ADVERTISEMENT

അബുദാബി ∙ മാനവികതയുടെയും സാഹോദര്യത്തിന്റെയും മാതൃകയായി യുഎഇയുടെ മണ്ണിൽ സിഎസ്ഐ ദേവാലയത്തിന്റെ വാതിൽ തുറന്നു. ഇന്നലെ വൈകിട്ട് 4.30ന് സിഎസ്ഐ മധ്യകേരള മഹാഇടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷ്ഠാശുശ്രൂഷയോടെ ദേവാലയം നാടിനു സമർപ്പിച്ചു. ഇടവക വികാരി റവ. ലാൽജി എം. ഫിലിപ് സഹകാർമികനായി. ഇടവക മുൻ വികാരിമാരും ചടങ്ങിൽ പങ്കെടുത്തു.

അബുദാബി അബുമുറൈഖയിലെ കൾചറൽ ഡിസ്ട്രിക്ടിൽ ബിഎപിഎസ് ഹിന്ദു മന്ദിറിന് അഭിമുഖമായാണ് ദേവാലയവും നിർമിച്ചിരിക്കുന്നത്. വൈകിട്ട് 3.15ന് ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാന്റെ നേതൃത്വത്തിൽ പുരോഹിതരും ഗായകരും ജനങ്ങളും ചേർന്ന് ദേവാലയത്തെ വലംവച്ച് പ്രദക്ഷിണ ശുശ്രൂഷ നടത്തി. 

abu-dhabi-csi-church-opened4

തുടർന്ന്, അംശവടിയാൽ അനുഗ്രഹിച്ച് ദേവാലയത്തിന്റെ പ്രധാന കവാടം തുറന്നതോടെ ഇടവകാംഗങ്ങളുടെ 45 വർഷത്തെ സ്വപ്നം സഫലമായി. ബിഷപ് ആദ്യ ആരാധന അർപ്പിച്ചതിനു ശേഷം വിശുദ്ധ സംസർഗ ശുശ്രൂഷ അനുഷ്ഠിച്ചു. ആയിരത്തോളം പേർ ചടങ്ങിൽ പങ്കെടുത്തു.

ലോക സമാധാനത്തിനു വേണ്ടിയുള്ള പ്രാർഥനയുടെ പ്രതീകമായി ബിഷപ്പും സ്വാമി ബ്രഹ്മവിഹാരി ദാസും അബ്ദുല്ല അൽ തുനൈജി, അഹ്മദ് അൽ മൻസൂരി എന്നിവരും ചേർന്ന് ദേവാലയ അങ്കണത്തിൽ ഒലിവ് തൈ നട്ടു. പ്രധാന കവാടത്തിന്റെ ഇരുവശങ്ങളിലുമായി സ്ഥാപിച്ച ശിലാഫലകം വിശിഷ്ടാതിഥികൾ അനാഛാദനം ചെയ്തു. വികാരിമാരെയും സഹകാരികളെയും സമാപന സമ്മേളനത്തിൽ ആദരിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുവദിച്ച 4.37 ഏക്കർ സ്ഥലത്ത് 12,000 ചതുരശ്രയടി വിസ്തീർണത്തിൽ 1.1 കോടി ദിർഹം ചെലവിലാണ് ദേവാലയം നിർമിച്ചത്.  

abu-dhabi-csi-church-opened5

അൽ നഹ്യാനും ഇതര ഭരണാധികാരികൾക്കും സമാപന സമ്മേളനത്തിൽ ബിഷപ് കൃതജ്ഞത രേഖപ്പെടുത്തി. സഹിഷ്ണുതാ രാജ്യത്ത് പ്രാർഥന അർപ്പിക്കാൻ അവസരം നൽകിയ ഈ രാജ്യത്തോടും ഭരണാധികാരികളോടും പുരോഹിതരും വിശ്വാസികളും കൃതജ്ഞത അറിയിച്ചു. നിർമാണത്തിന്റെ ഓരോ ഘട്ടങ്ങളിലും സഹകരിച്ചവരെ ചടങ്ങിൽ ആദരിച്ചു. ഇതോടൊപ്പം സഭാവിശ്വാസികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ മൊബൈൽ ആപ്പും പുറത്തിറക്കി.

English Summary:

CSI Church in Abu Dhabi opened its doors last Sunday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com