്തിയിരിക്കുന്നത്രേ. തന്നെ ആക്രമിക്കാനോ മാനഭംഗപ്പെടുത്താനോ ആരെങ്കിലും ശ്രമിച്ചാൽ അഥവാ ജീവൻ അപകടത്തിലാണെന്നു ബോധ്യമാകുന്ന സാഹചര്യത്തിൽ അക്രമിയെ കൊല്ലാൻ ഇരയ്ക്ക് എല്ലാ അവകാശവും ഉണ്ടത്രേ. ഈ അവകാശം കൂടി ഉൾപ്പെടുത്തി നിയമഭേദഗതി വരുത്തിയെന്നും ഇതിനെക്കുറിച്ച് എല്ലാ പെൺകുട്ടികളും അറിഞ്ഞിരിക്കണമെന്നുമാണ് വ്യപകമായി പ്രചരിക്കുന്ന സന്ദേശത്തിന്റെ ഉള്ളടക്കം.

നരേന്ദ്ര മോദി സർക്കാരാണത്രേ ഇങ്ങനെയൊരു നിയമം പാസാക്കിയത്. തന്നെ ആക്രമിക്കാൻ മുതിരുന്ന പുരുഷനെ കൊല്ലാനോ അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ മാരകമായി അപകടപ്പെടുത്താനോ പെൺകുട്ടിക്ക് അവകാശമുണ്ടത്രേ. നിയഭേദഗതിയുടെ അടിസ്ഥാനത്തിൽ അക്രമിക്ക് എന്തുതന്നെ സംഭവിച്ചാലും ഇര തെറ്റുകാരിയാകില്ല എന്നാണു വാട്സാപ്പിൽ പ്രചരിച്ച സന്ദേശം അർഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുന്നത്, ഈ സന്ദേശത്തിനൊപ്പം പെൺകുട്ടികൾ ജീവിതത്തിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചുള്ള നിർദേശവുമുണ്ട്. യഥാർഥത്തിൽ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 233 മാനഭംഗവുമായി ബന്ധപ്പട്ടതേ അല്ല. സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ചോ ലൈംഗിക വിവേചനത്തെക്കുറിച്ചോ ഈ നിയമം ഒന്നും പറയുന്നുമില്ല. കള്ളനാണയങ്ങളുടെ അടിസ്ഥാനത്തിലുള്ള സാധനങ്ങളുടെ നിർമാണത്തെയും വിതരണത്തെയും കുറിച്ചാണ് സെക്ഷൻ 233 പറയുന്നത്.

സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണം

ഇരയ്ക്ക് ഉണ്ടെന്നു പറയുന്ന അവകാശക്കെക്കുറിച്ചും സ്വയം പ്രതിരോധത്തെക്കുറിച്ചും വാട്സാപ്പിലൂടെ പ്രചരിക്കുന്ന സന്ദേശം തെറ്റാണെന്നു മാത്രമല്ല അടിസ്ഥാനരഹിതവുമാണ്. ഇങ്ങനെയൊരു നിയമം രാജ്യത്തൊരിടത്തും പാസ്സാക്കിയിട്ടേയില്ലെന്നു പറയുന്നു അഭിഭാഷകരും നിയമവിദഗ്ധരും. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയിൽ ഉണ്ട്.

സ്വന്തം ജീവൻ അപകടത്തിലാകുന്ന ഘട്ടത്തിൽ ഏതൊരാൾക്കും ആ അവകാശം വിനിയോഗിക്കാം. അതിൽ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസവുമില്ല. കുറ്റകൃത്യത്തിന്റെ സ്വഭാവത്തെക്കുറിച്ചും അടിയന്തരഘട്ടത്തിൽ ആ അവകാശം വിനിയോഗിക്കപ്പെടുന്നതിനെക്കുറിച്ചും വിവരിക്കുന്നുണ്ട് ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 100. 

തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുക. അന്യായമായി തടവിലാക്കാൻ ശ്രമിക്കുക. ആസിഡ് ആക്രമണമോ ആസിഡ് ഒഴിച്ച് അപായപ്പെടുത്താനോ ശ്രമിക്കുക. മാനഭംഗപ്പെടുത്തുക. ആസക്തിയെത്തുടർന്നുള്ള ആക്രമണം. ഇവയ്ക്കുപുറമെ കൊലപ്പെടുത്താനുള്ള ശ്രമം ഉണ്ടാകുമ്പോഴും സ്വയം പ്രതിരോധത്തിനായി അറ്റകൈ പ്രയോഗിക്കാമെന്നാണു നിയമം പറയുന്നത്. അവിടെ ലിംഗവിവേചനമില്ല.

ഇന്ത്യൻ പീനൽ കോഡിൽ പറയാത്തതും ഉദ്ദേശിക്കാത്തതുമായ വസ്തുതകളെക്കുറിച്ചും നിയമഭേഗഗതികളെക്കുറിച്ചും വാട്സാപ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുന്നത് ഇതാദ്യമല്ല. കുറ്റകൃത്യങ്ങളുടെ ഓരോ പുതിയ വാർത്ത എത്തുമ്പോഴും രൂപവും ഭാവവും മാറി ഈ സന്ദേശങ്ങൾ വീണ്ടുമെത്തും. 2013 ലും 2015 ലുമൊക്കെ സമാന സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു.