‘ബിജെപി നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ചകൾ, കേസുകൾ ഒത്തുതീർപ്പാക്കാൻ ശ്രമം’: മുഖ്യമന്ത്രിക്ക് എതിരെ സതീശൻ
Mail This Article
കൊച്ചി ∙ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും ബിജെപിയുടെ കേന്ദ്രമന്ത്രിയും ഒരുമിച്ച് ബിസിനസ് ചെയ്യുന്ന നിലയിലേക്ക് ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ മുഖ്യമന്ത്രി പിണറായി വിജയൻ എന്തിനാണു കണ്ടതെന്നു വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ബിജെപിയുമായി രഹസ്യ കൂടിക്കാഴ്ചകൾ നടത്തുകയും ലാവ്‍ലിൻ, മാസപ്പടി കേസുകളിലടക്കം ഒത്തുതീർപ്പിന് ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 20 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘മുഖ്യമന്ത്രി ഇ.പി.ജയരാജനെ തള്ളിപ്പറഞ്ഞു എന്നാണു പറയുന്നത്. എന്നാൽ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് ജയരാജൻ നന്ദകുമാറിനെ കണ്ട കാര്യമാണ്. അല്ലാതെ പ്രകാശ് ജാവഡേക്കറെ കണ്ട കാര്യം തള്ളിപ്പറഞ്ഞിട്ടില്ല. അതിന് എന്താണ് കുഴപ്പമെന്നാണു ചോദിച്ചത്. താനും കാണാറുണ്ടല്ലോ എന്നും പറഞ്ഞു. കേന്ദ്രമന്ത്രി പോലുമല്ലാത്ത ബിജെപി നേതാവിനെ എന്തിനാണ് മുഖ്യമന്ത്രിയും സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവുമൊക്കെ കണ്ടതെന്ന് വ്യക്തമാക്കണം’’– സതീശൻ പറഞ്ഞു. വിവാദ ‘ദല്ലാൾ’ നന്ദകുമാറിനൊപ്പം ജാവഡേക്കർ തന്നെ കണ്ടിരുന്നു എന്നും എന്നാൽ രാഷ്ട്രീയ കാര്യങ്ങൾ സംസാരിക്കാൻ താൻ തയാറായില്ലെന്നും ഇ.പി.ജയരാജൻ ഇന്നലെ വെളിപ്പെടുത്തിയത് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. പിന്നാലെ ജയരാജനെ പരസ്യമായി തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു.
എന്നാൽ ഇന്നലെ നടന്നതെല്ലാം വെറും നാടകമായിരുന്നു എന്നു സതീശൻ ആരോപിച്ചു. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള പിണറായി വിജയന് ബിജെപി നേതാവ് ജാവഡേക്കറുമായി ജയരാജൻ കൂടിക്കാഴ്ച നടത്തിയതും നന്ദകുമാറുമായുള്ള അടുത്ത ബന്ധവുമൊന്നും അറിയില്ല എന്നാണോ കരുതുന്നത്? എന്നാൽ ഇന്നലെ വരെ മുഖ്യമന്ത്രി ആരെയെങ്കിലും തള്ളിപ്പറഞ്ഞോ? പാര്‍ട്ടി യോഗത്തിലും തള്ളിപ്പറഞ്ഞിട്ടില്ല. പാർട്ടി സെക്രട്ടറിയേറ്റ് കൂടുമ്പോഴും പറഞ്ഞിട്ടില്ല. കേന്ദ്രകമ്മിറ്റിക്ക് പരാതിയും കൊടുത്തിട്ടില്ല. മിനിമം ഒരു വിശദീകരണമെങ്കിലും ചോദിക്കണ്ടേ? ഇതൊന്നുമുണ്ടായില്ല. ഇന്നലെ പിണറായി ജയരാജനെതിരെ പറഞ്ഞത് വെറും നാടകം തന്നെയാണ്’’– സതീശൻ പറഞ്ഞു.
ബിജെപിയുടെ രാജീവ് ചന്ദ്രശേഖറും ജയരാജനും തമ്മിലുള്ള ‘വൈദേകം’ ബന്ധത്തെക്കുറിച്ച് താൻ മുമ്പ് പറഞ്ഞപ്പോൾ ആദ്യം നിഷേധിക്കുകയാണ് ജയരാജൻ ചെയ്തതെന്നു സതീശൻ പറഞ്ഞു. എന്നാൽ പിന്നീട് ഇരു കൂട്ടരും പങ്കാളിത്ത ബിസിനസ്സ് സമ്മതിച്ചു. സിപിഎം അത്രത്തോളം ജീർണിച്ച പാർട്ടിയായി കഴിഞ്ഞെന്നും സതീശൻ പറഞ്ഞു. ഇത്ര മോശമായി വോട്ടെടുപ്പ് നടത്തേണ്ടി വന്നതിനെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.