‘നീതുവിന് റാക്കറ്റുമായി ബന്ധമില്ല’; കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾകൂടി പിടിയിൽ

Mail This Article
കോട്ടയം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾക്കൂടി പിടിയിൽ. കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷയാണ് പിടിയിലായത്. കുഞ്ഞിനെ തട്ടിയെടുക്കാൻ പ്രതി നീതുവിനെ സഹായിച്ചത് ബാദുഷയാണെന്നു പൊലീസ് പറഞ്ഞു.
വ്യക്തിപരമായ ചില കാര്യങ്ങൾക്ക് വേണ്ടിയാണ് നീതു കുഞ്ഞിനെ തട്ടിയെടുത്തതെന്നു കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ്പ പറഞ്ഞു. പ്രതിക്ക് കുട്ടികളെ കടത്തുന്ന റാക്കറ്റുമായി ബന്ധമില്ല. പ്രതിയുടെ യഥാർഥ ലക്ഷ്യം എന്തായിരുന്നെന്ന് അറിയാൻ വിശദമായ അന്വേഷണം വേണമെന്നും പൊലീസ് മേധാവി വ്യക്തമാക്കി.
പ്രതിക്ക് റാക്കറ്റുമായി ബന്ധമെന്ന് മന്ത്രി വി.എൻ.വാസവൻ പ്രതികരിച്ചിരുന്നു. വണ്ടിപ്പെരിയാർ സ്വദേശിനി അശ്വതിയുടെ രണ്ടു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ നഴ്സിന്റെ വേഷം ധരിച്ചെത്തിയാണ് നീതു വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ തട്ടിയെടുത്തത്. കുഞ്ഞിനെ പരിശോധിക്കാനെന്നു പറഞ്ഞാണ് വാങ്ങിയത്.
ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിൽ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇതിനുമുന്‍പും പ്രതി തട്ടിപ്പിന് ശ്രമിച്ചിരുന്നതായി സംശയമെന്ന് കോട്ടയം മെഡിക്കൽ കോളജ് ആർഎംഒ വ്യക്തമാക്കി. ഗാന്ധിനഗര്‍ പൊലീസ് കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി.
English Summary: Kottayam SP on Medical College Child Missing Case