ADVERTISEMENT

കണ്ണൂർ ∙ ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നു ലോക്സഭാ തിരഞ്ഞെടുപ്പു ദിവസം രാവിലെ തുറന്നു സമ്മതിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ നടപടി രാഷ്ട്രീയ സ്ഫോടനങ്ങൾക്കു തിരിതെളിച്ചു. എൽഡിഎഫ് കൺവീനർ കൂടിയായ ജയരാജനെ പരസ്യമായി കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, ആളെപ്പറ്റിക്കാൻ ശ്രമിക്കുന്നവരുമായുള്ള കൂട്ടുകെട്ട് ഇ.പി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

പ്രതിപക്ഷ നേതാവായിരിക്കെ നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പു ദിവസം രാവിലെ വി.എസ്.അച്യുതാനന്ദൻ കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയെ സന്ദർശിച്ചപ്പോഴുണ്ടായതിനു സമാനമായ രാഷ്ട്രീയ ചർച്ചയ്ക്ക് ഇ.പിയുടെ വെളിപ്പെടുത്തൽ കാരണമായി. പിണറായി പറഞ്ഞതു കൃത്യമായ മുന്നറിയിപ്പാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിനന്ദനും ശരിവച്ചതോടെ ഇ.പിയുടെ പോക്കിൽ നേതൃത്വത്തിനുള്ള അതൃപ്തി പരസ്യമായി. 

ബിജെപിയിൽ ചേരാൻ നേതാക്കളുമായി ഇ.പി ചർച്ച നടത്തിയെന്ന ആരോപണം സാങ്കേതികമായി പിണറായിയും എം.വി.ഗോവിന്ദനും തള്ളിയെങ്കിലും തിരഞ്ഞെടുപ്പ് സമയത്തും പോലും ഇ.പി കാണിക്കുന്ന ജാഗ്രതക്കുറവിനെ നേതൃത്വം ഗൗരവത്തിലെടുത്തതിന്റെ തെളിവാണു പരസ്യ പ്രതികരണം. പാർട്ടിയിൽ തന്നെക്കാൾ ജൂനിയറായ എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായ ശേഷം ഇ.പി.ജയരാജൻ പലതവണ നേതൃത്വവുമായി പിണങ്ങിയിരുന്നു. എങ്കിലും നേതാക്കളാരും പരസ്യമായി അഭിപ്രായം പറഞ്ഞിരുന്നില്ല. 

ഇ.പി വിവിധ ഘട്ടങ്ങളിൽ വിവാദങ്ങളിൽപെട്ടപ്പോഴും പ്രതികരിച്ചിരുന്നില്ല. എന്നാൽ, തിരഞ്ഞെടുപ്പു ദിവസമാണെന്നതു കണക്കിലെടുക്കാതെ മുഖ്യമന്ത്രിയും ഗോവിന്ദനും ഇന്നലെ പ്രതികരിച്ചു. എല്ലാം ഇ.പിയുടെ ഭാഗത്തു നിന്നുള്ള വിനയാണെന്ന തരത്തിൽ പിണറായിയും ഗോവിന്ദനും പ്രതികരിച്ചതോടെ എൽഡിഎഫ് കൺവീനറെന്ന നിലയിൽ ജയരാജനു തുടരാനാകുമോയെന്ന ചോദ്യവും ഉയരുന്നു. 

രാഷ്ട്രീയം ചർച്ച ചെയ്തില്ല: ഇ.പി. ജയരാജൻ

ദല്ലാൾ നന്ദകുമാറിനൊപ്പമാണ് ജാവഡേക്കർ, എന്റെ മകന്റെ തിരുവനന്തപുരം ആക്കുളത്തെ ഫ്ലാറ്റിൽ വന്നത്. വന്നു, കണ്ടു പരിചയപ്പെട്ടു. എന്താ വന്നതെന്നു ചോദിച്ചപ്പോൾ ഇതുവഴി പോകുമ്പോൾ നിങ്ങളെ കണ്ടു പരിചയപ്പെടാൻ വന്നതാണെന്നു പറഞ്ഞു. എങ്ങനെയുണ്ട് രാഷ്ട്രീയമെന്ന് അദ്ദേഹം ചോദിച്ചപ്പോൾ, രാഷ്ട്രീയമെല്ലാം നമുക്കു പിന്നീടു ചർച്ച ചെയ്യാമെന്നു പറഞ്ഞു. അവിടെ തീർന്നു. ഈ കൂടിക്കാഴ്ചയാണ് മറ്റു രീതിയിൽ വളച്ചൊടിക്കുന്നത്. കെ.സുധാകരനും ശോഭ സുരേന്ദ്രനും 4 മാധ്യമ പ്രവർത്തകർക്കും ഗൂഢാലോചനയിൽ പങ്കുണ്ട്. 

ജയരാജന് ജാഗ്രതയില്ല: പിണറായി

എല്ലാവരുമായും നല്ല സുഹൃദ്ബന്ധം പുലർത്തുന്ന ആളാണ് ഇ.പി.ജയരാജൻ. നമ്മുടെ നാട്ടിൽ ഒരു പഴഞ്ചൊല്ലുണ്ടല്ലോ, പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമെന്ന്. ജയരാജൻ ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര ജാഗ്രത കാണിക്കാറില്ല എന്നതു നേരത്തേയുള്ള അനുഭവമാണ്. ഏറ്റവുമധികം സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന വ്യക്തിക്ക് (നന്ദകുമാർ) ഈ സംഭവത്തിന്റെ (ഇ.പി.ജയരാജൻ – ജാവഡേക്കർ കൂടിക്കാഴ്ച) സാക്ഷിയായി വരാൻ കഴിഞ്ഞുവെന്നത് നാം കാണേണ്ടതാണ്. ആരാണോ പണം കൊടുക്കുന്നത് അതിനനുസരിച്ച് വാദങ്ങൾ അണിനിരത്താൻ മടിയില്ലാത്ത ആളുമായി പരിചയത്തിനപ്പുറമുള്ള നില സ്വീകരിക്കരുത്. 

‘പലരെയും കണ്ടിട്ടുണ്ട്’: ഒഴിഞ്ഞുമാറി ജാവഡേക്കർ

ഇ.പി. ജയരാജനുമായുള്ള കൂടിക്കാഴ്ച കേരളത്തിൽ വിവാദമായല്ലോ എന്ന ചോദ്യത്തിന് ന്യൂഡൽഹിയിൽ പ്രകാശ് ജാവഡേക്കർ നൽകിയ മറുപടി: ‘കേരളത്തിൽ തിരഞ്ഞെടുപ്പു നടക്കുകയല്ലേ, അതാണോ വിവാദം? തിരഞ്ഞെടുപ്പു നടക്കുന്നില്ലെങ്കിലാണ് വിവാദം. രാഷ്ട്രീയ നേതാവെന്ന നിലയിൽ കേരള മുഖ്യമന്ത്രിയെയും കോൺഗ്രസ് നേതാക്കളെയും കണ്ടിട്ടുണ്ട്. ആരോപണങ്ങളോടു പ്രതികരിക്കാനില്ല’.

English Summary:

EP Jayarajan openly admits his meeting with BJP national leader Prakash Javadekar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com